Thursday, August 26, 2010

റബര്‍: വഞ്ചനയ്ക്ക് മറയിടാന്‍ കോണ്‍ഗ്രസ് നാടകം

റബര്‍: വഞ്ചനയ്ക്ക് മറയിടാന്‍ കോണ്‍ഗ്രസ് എംപിമാരുടെ നാടകം

റബര്‍ ഇറക്കുമതി വിഷയത്തില്‍ പ്രതിഷേധനാടകം കളിച്ചശേഷം കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു സമ്മതം മൂളി. കേരള എംപിമാര്‍ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി നിന്ന് പോരാടേണ്ട പ്രശ്നത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ അവസാനനിമിഷം നിലപാടു മാറ്റുകയായിരുന്നു. ഇതുവഴി സംസ്ഥാനത്തെ റബര്‍ കര്‍ഷകരെ കോണ്‍ഗ്രസ് എംപിമാര്‍ വഞ്ചിച്ചിരിക്കുകയാണ്. പതിമൂന്നു ശതമാനം തീരുവയില്‍ ഇറക്കുമതിയാകാമെന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ സമ്മതിച്ചത്. നിലവിലുള്ള 20 ശതമാനം തീരുവ ഏഴരയായി കുറയ്ക്കാനാണ് നേരത്തെ വാണിജ്യമന്ത്രാലയം തീരുമാനിച്ചത്. ഫലത്തില്‍ തീരുവയില്‍ നേരിയ മാറ്റത്തോടെ റബര്‍ ഇറക്കുമതി നടക്കും.

കേരള എംപിമാര്‍ ഇറക്കുമതി പ്രശ്നം ചര്‍ച്ചചെയ്യുന്നതിന് ബുധനാഴ്ച രാവിലെ വാണിജ്യമന്ത്രി ആനന്ദ്ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറക്കുമതി തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു. ചര്‍ച്ചകൊണ്ട് ഫലമില്ലെന്നു കണ്ടതോടെ കേരളത്തിന്റെ പൊതുആവശ്യമെന്ന നിലയില്‍ പാര്‍ലമെന്റില്‍ യോജിച്ച പ്രക്ഷോഭം ഉയര്‍ത്താമെന്ന ധാരണയില്‍ എംപിമാരെത്തി. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സമരത്തെ ഹൈക്കമാന്‍ഡ് എങ്ങനെ കാണുമെന്ന ആശയക്കുഴപ്പം കോണ്‍ഗ്രസ് എംപിമാരെ അലട്ടി. ഇതോടെ യോജിച്ച പ്രക്ഷോഭത്തില്‍ നിന്ന് കോണ്‍ഗ്രസുകാര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് മുഖംരക്ഷിക്കല്‍ നാടകം അരങ്ങേറിയത്. ആനന്ദ്ശര്‍മയെ വീണ്ടും ചെന്നുകണ്ട എംപിമാര്‍ തീരുവയില്‍ നേരിയ മാറ്റമെങ്കിലും വരുത്തണമെന്ന് അഭ്യര്‍ഥിച്ചു. ഒടുവില്‍ ഏഴരയെന്നത് 13 ശതമാനമെന്നാക്കുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പാണ് മന്ത്രി നല്‍കിയത്. 13 ശതമാനം തീരുവ റബര്‍ബോര്‍ഡിന്റെ ശുപാര്‍ശയാണ്. മൂന്നുവര്‍ഷത്തെ ശരാശരി റബര്‍വില കണക്കിലെടുത്ത് അതിന്റെ 20 ശതമാനം തീരുവയാണ് റബര്‍ബോര്‍ഡ് നിര്‍ദേശിച്ചത്. 189 രൂപവരെ റബര്‍വില ഉയര്‍ന്നിരുന്നെങ്കിലും കഴിഞ്ഞ മൂന്നുവര്‍ഷത്തെ ശരാശരി വില 102.32 രൂപ മാത്രമാണ്. നിലവിലുള്ള രാജ്യാന്തര വിലയാകട്ടെ 156 രൂപയും. ചുരുക്കത്തില്‍ 102 രൂപയുടെ 20 ശതമാനമെന്ന കുറഞ്ഞ നിരക്കില്‍ ഇറക്കുമതിക്കുള്ള അവസരമാണ് ടയര്‍വ്യവസായികള്‍ക്ക് കൈവരുന്നത്. നിലവിലുള്ള വിലയുമായി തട്ടിക്കുമ്പോള്‍ ഇറക്കുമതി ചുങ്കം 13 ശതമാനം മാത്രമാകും.

റബര്‍ബോര്‍ഡും കര്‍ഷകരെ വഞ്ചിച്ചെന്നാണ് അവരുടെ ശുപാര്‍ശയില്‍നിന്നു തെളിയുന്നത്. ഇപ്പോള്‍ തന്നെ തോട്ടവിളകളില്‍ ഏറ്റവും കുറഞ്ഞ ഇറക്കുമതിത്തീരുവ റബറിനാണ്. ഇത് വീണ്ടും കുറയ്ക്കാന്‍ വഴിയൊരുക്കുകയാണ് റബര്‍ബോര്‍ഡ്. കോണ്‍ഗ്രസിന്റെ കേരളത്തില്‍നിന്നുള്ള 13 ലോക്സഭാംഗങ്ങള്‍ ഇറക്കുമതിയെ അനുകൂലിച്ചതോടെ പാര്‍ലമെന്റില്‍ സംസ്ഥാനത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രതിഷേധമെന്ന സാധ്യത അടയുകയാണ്.

കയറ്റുമതി പ്രോത്സാഹനത്തില്‍ കശുവണ്ടി ഒഴിവാക്കി

റബര്‍ഇറക്കുമതി തീരുമാനത്തിന് പിന്നാലെ കയറ്റുമതി പ്രോത്സാഹന നടപടികളില്‍നിന്ന് കശുവണ്ടിയെ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ പ്രഹരം. ആഗോളമാന്ദ്യത്തിന്റെ പേരുപറഞ്ഞ് പ്രധാന കയറ്റുമതി മേഖലകള്‍ക്കാകെ കേന്ദ്രം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കശുവണ്ടിയെ മാത്രം തഴയുകയായിരുന്നു. വാണിജ്യമന്ത്രി ആനന്ദ്ശര്‍മ തിങ്കളാഴ്ച പുറത്തുവിട്ട വിദേശവ്യാപാര നയത്തിന്റെ അനുബന്ധത്തിലാണ് പുതിയ കയറ്റുമതി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. വിവിധ മേഖലകള്‍ക്ക് നിലവില്‍ നല്‍കുന്ന അഞ്ചുശതമാനം, രണ്ട് ശതമാനം കയറ്റുമതി ബോണസിനൊപ്പം രണ്ടുശതമാനം അധികബോണസ് കൂടി പ്രഖ്യാപിക്കുകയാണ് ആനന്ദ്ശര്‍മ ചെയ്തത്. തൊഴില്‍ തീവ്രത കൂടുതലുള്ള മേഖലകള്‍ക്കാണ് പുതിയ ആനുകൂല്യങ്ങളെന്ന് അനുബന്ധത്തിന്റെ ആമുഖത്തില്‍ ആനന്ദ്ശര്‍മ അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍മാത്രം നാലുലക്ഷത്തിലേറെ തൊഴിലാളികള്‍ ജോലിയെടുക്കുന്ന കശുവണ്ടി മേഖല എങ്ങനെയാണ് തൊഴില്‍തീവ്ര മേഖലയ്ക്ക് പുറത്താകുന്നതെന്ന വിശദീകരണം കേന്ദ്രത്തിനില്ല. തൊഴില്‍തീവ്രതയ്ക്കു പുറമെ കയറ്റുമതിരംഗത്ത് പ്രതിസന്ധി നേരിടുന്ന മേഖലകളെന്ന പരിഗണനകൂടി കണക്കിലെടുത്താണ് ആനുകൂല്യങ്ങളെന്നാണ് വാണിജ്യമന്ത്രാലയത്തിന്റെ വിശദീകരണം. നിലവില്‍ ആനുകൂല്യം ലഭിക്കുന്ന സില്‍ക്ക് കാര്‍പ്പറ്റ്, സ്പോര്‍ട്സ് ഉപകരണ നിര്‍മാണം, എന്‍ജിനിയറിങ് ഉല്‍പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, തുകല്‍ഉല്‍പ്പന്നങ്ങള്‍, തുകല്‍ചെരിപ്പുകള്‍, കരകൌശല വസ്തുക്കള്‍ തുടങ്ങിയ 135 ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ റബര്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്സ്, ഫിനിഷ്ഡ് ലതര്‍ എന്നീ മേഖലകളില്‍പ്പെടുന്ന 256 പുതിയ ഉല്‍പ്പന്നങ്ങളെക്കൂടി ആനുകൂല്യങ്ങള്‍ക്കായി പരിഗണിച്ചിട്ടുണ്ട്. ഇരുപത്തേഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് റെഡിമെയ്ഡ് തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രം ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. കയറ്റുമതി മികവ് കേന്ദ്രങ്ങളായി മൂന്ന് പുതിയ പട്ടണങ്ങളെയും കേന്ദ്രം പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ബാര്‍മേര്‍ (കരകൌശലം), മഹാരാഷ്ട്രയിലെ ഭീവണ്ടി (ടെക്സ്റ്റൈല്‍സ്), യുപിയിലെ ആഗ്ര (തുകല്‍) എന്നീ പട്ടണങ്ങളെയാണ് മികവ് കേന്ദ്രങ്ങളായി തെരഞ്ഞെടുത്തത്. ഇവിടെയും കേരളം അവഗണിക്കപ്പെട്ടു.

deshabhimani 26082010

1 comment:

  1. റബര്‍ ഇറക്കുമതി വിഷയത്തില്‍ പ്രതിഷേധനാടകം കളിച്ചശേഷം കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു സമ്മതം മൂളി. കേരള എംപിമാര്‍ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി നിന്ന് പോരാടേണ്ട പ്രശ്നത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ അവസാനനിമിഷം നിലപാടു മാറ്റുകയായിരുന്നു. ഇതുവഴി സംസ്ഥാനത്തെ റബര്‍ കര്‍ഷകരെ കോണ്‍ഗ്രസ് എംപിമാര്‍ വഞ്ചിച്ചിരിക്കുകയാണ്. പതിമൂന്നു ശതമാനം തീരുവയില്‍ ഇറക്കുമതിയാകാമെന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ സമ്മതിച്ചത്. നിലവിലുള്ള 20 ശതമാനം തീരുവ ഏഴരയായി കുറയ്ക്കാനാണ് നേരത്തെ വാണിജ്യമന്ത്രാലയം തീരുമാനിച്ചത്. ഫലത്തില്‍ തീരുവയില്‍ നേരിയ മാറ്റത്തോടെ റബര്‍ ഇറക്കുമതി നടക്കും.

    ReplyDelete