Friday, August 13, 2010

അമിത്ഷായെ ബി ജെ പി ന്യായീകരിക്കുന്നത് എന്തുകൊണ്ട്?

യാഥാര്‍ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാതെയാണ് ബി ജെ പി പെരുമാറുക. രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കുഴയ്ക്കുമ്പോഴെല്ലാം ശിവസേന ഒഴികെയുള്ള മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എതിരായി ബി ജെ പി സ്വയം അവരോധിക്കപ്പെടുന്നു. ബാബ്‌റി മസ്ജിദ് പ്രശ്‌നത്തിലും വിദ്യാലയങ്ങളില്‍ സരസ്വതീവന്ദനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്നതിലും ഏകീകൃത സിവില്‍ കോഡിന്റെ കാര്യത്തിലും പാഠപുസ്തകങ്ങള്‍ വര്‍ഗീയ വ്യാഖ്യാനത്തോടെ രചിക്കുന്നതിലും ഗുജറാത്തില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത നരേന്ദ്രമോഡിയെ വാശിപൂര്‍വം ന്യായീകരിക്കുന്നതിലുമെല്ലാം ബി ജെ പിയുടെ ഒറ്റപ്പെടല്‍ പ്രകടമായി കാണാം.

ഏറ്റവും ഒടുവില്‍ ബി ജെ പിയുടെ ഒറ്റപ്പെടല്‍ പ്രകടമായ വിഷയം ഭരണത്തിലെ ഹിന്ദുത്വ പരീഷണശാലയായി ഗുജറാത്തിനെ മാറ്റിയതാണ്. സൊഹ്‌റാബുദ്ദീന്‍ ഷെയിഖിനെ കൊലചെയ്ത കേസ് അന്വേഷിച്ച സി ബി ഐ സംസ്ഥാന ആഭ്യന്തരവകുപ്പു സഹമന്ത്രി അമിത് ഷായെ അറസ്റ്റു ചെയ്യുന്നതു ഒഴിവാക്കാന്‍ ബി ജെ പി കിണഞ്ഞു ശ്രമിച്ചു. അവസാനം ഗത്യന്തരമില്ലാതെ ഷാ സി ബി ഐക്കു മുമ്പില്‍ കീഴടങ്ങി. കെട്ടിച്ചമച്ച കുറ്റാരോപണങ്ങളുമായി കേന്ദ്രസര്‍ക്കാരിനുവേണ്ടി സി ബി ഐ, ഷായെ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ബി ജെ പി പ്രചരിപ്പിച്ചു. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലിലാണ് മരിച്ചതെന്ന് സുപ്രീംകോടതിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിച്ച കാര്യം ബി ജെ പി മറന്നുപോയി.
വസ്തുതകള്‍ക്കും യുക്തിക്കും പകരം അപവാദപ്രചരണമാണ് ബി ജെ പി അവലംബിക്കുന്നത്. സൊഹ്‌റാബുദ്ദീന്‍ വധക്കേസിന്റെ അന്വേഷണത്തിനു തുടക്കമിട്ടത് സി ബി ഐ അല്ല, മറിച്ച് സുപ്രിംകോടതിയായിരുന്നു. ടെലികോം കുംഭകോണം ഉള്‍പ്പെടെ സമീപകാലത്തെ പല കുംഭകോണങ്ങളും സി ബി ഐ അന്വേഷിക്കണമെന്ന് ബി ജെ പി പലവട്ടം ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് പൊലീസ് ശേഖരിച്ച തെളിവുകളാണ് അമിത് ഷായ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്താന്‍ സി ബി ഐയെ സഹായിച്ചതെന്നതും നിഷേധിക്കാനാവാത്ത വസ്തുതയാണ്.

നിയമവാഴ്ച പരിരക്ഷിക്കാന്‍ ബാധ്യസ്ഥനായ ഷാ അറസ്റ്റിനു വഴങ്ങേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം മുങ്ങിനടന്നു. അറസ്റ്റ് ഒഴിവാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. ഷായെ പിന്തുണച്ചുകൊണ്ട് ബി ജെ പി വ്യാപകമായ പ്രചരണം അഴിച്ചുവിട്ടു. ഗുരുതരമായ നിലയില്‍ കുറ്റാരോപിതനായ ഒരു നേതാവിനെ സംരക്ഷിക്കാന്‍ മറ്റൊരു പാര്‍ട്ടിയും ഇത്ര തരംതാണ നിലപാടെടുത്തിട്ടില്ല. ഒരു സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഒരാളും നിയമവാഴ്ചയെ ഇതുപോലെ വെല്ലുവിളിച്ചിട്ടുമില്ല.

മുന്‍ ഡി എസ് പിയായ എന്‍ കെ അമിന്‍ കേസില്‍ മാപ്പുസാക്ഷിയാകുന്നതോടെ ബി ജെ പിയുടെ നില കൂടുതല്‍ പരുങ്ങലിലാവും. പൊലീസിന്റെ ഏറ്റുമുട്ടല്‍ വിദഗ്ധസംഘത്തിലെ അംഗമായിരുന്നു അമീന്‍. സൊഹറാബുദ്ദീന്‍ വധത്തിന്റെ ദൃക്‌സാക്ഷിയായ അമിന്‍ നല്‍കുന്ന തെളിവുകള്‍ മോഡിക്കും ബി ജെ പിക്കും വലിയ തിരിച്ചടിയാകും.

ഈ കേസിന്റെ വസ്തുതകള്‍ പരിശോധിക്കാം - 2005 നവംബറില്‍ ഗുജറാത്ത് പൊലീസ് സൊഹ്‌റാബുദ്ദീനെ തട്ടിക്കൊണ്ടുപോയി. ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന സംഘത്തിലെ അംഗമായിരുന്നു അയാള്‍. പലപ്പോഴും അമിത്ഷായ്ക്കും പൊലീസ് മേധാവി വാന്‍സാരയ്ക്കുംവേണ്ടി അയാള്‍ പണം ശേഖരിച്ചിരുന്നു. സൊഹ്‌റാബുദ്ദീനോടൊപ്പം ഭാര്യ കൗസര്‍ബിയുമുണ്ടായിരുന്നു. നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ട ലഷ്‌കര്‍ തോയബ പ്രവര്‍ത്തകനാണ് അയാളെന്ന് പൊലീസ് പ്രചരിപ്പിച്ചു. കുപ്രസിദ്ധ ഏറ്റുമുട്ടല്‍ വിദഗ്ധനായ പൊലീസ് ഡയറക്ടര്‍ ജനറല്‍ വാന്‍സാരയും രാജ്കുമാര്‍ പാണ്ഡ്യനും സൊഹ്‌റാബുദ്ദീനെ കൊല ചെയ്യുകയായിരുന്നുവെന്നാണ് സി ബി ഐ ശേഖരിച്ച തെളിവുകള്‍ വ്യക്തമാക്കുന്നത്. സൊഹ്‌റാബുദ്ദീനെ ഭീകരപ്രവര്‍ത്തകനായി ചിത്രീകരിക്കുന്നതു മോഡിയുടെ പ്രശസ്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അവര്‍ കണക്കുകൂട്ടി. ഭര്‍ത്താവിന്റെ വധത്തിനു സാക്ഷ്യം വഹിച്ച കൗസര്‍ബിയെയും പിന്നീട് വകവരുത്തി. ഈ കൊലപാതകത്തെക്കുറിച്ച് അറിയാവുന്ന പ്രജാപതിയെയും പൊലീസ് വധിച്ചു.

ഈ കൊലപാതകങ്ങളില്‍ അമിത്ഷായ്ക്കുള്ള പങ്കു തെളിയിക്കുന്ന അനിഷേധ്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് സി ബി ഐ പറയുന്നു. അമിത്ഷായും വാന്‍സാരയും പാണ്ഡ്യനും തമ്മില്‍ നടന്ന മൊബൈല്‍ ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ സി ബി ഐയുടെ പക്കലുണ്ട്. ഭീകരവാദിയായ സൊഹ്‌റാബുദ്ദീനെ വധിക്കുന്ന ആള്‍ക്ക് ദേശീയ അവാര്‍ഡ് നല്‍കണമെന്നു പാണ്ഡ്യന്‍ പരസ്യമായി പറഞ്ഞിരുന്നു.
അമിത്ഷായ്ക്ക് എതിരായ കുറ്റാരോപണങ്ങളുടെ സത്യമെന്തായിരുന്നാലും ഏറ്റുമുട്ടലുകള്‍ സംഘടിപ്പിക്കാന്‍ വാന്‍സാര ഉള്‍പ്പെടെയുള്ള പ്രധാന പൊലീസ് ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്തത് അദ്ദേഹമായിരുന്നുവെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. 2003 നും 2007 നും ഇടയില്‍ ഗുജറാത്തില്‍ 17 ഏറ്റുമുട്ടലുകളാണ് നടന്നത്. ഇവയില്‍ ഉള്‍പ്പെട്ട 14 പൊലീസുകാര്‍ ഇപ്പോള്‍ ജയിലിലാണ്. അമിത്ഷായും വാന്‍സാരയും ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന വലിയൊരു സംഘത്തിന്റെ ഭാഗമാണെന്നതും അനിഷേധ്യമാണ്. എതിരാളികളെ കൊലചെയ്യാനും തങ്ങള്‍ക്കെതിരെ പൊലീസ് കെട്ടിച്ചമച്ച കേസ്സുകളില്‍ നിന്ന് ഒഴിവാകാനുമെല്ലാം ഈ സംഘം പണം കൈപ്പറ്റി. ഈ സംഘത്തിന് 75 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപവരെ നല്‍കിയ ചിലര്‍ സി ബി ഐയില്‍ മൊഴി നല്‍കിയിട്ടുണ്ട്.

മാധവപുര ബാങ്ക് കുംഭകോണത്തിലുള്ള അമിത്ഷായുടെ പങ്ക് സി ബി ഐ അന്വേഷിക്കണമെന്ന് ഗുജറാത്തിലെ സി ഐ ഡി ശുപാര്‍ശ ചെയ്തിരുന്നു. രണ്ടര കോടി രൂപ കൈപ്പറ്റി കുപ്രസിദ്ധ സ്റ്റോക്ക് ബ്രോക്കര്‍ കേതന്‍ പരേഖിന് ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തുവരാന്‍ സഹായിച്ചത് അമിത്ഷായായിരുന്നു. പരേഖ് മാധവപുര ബാങ്കിനെ കബളിപ്പിച്ച് 1030 കോടി രൂപയാണ് തട്ടിയെടുത്തത്. സി ഐ ഡി റിപ്പോര്‍ട്ട് നരേന്ദ്രമോഡി പൂഴ്ത്തുകയാണുണ്ടായത്.

സി ബി ഐയെ ആക്രമിക്കുന്നതില്‍ ഇപ്പോള്‍ മുന്‍പന്തിയിലുളള രാജ്യസഭയിലെ ബി ജെ പി നേതാവായ അരുണ്‍ ജയ്റ്റ്‌ലിയായിരുന്നു കേതന്‍ പരേഖിന്റെ അഭിഭാഷകനെന്നത് തീര്‍ത്തും യാദൃശ്ചികമാകാം. ഇവിടെ പ്രസക്തമായത് അമിത്ഷായ്ക്കു വേണ്ടി ബി ജെ പി നടത്തുന്ന ക്യാമ്പയിന്‍ ഒരു തരത്തിലും ന്യായീകരിക്കാനാവാത്തതാണെന്നതാണ്.

അമിത്ഷായ്ക്ക് എതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, അദ്ദേഹം ചെയ്യേണ്ടത് വിചാരണ നേരിട്ട അവയെ ഖണ്ഡിക്കുകയാണ്. എന്നാല്‍ അദ്ദേഹം ശ്രമിച്ചത് നിയമ പ്രക്രിയയെ അട്ടിമറിക്കാനാണ്. ഇത്തരമൊരു മാതൃക കാഴ്ചവെച്ച മറ്റൊരു ആഭ്യന്തരമന്ത്രിയെയും ഇന്ത്യയില്‍ കാണാന്‍ കഴിയില്ല.

ഒരു തരത്തിലും ന്യായീകരിക്കാനാവാത്തതിനെ പരിരക്ഷിക്കാന്‍ ശ്രമിക്കുകവഴി ബി ജെ പി ഒറ്റപ്പെടുകയാണ് ചെയ്തത്. ബി ജെ പിയുടെ നിലപാടുകള്‍ തുറന്നുകാട്ടിയ മാധ്യമങ്ങളെ അവര്‍ കടന്നാക്രമിക്കുകയും ചെയ്തു.

അമിത്ഷായെ ന്യായീകരിക്കുന്നതിന് ബി ജെ പിയെ പ്രേരിപ്പിക്കുന്ന അതേ കാരണം തന്നെയാണ് പ്രജ്ഞാസിംഗ് താക്കൂറിനെയും ലെഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിതിനെയും അഭിനവ ഭാരത് പ്രവര്‍ത്തകരെയും സംരക്ഷിക്കുന്നതിനും ഇടയാക്കുന്നത്. ഹൈദരാബാദ് മക്കാ മസ്ജിദിലും അജ്മീര്‍ ദര്‍ഗയിലും മാലേഗാവിലും നടന്ന ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ഇവരെല്ലാം.

വളരെ വിപുലവും സംഘടിതവുമായ, ഹിന്ദുത്വ പ്രചോദിതമായ ഒരു ഭീകരശൃംഖല വളര്‍ന്നുവന്നിട്ടുണ്ട്. ആര്‍ എസ് എസ് കാരാണ് അതിന്റെ കാതല്‍. രാമചന്ദ്രഗോപാല്‍സിംഗ്, പ്രവീണ്‍ മുതാലിക്, ദയാനന്ദ് പാണ്‌ഡെ, രാകേശ് ഭാവാദ, സമീര്‍കുല്‍ക്കര്‍ണി, സുധാകര്‍ ചതുര്‍വേദി, രമേഷ് ഉപാധ്യായ, ലോകേഷ് ശര്‍മ്മ തുടങ്ങിയവരെല്ലാം ഈ സംഘത്തിലുണ്ട്. സാധാരണക്കാരായ മുസ്സീങ്ങളെ വകവരുത്തുകയും മുസ്ലീം സമുദായത്തില്‍ ഭീതി പടര്‍ത്തുകയും അന്തിമമായി ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനു വഴിയൊരുക്കുകയുമാണ് അവരുടെ ലക്ഷ്യം.

ഈ സംഘം സ്വന്തം അംഗങ്ങളോടുപോലും നിഷ്ഠൂരമായാണ് പെരുമാറുന്നത്. ആര്‍ എസ് എസ് പ്രചാരകനായ സുനില്‍ജോഷിയെ 2007 ല്‍ കൊലപ്പെടുത്തിയത് ഈ സംഘമാണെന്നാണ് സി ബി ഐ കരുതുന്നത്. ഹൈദരാബാദ്-അജ്മീര്‍ സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ജോഷിയെ പിടികൂടുമെന്നായപ്പോള്‍ സംഘപരിവാര്‍ അദ്ദേഹത്തെ വകവരുത്തുകയായിരുന്നു. ജോഷി പിടിയിലായാല്‍ പല സത്യങ്ങളും പുറത്തുവരുമെന്ന് അവര്‍ ഭയപ്പെട്ടു.

മുസ്ലീം-ജിഹാദിവാദികളെ പോലെ തന്നെ അപകടകാരികളാണ് ഹിന്ദുത്വ തീവ്രവാദികളും. ഹിന്ദുത്വ തീവ്രവാദികളെ കൂടുതല്‍ അപകടകാരികളാക്കുന്നത് അവര്‍ പ്രചരിപ്പിക്കുന്ന ദേശീയവാദവും പൊലീസിലും പട്ടാളത്തില്‍പോലും അവര്‍ നുഴഞ്ഞുകയറിയതുമാണ്. ഈ സംഘത്തെ തുറന്നു കാട്ടുകയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയും ചെയ്യണം. ഇതിന് ഏറ്റവും വലിയ തടസ്സം ബി ജെ പിയും സംഘവുമാണ്. അമിത്ഷായ്ക്ക് അനുകൂലമായി നടത്തുന്ന ക്യാമ്പെയിന്‍ ഇതിന്റെ തെളിവാണ്.

അമിത്ഷായെ നാണമില്ലാതെ ബി ജെ പി ന്യായീകരിക്കുന്നതിന്റെ യഥാര്‍ഥ കാരണം സൊഹ്‌റാബുദ്ദീന്‍ കേസിന്റെ വിചാരണ അന്തിമമായി മോഡിയിലേയ്ക്ക് എത്തുമെന്നതാണ്. അമിത്ഷാ ശുപാര്‍ശ ചെയ്ത പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് അംഗീകാരം നല്‍കിയതു മോഡിയാണ്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം മോഡിയെ കൈവിടാനാവില്ല. ബി ജെ പിയുടെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ നേതാവാണ് മോഡി. അദ്വാനിക്കുശേഷം ബി ജെ പിയിലെ ഏറ്റവും പ്രമുഖ നേതാവും അദ്ദേഹമാണ്.

സൊഹ്‌റാബുദ്ദീന്‍ ഭീകരവാദിയാണെന്നാണ് ജയറ്റ്‌ലിയും സുഷ്മ സ്വരാജും ബി ജെ പിയുടെ മുഖ്യ വക്താവായ രവിശങ്കര്‍ പ്രസാദും ആരോപിക്കുന്നത്. എന്നാല്‍ ആ വാദം പോലും അയാളെ വ്യാജ ഏറ്റുമുട്ടലിന്റെ മറവില്‍ കൊല ചെയ്തതിനെ ന്യായീകരിക്കുന്നില്ല. അയാള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. അയാളുടെ പേരിലുള്ള കുറ്റം കോടതിയില്‍ തെളിയിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.

ജനാധിപത്യത്തെക്കുറിച്ചുള്ള ബി ജെ പിയുടെ കാഴ്ചപ്പാടാണ് ഇതില്‍ തെളിഞ്ഞു കാണുന്നത്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം ജനാധിപത്യം അധികാരത്തിലേക്കുള്ള ഒരു ഉപാധി മാത്രമാണ്. തിരഞ്ഞെടുപ്പില്‍ ഇതു ഉപയോഗിക്കണം. എന്നാല്‍ നിയമവാഴ്ചയ്ക്കും മനുഷ്യജീവനോടുള്ള ആദരവിനും അതില്‍ സ്ഥാനമില്ല. മനുഷ്യാവകാശങ്ങള്‍ക്കും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ക്കും അവിടെ പ്രസക്തിയില്ല. ഇത് പരിഷ്‌കൃത സാമൂഹ്യവ്യവസ്ഥയുമായി പൊരുത്തപ്പെടുത്തുന്നതല്ല.

ഇടത്തരക്കാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങളില്‍ നിന്നും ഉല്‍ക്കണ്ഠകളില്‍ നിന്നും ബി ജെ പി വര്‍ദ്ധമാനമായ തോതില്‍ ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ്. അത്തരമൊരു പാര്‍ട്ടിയുടെ ഭാവി ഇരുളടഞ്ഞതാണ്.

പ്രഫുല്‍ ബിദ്വായ്‌ ജനയുഗം 08082010

6 comments:

  1. യാഥാര്‍ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാതെയാണ് ബി ജെ പി പെരുമാറുക. രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കുഴയ്ക്കുമ്പോഴെല്ലാം ശിവസേന ഒഴികെയുള്ള മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എതിരായി ബി ജെ പി സ്വയം അവരോധിക്കപ്പെടുന്നു. ബാബ്‌റി മസ്ജിദ് പ്രശ്‌നത്തിലും വിദ്യാലയങ്ങളില്‍ സരസ്വതീവന്ദനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്നതിലും ഏകീകൃത സിവില്‍ കോഡിന്റെ കാര്യത്തിലും പാഠപുസ്തകങ്ങള്‍ വര്‍ഗീയ വ്യാഖ്യാനത്തോടെ രചിക്കുന്നതിലും ഗുജറാത്തില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത നരേന്ദ്രമോഡിയെ വാശിപൂര്‍വം ന്യായീകരിക്കുന്നതിലുമെല്ലാം ബി ജെ പിയുടെ ഒറ്റപ്പെടല്‍ പ്രകടമായി കാണാം

    ReplyDelete
  2. സന്യാസിമാരെ മൊട്ടയടിച്ചും ചെരിപ്പുമാലചാര്‍ത്തിയും നടത്തിയ ഡിവൈഎഫ്‌ഐക്കാര്‍ മദനിയുടെ കാര്യത്തില്‍ മിണ്ടുന്നില്ല. അവര്‍ക്ക്‌ എതിര്‍പ്പ്‌ എന്‍ഡിഎഫ്‌, പോപ്പുലര്‍ ഫ്രണ്ട്‌ എന്നീ സംഘടനകളോട്‌ മാത്രമാണ്‌. ഈ സംഘടനകളുടെയെല്ലാം പിതാവും മാതാവും ഐഎസ്‌എസും മദനിയുമാണ്‌. അന്‍വാര്‍ശേരിയാണ്‌ കേരളത്തിലെ മതഭീകരതയുടെ പ്രഭവകേന്ദ്രം. അവിടെ തൊടാതെ കേരളത്തിലെ ഭീകരവാദത്തിന്റെ വേരറുക്കാനാവില്ല. അതിനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാട്ടുന്നില്ലെങ്കില്‍ ജനങ്ങള്‍ ആ ദൗത്യം ഏറ്റെടുക്കേണ്ടിവരും.

    ReplyDelete

  3. അമിത്ഷായ്ക്ക് എതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, അദ്ദേഹം ചെയ്യേണ്ടത് വിചാരണ നേരിട്ട അവയെ ഖണ്ഡിക്കുകയാണ്. എന്നാല്‍ അദ്ദേഹം ശ്രമിച്ചത് നിയമ പ്രക്രിയയെ അട്ടിമറിക്കാനാണ്.


    തീര്‍ച്ചയായും. ഗുജറാത്ത് ഗവണ്മെന്റും ഷായും നിയമ വാഴ്ചയെ വെല്ലുവിളിക്കുന്നു എന്ന കാര്യത്തില്‍ സംശയവുമില്ല.

    പക്ഷെ ഒരു സംശയം ബാക്കിനില്‍ക്കുന്നു. പിണറായിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹവും പാര്‍ട്ടിയും പെരുമാറിയതും ഇതും തമ്മില്‍ എന്താണ് വ്യത്യാസം? അന്നെന്തേ ‘വിചാരണ നേരിട്ട് ആരോപണങ്ങളെ ഖണ്ഡിക്കാം‘ എന്നൊന്നും ഓര്‍ത്തില്ല? ഷാ നേരിടുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഗൌരവം കുറഞ്ഞതായിരുന്നല്ലോ പിണറായിക്കെതിരെയുള്ള ചാര്‍ജ്ജുകള്‍? അന്ന് ജഡ്ജിമാരെ തെറിപറയുകയും കോലം കത്തിക്കുകയും ഒക്കെയല്ല്ലേ ചെയ്തത്? അതെന്താ പാര്‍ട്ടിക്ക് ഒരു നിയമം,നീതി, മറ്റുള്ളവര്‍ക്കെല്ലാം വേറൊന്ന് എന്നുണ്ടോ?

    ReplyDelete
  4. പിണറായി ഒരിക്കലും വിചാരണയെ നേരിടുകയില്ല എന്ന് പറഞ്ഞിട്ടില്ല. (കെട്ടിച്ചമച്ച) ലാവലിന്‍ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും എന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഒരാള്‍ക്ക് നിയമപരമായി അവകാശമുള്ള പ്രതിരോധം പോലും പാടില്ലെന്ന് പാടി നടന്നത് ഇവിടുത്തെ മാധ്യമങ്ങളും വലതു/തീവ്രവലതു/തീവ്ര ഇടതു രാഷ്ട്രീയക്കാരും ഒക്കെയാണ്. പഴയ പത്രങ്ങള്‍ മറിച്ച് നോക്കുന്നത് നന്നായിരിക്കും.

    ReplyDelete
  5. Yes that is why leading advocates were hired from Supreme Court court to defend Mr. Vijayan in Lavlin bribery scandal..

    ReplyDelete
  6. സൊഹ്റാബുദ്ദീന്‍ ഷേഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളെ രക്ഷിക്കാന്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥ സുപ്രീംകോടതിയില്‍. ഷാ അടക്കമുള്ളവരെ കേസില്‍പ്പെടുത്താന്‍ സിബിഐ സമ്മര്‍ദ്ദം ചൊലുത്തിയെന്ന വാദവുമായി ഐപിഎസ് ഓഫീസര്‍ ഗീതാ ജോഹ്റിയാണ് രംഗത്തത്തിയത്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പരിഹാരഹര്‍ജിയിലാണ് സൊഹ്റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരായ കേസിനെ ദുര്‍ബലപ്പെടുത്തും വിധമുള്ള നിലപാട് ജോഹ്റി സ്വീകരിച്ചത്. കേസന്വേഷിച്ച് സിഐഡി സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ജോഹ്റി ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 'സിബിഐ സമ്മര്‍ദ്ദ'മെന്ന വെളിപ്പെടുത്തിലുമായി രംഗത്തെത്തിയത്. അമിത് ഷായടക്കമുള്ള നേതാക്കളുടെ പേര് കേസില്‍ ഉള്‍പ്പെടുത്തണമെന്നും തങ്ങള്‍ പറയുന്ന രീതിയില്‍ മൊഴിനല്‍കണമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ തന്നോട് ആവശ്യപ്പെട്ടെന്നാണ് ജോഹ്റിയുടെ കുമ്പസാരം. പേഴ്സണല്‍ സെക്രട്ടറിയെ സിബിഐ ഭീഷണിപ്പെടുത്തിയെന്നും ജോഹ്റി ഹര്‍ജിയില്‍ പറയുന്നു. deshabhimani 290810

    ReplyDelete