Wednesday, August 25, 2010

കന്ദമല്‍ കേസ് നടപടി ത്വരിതപ്പെടുത്തണം

ന്യൂഡല്‍ഹി: ഒറീസയിലെ ക്രൈസ്തവ വേട്ടയുടെ ഭാഗമായ കേസുകളില്‍ പുനരന്വേഷണം നടത്തണമെന്നും കെട്ടിക്കിടക്കുന്ന കേസുകളുടെ വിചാരണ കന്ദമലിന് പുറത്തേക്ക് മാറ്റണമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന ജനകീയ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. മതസ്പര്‍ധ വളര്‍ത്താന്‍ ഹിന്ദുത്വസംഘടനകള്‍ ബോധപൂര്‍വം നടത്തുന്ന പ്രചാരണങ്ങളെ വിലക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും ദുരിതം നേരിട്ടവരില്‍നിന്ന് തെളിവെടുപ്പിനുശേഷം ട്രിബ്യൂണല്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

ആക്രമണത്തിനിടെ സ്ത്രീകള്‍ക്ക് നേരിട്ട പീഡനങ്ങള്‍ പല കാരണങ്ങളാലും പുറത്തുവന്നിട്ടില്ല. ഇത്തരം കേസുകള്‍ തിരിച്ചറിഞ്ഞ് പ്രതികള്‍ക്ക് ശിക്ഷനല്‍കാന്‍ നടപടിയെടുക്കണം. അക്രമണത്തിന് ഇരയായവര്‍ക്ക് വിശ്വാസമുള്ള പബ്ളിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണം. കന്ദമലില്‍ സമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിക്കാനും സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്ന നടപടികളില്‍ അക്രമത്തിന് ഇരയായവരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. കന്ദമലില്‍ നടന്ന കാടത്തം രാജ്യത്തിനാകെ അപമാനമാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട് പ്രകാശനംചെയ്ത ട്രിബ്യൂണല്‍ തലവന്‍ ജസ്റിസ് എ പി ഷാ പറഞ്ഞു. അക്രമത്തില്‍ നടുക്കം രേഖപ്പെടുത്തിയ ട്രിബ്യൂണല്‍, ബിജെപിയുടെ സജീവ പ്രവര്‍ത്തകരുടെ പിന്തുണയോടെ സംഘപരിവാര്‍ ആസൂത്രിതമായാണ് ക്രൈസ്തവരെ വേട്ടയാടിയതെന്ന് വിലയിരുത്തി. ജസ്റിസ് എ പി ഷാ തലവനായ ട്രിബ്യൂണലില്‍ ഹര്‍ഷ് മന്ദര്‍, മഹേഷ് ഭട്ട്, പി എസ് കൃഷ്ണന്‍, മിലൂന്‍ കോത്താരി, അഡ്മിറല്‍ വിഷ്ണു ഭഗവത്, സെയ്ദ ഹമീദ്, വാഹിദ നൈനാര്‍, സുകുമാര്‍ മുരളീധരന്‍, വിനോദ് റെയ്ന, റൂത് മനോരമ, വൃന്ദ ഗ്രോവര്‍, റാബി ദാസ് എന്നിവര്‍ അംഗങ്ങളാണ്. 2007ലെ ക്രിസ്മസ് രാത്രിയില്‍ ആരംഭിച്ച ക്രൈസ്തവവേട്ടയില്‍ 54,000 പേര്‍ സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടു. നൂറിലേറെ പേര്‍ സംഘപരിവാറിന്റെ കൊലക്കത്തിക്ക് ഇരകളായി.

deshabhimani 25082010

1 comment:

  1. ഒറീസയിലെ ക്രൈസ്തവ വേട്ടയുടെ ഭാഗമായ കേസുകളില്‍ പുനരന്വേഷണം നടത്തണമെന്നും കെട്ടിക്കിടക്കുന്ന കേസുകളുടെ വിചാരണ കന്ദമലിന് പുറത്തേക്ക് മാറ്റണമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന ജനകീയ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. മതസ്പര്‍ധ വളര്‍ത്താന്‍ ഹിന്ദുത്വസംഘടനകള്‍ ബോധപൂര്‍വം നടത്തുന്ന പ്രചാരണങ്ങളെ വിലക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും ദുരിതം നേരിട്ടവരില്‍നിന്ന് തെളിവെടുപ്പിനുശേഷം ട്രിബ്യൂണല്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

    ReplyDelete