Sunday, August 29, 2010

ആണവബാധ്യതാബില്‍: ഊര്‍ജപ്രതിസന്ധിക്ക് ഉടന്‍ പരിഹാരമെന്നത് മിഥ്യാവാദം

ആണവബാധ്യതാ ബില്‍ പാസ്സായതോടെ ഇന്ത്യയുടെ ഊര്‍ജപ്രശ്നം പരിഹരിക്കുമെന്ന വാദം വെറും മിഥ്യ. ആണവരംഗത്തെമാത്രം ആശ്രയിച്ച് ഇന്ത്യയുടെ ഊര്‍ജപ്രശ്നം പരിഹരിക്കാനാകുമെന്ന വാദത്തിന് യാഥാര്‍ഥ്യവുമായി ബന്ധമില്ല. ആണവബാധ്യതാബില്‍ പാസാക്കുകകൂടി ചെയ്തതോടെ രാജ്യത്തിന്റെ വര്‍ധിച്ച ഊര്‍ജാവശ്യം പരിഹരിക്കാന്‍ പോവുകയാണെന്നാണ് പ്രചാരണം. ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിന് താപനിലയങ്ങളും മറ്റും സ്ഥാപിക്കുന്നതിനേക്കാള്‍ കാലതാമസം എടുക്കും.

2008 ഒക്ടോബര്‍ 10നാണ് അമേരിക്കയുമായി സിവില്‍ ആണവകരാര്‍ ഒപ്പിട്ടത്. അതിനുശേഷം റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍, കനഡ, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായും സിവില്‍ ആണവകരാറിലെത്തി. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഒരു ആണവനിലയംപോലും സ്ഥാപിക്കുന്നതിനുള്ള നീക്കം എങ്ങുമെത്തിയിട്ടില്ല. ആണവഅപകടങ്ങളുടെ ബാധ്യതയില്‍നിന്ന് ആണവദാതാക്കള്‍ ഏറെക്കുറെ ഒഴിവാക്കപ്പെടുന്ന നിയമത്തിന് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതോടെ ആണവനിലയങ്ങള്‍ സ്ഥാപിക്കപ്പെടുമെന്ന് കരുതാനാകില്ല. കാരണം ഒരു ആണവനിലയം സ്ഥാപിക്കണമെങ്കില്‍ ചുരുങ്ങിയത് എട്ടുവര്‍ഷമെങ്കിലും എടുക്കും. താപനിലയങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഇരട്ടി സമയം. അതായത് അമേരിക്കയ്ക്ക് ഗുജറാത്തിലും ആന്ധ്രയിലും ഫ്രാന്‍സിന് മഹാരാഷ്ട്രയിലും റഷ്യക്ക് തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ആണവനിലയം സ്ഥാപിക്കാന്‍ സ്ഥലം മുന്‍കൂട്ടി കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കലും മറ്റും ഇനിയും നടക്കേണ്ടതുണ്ട്. നിലയങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ മഹാരാഷ്ട്രയിലും മറ്റും ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. ഈ പ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ലെങ്കിലും പുതിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള ആണവനിലയം സ്ഥാപിക്കണമെങ്കില്‍ 2016-18ല്‍മാത്രമേ കഴിയൂ. അതായത് ഇന്ത്യയുടെ ഊര്‍ജപ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയില്ലെന്ന് അര്‍ഥം.

പതിനായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള റിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങുമെന്നാണ് പ്രധാനമന്ത്രി ഉറപ്പുനല്‍കിയത്. 1650 മെഗാവാട്ട് റിയാക്ടറുകളാണ് അമേരിക്കയില്‍നിന്ന് വാങ്ങാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ റിയാക്ടറുകള്‍ വേണ്ടത്ര പരിശോധിക്കാതെയാണ് വാങ്ങുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 1979ലെ ത്രീമൈല്‍ ഐലന്‍ഡിലെ (പെന്‍സില്‍വാനിയ) ദുരന്തത്തെതുടര്‍ന്ന് ഒരൊറ്റ റിയാക്ടര്‍പോലും നിര്‍മിക്കാത്ത അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്കല്‍സ്, വെസ്റിങ്ഹൌസ് എന്നീ കമ്പനികളില്‍നിന്നാണ് എട്ടോളം റിയാക്ടര്‍ വാങ്ങുന്നത്. നിലവില്‍ ആണവമേഖലയില്‍നിന്ന് ലഭിക്കുന്നത് 4120 മെഗാവാട്ട് വൈദ്യുതിമാത്രമാണ്. അതായത് മൊത്തം ഊര്‍ജോല്‍പ്പാദനത്തിന്റെ മൂന്ന് ശതമാനംമാത്രം. 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് വൈദ്യുതി നേടുകയാണ് കരാറിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പ്രധാനമന്ത്രി പറയുന്നു. നിലവിലുള്ള സ്ഥിതിവച്ച് 10 വര്‍ഷത്തിനകം ഇത്രയും ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. ഉല്‍പ്പാദിപ്പിച്ചാല്‍തന്നെ ഒമ്പത് ശതമാനംമാത്രമേ ആകൂ എന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ആണവോര്‍ജത്തിന് ഇന്ത്യന്‍ ഊര്‍ജാവശ്യത്തിന്റെ പത്തിലൊന്ന് ശതമാനംപോലും പരിഹരിക്കാനാകില്ലെന്ന് അര്‍ഥം.
(വി ബി പരമേശ്വരന്‍)

deshabhimani 29082010

1 comment:

  1. ആണവബാധ്യതാ ബില്‍ പാസ്സായതോടെ ഇന്ത്യയുടെ ഊര്‍ജപ്രശ്നം പരിഹരിക്കുമെന്ന വാദം വെറും മിഥ്യ. ആണവരംഗത്തെമാത്രം ആശ്രയിച്ച് ഇന്ത്യയുടെ ഊര്‍ജപ്രശ്നം പരിഹരിക്കാനാകുമെന്ന വാദത്തിന് യാഥാര്‍ഥ്യവുമായി ബന്ധമില്ല. ആണവബാധ്യതാബില്‍ പാസാക്കുകകൂടി ചെയ്തതോടെ രാജ്യത്തിന്റെ വര്‍ധിച്ച ഊര്‍ജാവശ്യം പരിഹരിക്കാന്‍ പോവുകയാണെന്നാണ് പ്രചാരണം. ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിന് താപനിലയങ്ങളും മറ്റും സ്ഥാപിക്കുന്നതിനേക്കാള്‍ കാലതാമസം എടുക്കും.

    ReplyDelete