Sunday, January 24, 2021

വാളയാർ കേസിൽ തുടരന്വേഷണത്തിന്‌ അനുമതി

പാലക്കാട്‌> വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ട്‌ സഹോദരിമാർ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച  സംഭവത്തിൽ   തുടരന്വേഷണം നടത്താമെന്ന്‌ പാലക്കാട്‌ പോക്‌സോ കോടതി വിധിച്ചു.  ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ്‌ തുടരന്വേഷണ അപേക്ഷ പാലക്കാട്‌ പോക്‌സോ കോടതിയിൽ നൽകിയത്‌. ഇതാണ്‌    ജഡ്‌ജി എസ്‌ മുരളീകൃഷ്‌ണ അംഗീകരിച്ചത്‌.  

കേസിൽ പ്രതികളെ വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാറും സഹോദരിമാരുടെ അമ്മയും ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിച്ച്‌ കീഴ്‌കോടതി വിധി റദ്ദാക്കിതയിരുന്നു. തുടർന്ന്‌ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.   തുടരന്വേഷണം ആവശ്യപ്പെട്ട്‌ പ്രത്യേക അന്വേഷകസംഘം വിചാരണക്കോടതിയിൽ നൽകിയ അപേക്ഷ  പരിഗണിച്ച പാലക്കാട്‌ പോക്‌സോ കോടതി ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള രണ്ടുപേരുടെ കസ്റ്റഡി കാലാവധി  വെളളിയാഴ്‌ച ഫെബ്രുവരി അഞ്ചുവരെ നീട്ടിയിരുന്നു.

വാളയാർ പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി വി മധു (30), ഇടുക്കി രാജാക്കാട്‌ സ്വദേശി ഷിബു (46) എന്നിവരുടെ കസ്‌റ്റഡിയാണ്‌ നീട്ടിയത്‌. പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി എം മധുവിന്‌ (കുട്ടിമധു–27) ഹൈക്കോടതി ജാമ്യം നിലവിലുണ്ട്‌.പാലക്കാട്‌ ക്രൈംബ്രാഞ്ച്‌ എസ്‌പി എ എസ്‌ രാജു 20നാണ്‌ തുടരന്വേഷണ അപേക്ഷ സമർപ്പിച്ചത്‌‌.  പ്രോസിക്യൂഷനുവേണ്ടി പോക്‌സോ കോടതി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി സുബ്രഹ്മണ്യൻ ഹാജരായി.

No comments:

Post a Comment