Monday, March 21, 2011

5 വര്‍ഷത്തെ അനുപമ കുതിപ്പുമായി ടെല്‍ക്

അങ്കമാലി: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പട്ടടയൊരുക്കിയ അങ്കമാലിയിലെ പൊതുമേഖലാ വ്യവസായസ്ഥാപനം ടെല്‍ക്കിന് (ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്) പറയാനുള്ളത് അഞ്ചുവര്‍ഷത്തെ കുതിപ്പിന്റെ കഥ. നഷ്ടക്കണക്കു പറഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ ആറേമുക്കാല്‍കോടി രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ച സ്ഥാപനമാണ് ടെല്‍ക്. ജീവനക്കാരുടെ ശക്തമായ എതിര്‍പ്പും അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഇടപെടലുംകൂടിയായതോടെ വില്‍പ്പന ഉപേക്ഷിക്കുകയായിരുന്നു. നഷ്ടക്കണക്കിനൊപ്പം ടെല്‍ക്കിന്റെ പഴഞ്ചന്‍ സാങ്കേതികവിദ്യ നിലനിര്‍ത്തി അധികനാള്‍ മുന്നോട്ടുപോകാനാകില്ലെന്നും ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍നിന്ന് പുറന്തള്ളപ്പെടുകയാണെന്നും വില്‍പ്പനയ്ക്ക് ന്യായീകരണം കണ്ടെത്തിയിരുന്നു.

ഇതിനിടെയാണ് 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. താമസംവിനാ സര്‍ക്കാര്‍ ടെല്‍ക്കിന്റെ കാര്യം ഗൌരവമായെടുത്തു. വ്യവസായമന്ത്രി എളമരം കരീം തൊഴിലാളി സംഘടനാപ്രതിനിധികളെ വിളിച്ച് അഭിപ്രായം ആരാഞ്ഞു. ആദ്യം നിലവിലെ എംഡിയെ ഒഴിവാക്കി കാര്യശേഷിയുള്ള മറ്റൊരാളെ നിയോഗിച്ചു. തുടര്‍ന്നങ്ങോട്ടുണ്ടായ നടപടിയാണ് ഇന്നത്തെ ടെല്‍ക്-എന്‍ടിപിസി സംയുക്ത സംരംഭത്തിന് വഴിയൊരുക്കിയത്. സംയുക്ത സംരംഭ കരാര്‍പ്രകാരം 180 കോടി രൂപയുടെ വികസനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതുപ്രകാരം നിലവിലുള്ള പ്ളാന്റുകളുടെ നവീകരണം പുരോഗമിക്കുകയാണ്. 2007 ജൂണ്‍ 23ന് സംയുക്ത സംരംഭകരാര്‍ നിലവില്‍ വന്നെങ്കിലും ബിഐഎഫ്ആറിന്റെ നിരീക്ഷണത്തിലായിരുന്ന ടെല്‍ക്കിന് കരാര്‍ നടപ്പാക്കുന്നതിന് അവരുടെ അനുമതി ആവശ്യമായിരുന്നു. 2008 മാര്‍ച്ച് 19നാണ് ബിഐഎഫ്ആറില്‍നിന്ന് അനുമതി കിട്ടിയത്. തുടര്‍ന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളുമായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഷെയര്‍ മൂല്യനിര്‍ണയം കഴിഞ്ഞ് 2009 ജൂണ്‍ 23ന് സംയുക്ത സംരംഭകരാര്‍ പ്രവൃത്തിപഥത്തിലായി. കരാര്‍പ്രകാരം 44.6 ശതമാനം ഓഹരികളാണ് എന്‍ടിപിസിക്ക് കൈമാറിയിട്ടുള്ളത്. ഇതിന്റെ ഷെയര്‍ വിലയിനത്തില്‍ 34 കോടി രൂപ എന്‍ടിപിസിയില്‍നിന്ന് ലഭിച്ചു. 2009 മാര്‍ച്ച് 31ലെ ബാലന്‍സ് ഷീറ്റനുസരിച്ച് ഷെയറിന്റെ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ കരാറില്‍ വ്യവസ്ഥയുള്ളതിനാല്‍ ഇനിയും നല്ലൊരു തുക എന്‍ടിപിസിയില്‍നിന്ന് കിട്ടും. വികസനത്തിന് ലക്ഷ്യമിട്ടിട്ടുള്ള 180 കോടി രൂപയുടെ മൂന്നിലൊന്ന് സംസ്ഥാന സര്‍ക്കാരും എന്‍ടിപിസിയും മുടക്കേണ്ടതും ശേഷിക്കുന്ന തുക ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് സമാഹരിക്കേണ്ടതുമാണ്.

മൂന്നു പതിറ്റാണ്ടിനുശേഷം ടെല്‍ക്കില്‍ ലാഭവിഹിതം നല്‍കാന്‍ തീരുമാനിച്ചത് എടുത്തുപറയേണ്ടതാണ്. ഇതില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും പ്രത്യേകിച്ച് വ്യവസായമന്ത്രി എളമരം കരീമിനും അഭിമാനിക്കാം. 2006-2007 മുതല്‍ 2010 മാര്‍ച്ച് വരെ അറ്റാദായം 100 കോടിയിലെത്തി. നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്ന ലാഭം 30 കോടി രൂപ. വിറ്റുവരവിലും ഇരട്ടിയിലേറെയാണ് വര്‍ധന. കഴിഞ്ഞവര്‍ഷത്തെ കയറ്റുമതി 70 കോടിയുടെതായിരുന്നു. ജീവനക്കാരുടെ സേവന-വേതന കാര്യങ്ങളിലും ഏറെ നേട്ടങ്ങളുണ്ടായി. യുഡിഎഫ് ഭരണത്തില്‍ 18 പേര്‍ നിര്‍ബന്ധിത പിരിച്ചുവിടലിന് വിധേയമായിടത്ത് ഇന്ന് മുന്നൂറിലധികംപേര്‍ക്ക് സ്ഥിര നിയമനം കിട്ടി. ഇരുന്നൂറിലേറെപേര്‍ക്ക് താല്‍ക്കാലിക നിയമനവുമായി. കാന്റീന്‍ നവീകരണം പൂര്‍ത്തിയായി. തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിടസമുച്ചയത്തിന്റെ പണി അവസാനഘട്ടത്തിലാണ്. മികച്ച പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ടെല്‍ക് കരസ്ഥമാക്കി. നെതര്‍ലന്‍ഡില്‍ നടന്ന ലോകോത്തര ഗുണമേന്മ പരിശോധനയില്‍ ടെല്‍ക്കിന്റെ 315 എംവിഎ ട്രാന്‍സ്ഫോര്‍മര്‍ വിജയം കണ്ടു. ഇന്ത്യയില്‍ ഈ ബഹുമതിക്ക് അര്‍ഹമാകുന്ന രണ്ടാമത്തെ സ്ഥാപനമാണ് ടെല്‍ക്.

ദേശാഭിമാനി 210311

1 comment:

  1. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പട്ടടയൊരുക്കിയ അങ്കമാലിയിലെ പൊതുമേഖലാ വ്യവസായസ്ഥാപനം ടെല്‍ക്കിന് (ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്) പറയാനുള്ളത് അഞ്ചുവര്‍ഷത്തെ കുതിപ്പിന്റെ കഥ. നഷ്ടക്കണക്കു പറഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ ആറേമുക്കാല്‍കോടി രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ച സ്ഥാപനമാണ് ടെല്‍ക്. ജീവനക്കാരുടെ ശക്തമായ എതിര്‍പ്പും അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഇടപെടലുംകൂടിയായതോടെ വില്‍പ്പന ഉപേക്ഷിക്കുകയായിരുന്നു. നഷ്ടക്കണക്കിനൊപ്പം ടെല്‍ക്കിന്റെ പഴഞ്ചന്‍ സാങ്കേതികവിദ്യ നിലനിര്‍ത്തി അധികനാള്‍ മുന്നോട്ടുപോകാനാകില്ലെന്നും ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍നിന്ന് പുറന്തള്ളപ്പെടുകയാണെന്നും വില്‍പ്പനയ്ക്ക് ന്യായീകരണം കണ്ടെത്തിയിരുന്നു.

    ഇതിനിടെയാണ് 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. താമസംവിനാ സര്‍ക്കാര്‍ ടെല്‍ക്കിന്റെ കാര്യം ഗൌരവമായെടുത്തു

    ReplyDelete