Monday, August 23, 2010

ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ കണ്‍വന്‍ഷന്‍

ചര്‍ച്ച് ആക്ട് നടപ്പാക്കി കത്തോലിക്കാ സമൂഹത്തിന്റെ കോട്ടകൊത്തളങ്ങളില്‍ ജനാധിപത്യത്തിന്റെ വെളിച്ചമെത്തിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ അല്‍മായ അവകാശസംരക്ഷണ കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. കണ്‍വന്‍ഷന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉദ്ഘാടനംചെയ്തു. പള്ളിസ്വത്ത് സാധാരണക്കാരന്റേതാണെന്നും പുരോഹിതന്മാരും പോപ്പും ജനാധിപത്യത്തിനു വഴങ്ങണമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. ക്രൈസ്തവസമുദായത്തിന്റെ പൊതുസ്വത്തുകളുടെ ഭരണം മറ്റു മതങ്ങളിലുള്ളപോലെ വിശ്വാസികള്‍ക്ക് പങ്കാളിത്തവും നിയന്ത്രണവുമുള്ള ട്രസ്റ്റിന്റെ കീഴിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കത്തോലിക്കാസഭയില്‍ വിശ്വാസികള്‍ക്ക് അവകാശങ്ങളില്ലെന്നും കടമകളേ ഉള്ളുവെന്നും കണ്‍വന്‍ഷനില്‍ വിശിഷ്ടാതിഥിയായ എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു. യേശുദേവന്റെ സന്ദേശങ്ങള്‍ കൈവിട്ട യൂറോപ്പിലെ കത്തോലിക്കാപള്ളികളില്‍ ഇന്ന് ടൂറിസ്റ്റുകള്‍മാത്രമാണ് സന്ദര്‍ശകരായിട്ടുള്ളതെന്നത് സഭ വിസ്മരിക്കരുത്. വിമര്‍ശനങ്ങള്‍ ഇഷ്ടപ്പെടാതെ, തെറ്റില്ലാവരം നേടിയവരെന്ന ഭാവത്തിലാണ് സഭാനേതൃത്വത്തിന്റെ പെരുമാറ്റം.

കത്തോലിക്കാസഭയുടെ പീഡനങ്ങള്‍ നാലുപതിറ്റാണ്ട് സധൈര്യം ചെറുത്ത ജോസഫ് പുലിക്കുന്നേലിന് എം ജി ദേവസഹായം 'കേരള ക്രൈസ്തവകേസരി' പുരസ്കാരം സമര്‍പ്പിച്ചു. സഭയെന്നാല്‍ മാര്‍പാപ്പയും മെത്രാന്മാരും പുരോഹിതന്മാരുമാണെന്ന ഔദ്യോഗിക നിലപാടാണ് സഭയുമായുള്ള കുരിശുയുദ്ധത്തിനു കാരണമായതെന്ന് പുരസ്കാരം സ്വീകരിച്ച് ജോസഫ് പുലിക്കുന്നേല്‍ പറഞ്ഞു. സഭയെന്നാല്‍ വിശ്വാസികളാണെന്നും പുരോഹിതന്മാര്‍ അധികാരികളല്ലെന്നും അദ്ദേഹം പറഞ്ഞു.

കുര്‍ബാനയും കൂദാശയും കാട്ടി വിശ്വാസികളെ അടക്കിഭരിക്കുന്ന കത്തോലിക്കാസഭയ്ക്ക് കൂച്ചുവിലങ്ങിടാന്‍ ചര്‍ച്ച് ആക്ട് നടപ്പാക്കുമെന്ന സര്‍ക്കാര്‍വാഗ്ദാനം ഉടന്‍ പാലിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഫെലിക്സ് ജെ പുല്ലൂടന്‍ പറഞ്ഞു. കത്തോലിക്കാസഭയുടെ പീഡനങ്ങള്‍ക്കെതിരെ പോരാടി വിജയംനേടിയ ഫാ. ജെ ജെ പള്ളത്ത്, ഇന്ദുലേഖ ഇപ്പന്‍, ദളിത് ബന്ധു എന്‍ കെ ജോസ്, സണ്ണി എടാട്ടുകാരന്‍, വക്കച്ചന്‍ ചെലവന, പ്രൊഫ. സെബാസ്റ്റ്യന്‍ കെ ആന്റണി, കിളിയാറ ജസ്റ്റിന്‍, പോള്‍സ കയ്പമംഗലം, ഞാറക്കല്‍ സന്ന്യാസിമാരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. പ്രൊഫ. എന്‍ എം ജോസഫ്, പ്രൊഫ. കെ ജെ സെബാസ്റ്റ്യന്‍, കെ സി വര്‍ഗീസ്, പ്രൊഫ. എബ്രഹാം വെള്ളംതടത്തില്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. ഹൊര്‍മീസ് തരകന്‍ നന്ദിപറഞ്ഞു.

ദേശാഭിമാനി 23082010

2 comments:

  1. ചര്‍ച്ച് ആക്ട് നടപ്പാക്കി കത്തോലിക്കാ സമൂഹത്തിന്റെ കോട്ടകൊത്തളങ്ങളില്‍ ജനാധിപത്യത്തിന്റെ വെളിച്ചമെത്തിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൌസില്‍ അല്‍മായ അവകാശസംരക്ഷണ കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. കണ്‍വന്‍ഷന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉദ്ഘാടനംചെയ്തു. പള്ളിസ്വത്ത് സാധാരണക്കാരന്റേതാണെന്നും പുരോഹിതന്മാരും പോപ്പും ജനാധിപത്യത്തിനു വഴങ്ങണമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. ക്രൈസ്തവസമുദായത്തിന്റെ പൊതുസ്വത്തുകളുടെ ഭരണം മറ്റു മതങ്ങളിലുള്ളപോലെ വിശ്വാസികള്‍ക്ക് പങ്കാളിത്തവും നിയന്ത്രണവുമുള്ള ട്രസ്റ്റിന്റെ കീഴിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ReplyDelete
  2. ബൈബിള്‍ വചനം മത്തായി 13-55 പ്രകാരം യേശുവിനെ കൂടാതെ മറിയത്തിനു 6 മക്കളുണ്ടായിരുന്നു. പക്ഷേ സഭ ഇപ്പോഴും മറിയത്തിനെ നിത്യ കന്യകയായി ആരാധിക്കുന്നു. മത്തായി 13 54-55 വായിക്കുക
    53 ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവർക്കും ഉപദേശിച്ചു. 54 അവർ വിസ്മയിച്ചു: ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു? 55 ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ , യൂദാ എന്നവർ അല്ലയോ? 56 ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. 57 യേശു അവരോടു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു.

    ReplyDelete