Monday, March 21, 2011

മലീമസ മാധ്യമ മേധാവിത്വം

പണം കൊടുത്ത് വാര്‍ത്ത ഉണ്ടാക്കുന്ന കാലത്ത് (പെയ്ഡ് ന്യൂസ് എന്ന് ആംഗലേയത്തില്‍) മാധ്യമ പ്രവര്‍ത്തനം ഏതറ്റംവരെ തരം താഴാമെന്ന് ബോധ്യമായ നാളുകളാണ് പിന്നിട്ടത്. കാസര്‍കോട്ടെ ചില ചാനല്‍ പ്രവര്‍ത്തകര്‍ക്ക് രണ്ട് ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ല. പട്ടാപകല്‍ നടന്ന പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതുകൊണ്ട് മതിയാകാത്തവര്‍ക്ക് വെളുപ്പാന്‍ കാലത്ത് കരിങ്കൊടി കെട്ടുന്നവരെയും ബോര്‍ഡില്‍ ചെളിയെറിയുന്നവരെയും തല്‍സമയം പകര്‍ത്താന്‍ ജില്ലയിലാകെ പരക്കം പായേണ്ടി വന്നു. മാധ്യമ പ്രവര്‍ത്തകന്റെ ഒരു കഷ്ടപ്പാട്. ചാനല്‍ മുതലാളിയുടെ ആജ്ഞ നടപ്പാക്കാന്‍ 24 മണിക്കൂറും കണ്ണിമ ചിമ്മാതെ ക്യാമറയും തൂക്കി പാഞ്ഞ് നടക്കേണ്ട ഗതികേട് ഓര്‍ത്ത് കാണിക്ക് സഹിക്കാന്‍ കഴിയുന്നില്ല. എട്ട് മണിക്കൂര്‍ ജോലി, വിനോദം, വിശ്രമമെന്ന ചിക്കാഗോ പ്രഖ്യാപനമൊന്നും മാധ്യമതൊഴിലാളിക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന് കാണിക്കറിയാം. എന്നാലും വെളുപ്പാന്‍ കാലത്ത് നാടാകെ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതിഷേധിക്കാന്‍ ഇറങ്ങുന്നവരുടെ ചിത്രങ്ങളും പകര്‍ത്തി അയക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന മാധ്യമ മുതലാളിയുടെ ഉത്തരവ് അല്‍പം കടുപ്പമായി പോയി എന്നല്ലാതെ എന്ത് പറയാന്‍.

മുതലാളി പറയാതെ മാധ്യമ പ്രവര്‍ത്തകന്റെ ധാര്‍മിക രോഷം ഉണര്‍ന്ന് സ്വയം സന്നദ്ധനായി പാതിരാത്രിയില്‍ എവിടെയെങ്കിലും കൊടി കെട്ടുന്നുണ്ടോ, ബോര്‍ഡുമായി പോകുന്നുണ്ടോ എന്ന് അന്വേഷിച്ചിറങ്ങിയതാണോ എന്നും പറയാന്‍ പറ്റില്ല. അങ്ങനെയാണെങ്കില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ആത്മാര്‍ഥതയെ ശ്ളാഘിക്കാതിരിക്കാനും പറ്റില്ല. നേരം വെളുത്താല്‍ ഇത്തരം പ്രതിഷേധക്കാരെയൊന്നും കാണാന്‍ കിട്ടില്ല. അവര്‍ കെട്ടിയ കൊടിയും ബോര്‍ഡും കാണാനുണ്ടാവില്ല. അപ്പോള്‍ പിന്നെ അത് കെട്ടുന്ന സമയത്ത്തന്നെ ഷൂട്ട് ചെയ്തില്ലെങ്കില്‍ എങ്ങനെ തന്റെ ചാനലില്‍ എക്സ്ക്ളൂസീവായി കൊടുക്കാന്‍ പറ്റും. എങ്ങനെ സിപിഐ എമ്മിനെ തറപറ്റിക്കാന്‍ പറ്റും. പതിറ്റാണ്ടുകളായി പൊതു പ്രവര്‍ത്തനത്തിലൂടെ ജനകീയ നേതാവായവരെ എങ്ങനെ പൊതുജന മധ്യത്തില്‍ താറടിക്കാന്‍ കഴിയും. മാധ്യമ പ്രവര്‍ത്തകരുടെ ആത്മാര്‍ഥത അപാരം തന്നെ. അതിന് അവര്‍ക്ക് പ്രത്യേക പുരസ്കാരം നല്‍കേണ്ടതാണ്.

അരമണിക്കൂറെങ്കിലും പാര്‍ടിക്ക് വേണ്ടി പോസ്റ്റോഫീസിന്മുന്നില്‍ വെയില്‍ കൊള്ളാന്‍ പോകാത്തവരുടെ കമ്യൂണിസ്റ്റ് കൂറ് വഴിഞ്ഞൊഴുകുന്ന പ്രസ്താവനകള്‍ ചാനലുകളില്‍ നിറയ്ക്കുന്നവരുടെ മാധ്യമ ധര്‍മം അപാരം തന്നെ. ചെര്‍ക്കളത്ത് കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിച്ച് ലീഗുകാര്‍ നടത്തിയ പ്രകടനം കാണാതെ പോയതും കൊള്ളാം. വാര്‍ത്ത എന്ന് പറയുന്നത് ഏതാനും ആളുകള്‍ ചേര്‍ന്ന് ഉണ്ടാക്കുന്ന സ്റ്റോറികളായ കാലത്ത് എന്ത് വാര്‍ത്തയും സൃഷ്ടിക്കാമെന്നും അത് ആവര്‍ത്തിച്ചും സംഘടിതമായും പറഞ്ഞ് സത്യമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാമെന്നതിനും ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. വി എസ് മത്സരിക്കുമോ ഇല്ലയോ എന്ന ആശങ്ക നേരത്തെ ഉണ്ടാക്കുക, സംസ്ഥാന യോഗം ചേരുമ്പോള്‍ അതിന്റെ തീരുമാനമായി ആരും പറയാതെ മാധ്യമങ്ങള്‍ സ്വയം തീരുമാനിച്ച് പ്രചരിപ്പിക്കുക, അതിനെ അടിസ്ഥാനമാക്കി ചര്‍ച്ച സംഘടിപ്പിക്കുക, ഇതെല്ലാം പൂര്‍ണമായും വിശ്വസിക്കുന്ന മന്ദബുദ്ധികളാണ് ജനങ്ങള്‍ എന്ന ധാരണയില്‍ ആവര്‍ത്തിച്ച് പറയുക, ചില വക്രബുദ്ധികള്‍ അവസരം മുതലെടുത്ത് വിരലിലെണ്ണാവുന്നവരെ തെരുവിലിറക്കുക, മറ്റ് ചില കൈക്രിയകള്‍ സ്വന്തം ലേഖകന്മാരെ ഉപയോഗിച്ച് ചെയ്യിക്കുക, അതും ജനങ്ങളുടെ അക്കൌണ്ടില്‍ ഇടുക, ലക്ഷക്കണക്കിന് ജനങ്ങള്‍ നെഞ്ചേറ്റുന്ന പാര്‍ടി ഏതാനും ആളുകളുടെ മുദ്രാവാക്യം വിളിയില്‍ ഒലിച്ചുപോയെന്ന് പ്രചരിപ്പിക്കുക .... ഇങ്ങനെ എന്തൊക്കെ കളികളാണ് നാം കാണേണ്ടത്. മലീമസ മാധ്യമ മേധാവിത്വം എന്നല്ലാതെ എന്തുപറയാന്‍?

ദേശാഭിമാനി കാസര്‍കോട് ജില്ലാ വാര്‍ത്ത 210311

1 comment:

  1. അരമണിക്കൂറെങ്കിലും പാര്‍ടിക്ക് വേണ്ടി പോസ്റ്റോഫീസിന്മുന്നില്‍ വെയില്‍ കൊള്ളാന്‍ പോകാത്തവരുടെ കമ്യൂണിസ്റ്റ് കൂറ് വഴിഞ്ഞൊഴുകുന്ന പ്രസ്താവനകള്‍ ചാനലുകളില്‍ നിറയ്ക്കുന്നവരുടെ മാധ്യമ ധര്‍മം അപാരം തന്നെ. ചെര്‍ക്കളത്ത് കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിച്ച് ലീഗുകാര്‍ നടത്തിയ പ്രകടനം കാണാതെ പോയതും കൊള്ളാം. വാര്‍ത്ത എന്ന് പറയുന്നത് ഏതാനും ആളുകള്‍ ചേര്‍ന്ന് ഉണ്ടാക്കുന്ന സ്റ്റോറികളായ കാലത്ത് എന്ത് വാര്‍ത്തയും സൃഷ്ടിക്കാമെന്നും അത് ആവര്‍ത്തിച്ചും സംഘടിതമായും പറഞ്ഞ് സത്യമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാമെന്നതിനും ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. വി എസ് മത്സരിക്കുമോ ഇല്ലയോ എന്ന ആശങ്ക നേരത്തെ ഉണ്ടാക്കുക, സംസ്ഥാന യോഗം ചേരുമ്പോള്‍ അതിന്റെ തീരുമാനമായി ആരും പറയാതെ മാധ്യമങ്ങള്‍ സ്വയം തീരുമാനിച്ച് പ്രചരിപ്പിക്കുക, അതിനെ അടിസ്ഥാനമാക്കി ചര്‍ച്ച സംഘടിപ്പിക്കുക, ഇതെല്ലാം പൂര്‍ണമായും വിശ്വസിക്കുന്ന മന്ദബുദ്ധികളാണ് ജനങ്ങള്‍ എന്ന ധാരണയില്‍ ആവര്‍ത്തിച്ച് പറയുക, ചില വക്രബുദ്ധികള്‍ അവസരം മുതലെടുത്ത് വിരലിലെണ്ണാവുന്നവരെ തെരുവിലിറക്കുക, മറ്റ് ചില കൈക്രിയകള്‍ സ്വന്തം ലേഖകന്മാരെ ഉപയോഗിച്ച് ചെയ്യിക്കുക, അതും ജനങ്ങളുടെ അക്കൌണ്ടില്‍ ഇടുക, ലക്ഷക്കണക്കിന് ജനങ്ങള്‍ നെഞ്ചേറ്റുന്ന പാര്‍ടി ഏതാനും ആളുകളുടെ മുദ്രാവാക്യം വിളിയില്‍ ഒലിച്ചുപോയെന്ന് പ്രചരിപ്പിക്കുക .... ഇങ്ങനെ എന്തൊക്കെ കളികളാണ് നാം കാണേണ്ടത്. മലീമസ മാധ്യമ മേധാവിത്വം എന്നല്ലാതെ എന്തുപറയാന്‍?

    ReplyDelete