Sunday, August 29, 2010

കോണ്‍ഗ്രസില്‍ തമ്മിലടി മുറുകി

കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മാറ്റി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായി ശനിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഡിസിസികള്‍ പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് സംഘടനാതെരഞ്ഞെടുപ്പ് മരവിപ്പിച്ചതെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്പരം പടനയിച്ചതാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാക്കിയത്. എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് പാര്‍ടിയില്‍ പൊട്ടിത്തെറിയും കലഹവും വിളിച്ചുവരുത്തുമെന്നാണ് സംസ്ഥാനനേതൃത്വം അഖിലേന്ത്യാനേതൃത്വത്തെ ധരിപ്പിച്ചത്. യൂത്ത് കോഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കേന്ദ്രമന്ത്രിമാരായ എ കെ ആന്റണിയും വയലാര്‍ രവിയും എഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പ് പോരും തമ്മിലടിയും മൂര്‍ച്ഛിച്ചതുമൂലം കേരളത്തില്‍ സംഘടനാതെരഞ്ഞെടുപ്പ് അസാധ്യമാണെന്ന് ഇതോടെ വ്യക്തമായി.

ബ്ളോക്ക് തലത്തില്‍വരെ വീതംവയ്പ് പൂര്‍ത്തിയാക്കിയശേഷമാണ് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പ് നീട്ടിയത്. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, കൊല്ലം തുടങ്ങിയ ഡിസിസികളെ ചൊല്ലിയാണ് തര്‍ക്കം മുറുകിയത്. സമവായനീക്കങ്ങള്‍ പാളിയതോടെ ഡിസിസി മുതല്‍ മുകളിലോട്ടുള്ള തെരഞ്ഞെടുപ്പ് മാറ്റാന്‍ വരണാധികാരി ശുപാര്‍ശ നല്‍കി. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പും ചെന്നിത്തലയുടെ വിശാല ഐ ഗ്രൂപ്പുമാണ് സംഘടനാ തെരഞ്ഞെടുപ്പില്‍ അങ്കം കുറിച്ചത്. തര്‍ക്കം രൂക്ഷമായതോടെ വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിലെത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മറയാക്കി തെരഞ്ഞെടുപ്പ് മാറ്റുകയും ചെയ്തു.

മെമ്പര്‍ഷിപ്പ് വിതരണം മുതല്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തര്‍ക്കത്തിലായിരുന്നു. മെമ്പര്‍ഷിപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവച്ചെന്ന പരാതി നിലനില്‍ക്കെ കേന്ദ്രനേതൃത്വം ഇടപെട്ട് സൂക്ഷ്മപരിശോധനയും മറ്റും നടത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, കെപിസിസി, ഡിസിസി നേതൃത്വം നേരിട്ട് ഇടപെട്ട് പല ജില്ലയിലും സ്ഥിതി കൂടുതല്‍ വഷളാക്കി. യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നതിന് ഇരുവിഭാഗവും ആസൂത്രിതനീക്കങ്ങളാണ് നടത്തിവന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥിതി കൂടുതല്‍ ദയനീയമായി. നിലവിലുള്ള കമ്മിറ്റിയെ പിരിച്ചുവിട്ടത് മൂലം സംസ്ഥാന ഓഫീസ് പോലും തുറക്കാതെയായി. അംഗത്വവിതരണത്തിന് പരസ്യത്തെ ആശ്രയിച്ചെങ്കിലും തണുപ്പന്‍ പ്രതികരണമായിരുന്നു. പല ജില്ലയിലും വ്യാജ മേല്‍വിലാസത്തില്‍ അംഗങ്ങളെ ചേര്‍ത്തതായും പരാതി ഉയര്‍ന്നു. ഇതിനിടെ അംഗങ്ങളുടെ പട്ടികയും അപ്രത്യക്ഷമായി. ഇത് സംബന്ധിച്ച് എഐസിസി നേതൃത്വത്തിന് ഒരുവിഭാഗം പരാതി നല്‍കി. അത് പരിഹരിക്കുന്നതിനുമുമ്പാണ് കെപിസിസി നേതൃത്വവും പ്രതിപക്ഷനേതാവും തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചെന്ന ഇരുപക്ഷത്തിന്റെയും അവകാശവാദം തട്ടിപ്പാണെന്ന് മൂന്നാംചേരി ആരോപിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ നിയമസഭാതെരഞ്ഞെടുപ്പിന് മാസങ്ങളേ അവശേഷിക്കുകയുള്ളൂ. അതിന്റെപേരില്‍ വീണ്ടും സംഘടനാതെരഞ്ഞെടുപ്പ് നീട്ടി നിലവിലുള്ള സ്ഥാനം നിലനിര്‍ത്താനാണ് പ്രബലവിഭാഗത്തിന്റെ നീക്കമെന്ന് ഇരുഗ്രൂപ്പിലും ഉള്‍പ്പെടാത്തവര്‍ ആരോപിക്കുന്നു.

deshabhimani 29082010

1 comment:

  1. കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മാറ്റി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായി ശനിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഡിസിസികള്‍ പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് സംഘടനാതെരഞ്ഞെടുപ്പ് മരവിപ്പിച്ചതെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്പരം പടനയിച്ചതാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാക്കിയത്. എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് പാര്‍ടിയില്‍ പൊട്ടിത്തെറിയും കലഹവും വിളിച്ചുവരുത്തുമെന്നാണ് സംസ്ഥാനനേതൃത്വം അഖിലേന്ത്യാനേതൃത്വത്തെ ധരിപ്പിച്ചത്. യൂത്ത് കോഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കേന്ദ്രമന്ത്രിമാരായ എ കെ ആന്റണിയും വയലാര്‍ രവിയും എഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പ് പോരും തമ്മിലടിയും മൂര്‍ച്ഛിച്ചതുമൂലം കേരളത്തില്‍ സംഘടനാതെരഞ്ഞെടുപ്പ് അസാധ്യമാണെന്ന് ഇതോടെ വ്യക്തമായി.

    ReplyDelete