Tuesday, August 31, 2010

റിലയന്‍സ് ഇന്‍ഷുറന്‍സിനുവേണ്ടി നഷ്ടപരിഹാരം കുറയ്ക്കുന്നു

മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം വരെ ലഭിക്കുമെന്ന ഏയര്‍ ഇന്ത്യയുടെ പ്രഖ്യാപനം പാഴ്വാക്കായി. നഷ്ടപരിഹാരത്തുകയില്‍ വന്‍കുറവ് വരുത്താനുള്ള റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയുടെ നീക്കത്തിന് എയര്‍ ഇന്ത്യയും കൂട്ടുനില്‍ക്കുന്നു. മരിച്ചവരുടെ ആശ്രിതരുമായി കഴിഞ്ഞ ദിവസം മംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരത്തുക കുറയ്ക്കാനുള്ള നീക്കം വ്യക്തമായത്.

ഇപ്പോഴത്തെ തീരുമാനപ്രകാരം മിക്കവരുടെ കുടുംബത്തിനും 25-30 ലക്ഷം വീതമാണ് കിട്ടുക. മരിച്ച കുട്ടികളുടെ വീട്ടുകാര്‍ക്ക് എത്ര കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. മരിച്ചവരില്‍ പ്രായപൂര്‍ത്തിയായവരുടെ കുടംബത്തിന് 75 ലക്ഷം രൂപ വീതം കിട്ടുമെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രിയും എയര്‍ ഇന്ത്യ അധികൃതരും അപകടസമയത്ത് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര സര്‍വീസുള്ള വിമാനം തകര്‍ന്ന് മരിക്കുന്നവര്‍ക്ക് 1.6 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 76 ലക്ഷം രൂപ) നല്‍കണമെന്നാണ് നിയമം. മോണ്‍ട്രിയല്‍ കണ്‍വന്‍ഷന്റെ അന്താരാഷ്ട്ര ധാരണപ്രകാരമാണിത്. ഇതുപ്രകാരം 158 പേരുടെ ആശ്രിതര്‍ക്ക് 110 കോടിയോളം രൂപ നഷ്ടപരിഹാരമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കണം. എന്നാല്‍ ഇപ്പോഴത്തെ തീരുമാനപ്രകാരം ആകെ 45 കോടിയില്‍ താഴെമാത്രമേ വിതരണം ചെയ്യേണ്ടിവരൂ. 65 കോടിയോളമാണ് ഇന്‍ഷുറന്‍സ് കമ്പനിക്ക് ലാഭം.

മംഗളൂരു ദുരന്തത്തിന് പത്തുദിവസം മുമ്പ് 103 പേര്‍ മരിച്ച ലിബിയന്‍ വിമാനദുരന്തത്തില്‍ ഇന്‍ഷുറന്‍സ് തുകയായി 1270 കോടി രൂപ ക്ളെയിം ചെയ്തപ്പോഴാണ് അതിലുംവലിയ ദുരന്തത്തിന് 110 കോടിപോലും വാങ്ങിക്കൊടുക്കാന്‍ ഏയര്‍ ഇന്ത്യ തയ്യാറാകാത്തത്. റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിലാണ് എയര്‍ ഇന്ത്യ വിമാനങ്ങളും യാത്രക്കാരെയും ഇന്‍ഷൂര്‍ ചെയ്തത്. ഇവര്‍ക്ക് ലണ്ടന്‍ ആസ്ഥാനമായുള്ള ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷനുമായി സഹകരണമുണ്ട്. എച്ച്ഡിഎഫ്സി ഇര്‍ഗോ, ബജാജ് അലയന്‍സ്, ഇഫ്കോ ടോക്കിയോ എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലുള്ള മറ്റ് കമ്പനികള്‍.

മംഗളൂരുവില്‍ മരിച്ചവരുടെ വരുമാനംനോക്കി നഷ്ടപരിഹാരം നിശ്ചയിക്കാന്‍ മുംബൈയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചത്. മരിച്ചവര്‍ ഗള്‍ഫില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ കിട്ടിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് വരുമാനം കണക്കാക്കുന്നത്. എന്നാല്‍ അവസാനം വാങ്ങിയ ശമ്പളം കണക്കാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. എയര്‍ ഇന്ത്യയുടെ നിയമോപദേഷ്ടാക്കളായ മുല്ല ആന്‍ഡ് മുല്ല അസോസിയേറ്റ്സ് മുഖാന്തരമാണ് ആശ്രിതരുമായി മംഗളൂരുവില്‍ ചര്‍ച്ച നടത്തുന്നത്. ആറുപേരുടെ കാര്യത്തിലാണ് തീര്‍പ്പായത്. ഇതില്‍, രണ്ടാള്‍ക്ക് 90 ലക്ഷവും ഒരാള്‍ക്ക് 45 ലക്ഷവും മൂന്ന് പേര്‍ക്ക് 25 ലക്ഷം വീതവും നല്‍കുമെന്നാണ് പറയുന്നത്. നഷ്ടപരിഹാരത്തുക പല രീതിയിലാക്കുന്നതില്‍ അപ്പോള്‍തന്നെ പ്രതിഷേധമുയര്‍ന്നു. ഒരേ വിമാനത്തില്‍ സഞ്ചരിച്ചിരുന്നവരെയെല്ലാം തുല്യമായി കാണണമെന്നാണ് ആശ്രിതരുടെ ആവശ്യം. ചൊവ്വാഴ്ചയും ചര്‍ച്ച തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

മെയ് 22നുണ്ടായ മംഗളൂരു വിമാനദുരന്തത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 158 പേരാണ് മരിച്ചത്. നാലു കൈക്കുഞ്ഞുങ്ങളടക്കം 23 കുട്ടികളും 32 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടും. 58 പേര്‍ മലയാളികള്‍. യാത്രക്കാരില്‍ ഭൂരിപക്ഷവും നിര്‍ധന കുടുംബത്തിലുള്ളവരാണ്. അതേസമയം, കൂടുതല്‍ തുക ആവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ കേസിനുപോയാല്‍ അുടത്ത കാലത്തൊന്നും പണം നല്‍കേണ്ടിവരില്ലെന്നും ഇന്‍ഷുറന്‍സ് കമ്പനി കണക്കുകൂട്ടുന്നുണ്ട്. കോടതിയിലെത്തിയ കനിഷ്ക ദുരന്തക്കേസ് തീരാന്‍ കാല്‍നൂറ്റാണ്ടെടുത്ത അനുഭവം മുമ്പിലുണ്ട്. റിലയന്‍സ് കമ്പനിയെ സഹായിക്കാന്‍ കേന്ദ്ര ഭരണകക്ഷിയിലെ പ്രമുഖര്‍ ഇടപെട്ടതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
(എം ഒ വര്‍ഗീസ്)

deshabhimani 31082010

1 comment:

  1. മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം വരെ ലഭിക്കുമെന്ന ഏയര്‍ ഇന്ത്യയുടെ പ്രഖ്യാപനം പാഴ്വാക്കായി. നഷ്ടപരിഹാരത്തുകയില്‍ വന്‍കുറവ് വരുത്താനുള്ള റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയുടെ നീക്കത്തിന് എയര്‍ ഇന്ത്യയും കൂട്ടുനില്‍ക്കുന്നു. മരിച്ചവരുടെ ആശ്രിതരുമായി കഴിഞ്ഞ ദിവസം മംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരത്തുക കുറയ്ക്കാനുള്ള നീക്കം വ്യക്തമായത്.

    ReplyDelete