Sunday, July 10, 2011

ഗ്യാസ് സിലിന്‍ഡര്‍ ഇനി 4 മാത്രം

ഉപയോക്താവിന് സബ്സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിന്‍ഡറിന്റെ എണ്ണം വര്‍ഷത്തില്‍ നാലായി വെട്ടിക്കുറയ്ക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപ്പാക്കും. എണ്ണ-പാചകവാതകം സംബന്ധിച്ച തീരുമാനമെടുക്കുന്ന മന്ത്രിതല സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സിലിന്‍ഡറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. എപിഎല്‍ വിഭാഗക്കാര്‍ നാലില്‍ കൂടുതല്‍ സിലിന്‍ഡര്‍ എടുത്താല്‍ ഇനി സബ്സിഡിയുണ്ടാകില്ല. കൂടുതല്‍ എടുക്കുന്ന സിലിന്‍ഡര്‍ ഒന്നിന് 800 രൂപവീതം നല്‍കേണ്ടിവരും. ബിപിഎല്ലുകാര്‍ അധിക തുക നല്‍കിയാലും നാലില്‍ കൂടുതല്‍ സിലിന്‍ഡര്‍ അനുവദിക്കാനാകില്ലെന്നും പെട്രോളിയം മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. സബ്സിഡി ഇനത്തില്‍ വന്‍തുക ചെലവഴിക്കാനാകില്ലെന്ന് ആസൂത്രണ കമീഷനും പറയുന്നു. എന്നാല്‍ , കഴിഞ്ഞ ആറ് ബജറ്റിലായി 21 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയത്.

പെട്രോളിനും ഡീസലിനും പുറമെ പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വന്‍തോതില്‍ വില വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് സാധാരണക്കാരന് ഇരുട്ടടിയാകുന്ന പുതിയ നീക്കം. സബ്സിഡിബാധ്യത കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പാചകവാതക സബ്സിഡി പടിപടിയായി എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സിലിന്‍ഡറുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ശുപാര്‍ശ കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ വെളിപ്പെടുത്തി. പാചകവാതക കണക്ഷനെടുക്കുമ്പോള്‍ ബിപിഎല്ലുകാര്‍ക്ക് 1400 രൂപ സഹായം നല്‍കാന്‍ ശുപാര്‍ശയുണ്ടെങ്കിലും അംഗീകരിച്ചില്ല. ബിപിഎല്ലുകാര്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുന്ന മണ്ണെണ്ണയുടെ അളവും വെട്ടിക്കുറയ്ക്കാന്‍ നീക്കമുണ്ട്. സബ്സിഡി മണ്ണെണ്ണ പാചകത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നെന്നാണ് എണ്ണമന്ത്രാലയത്തിന്റെ കണ്ടെത്തല്‍ .

പെട്രോള്‍വില തോന്നുംപോലെ വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ പാചകവാതക സബ്സിഡി അട്ടിമറിക്കാനും മാസങ്ങള്‍ക്കുമുമ്പുതന്നെ നീക്കം തുടങ്ങിയിരുന്നു. കഴിഞ്ഞവര്‍ഷം 22,000 കോടി രൂപയാണ് എല്‍പിജി സബ്സിഡിക്കായി സര്‍ക്കാര്‍ ചെലവിട്ടത്. ഇത് നാലിലൊന്നായി വെട്ടിക്കുറയ്ക്കാനും ക്രമേണ പൂര്‍ണമായി ഒഴിവാക്കാനുമാണ് ലക്ഷ്യമിടുന്നത്. സബ്സിഡി എടുത്തുകളയുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സബ്സിഡി നിയന്ത്രിക്കാന്‍ ഏകമാര്‍ഗം സിലിന്‍ഡറിന്റെ എണ്ണം പരിമിതപ്പെടുത്തുകയാണെന്ന ശുപാര്‍ശയാണ് ഐടി വിദഗ്ധന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ചത്. ഉപയോക്താക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സിലിന്‍ഡറുകളുടെ എണ്ണം നിശ്ചയിക്കണമെന്ന ശുപാര്‍ശയാണ് ബിപിഎല്ലുകാര്‍ക്ക് പാചകവാതകം നിഷേധിക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കുന്നത്.

മണ്ണെണ്ണയ്ക്കും എല്‍പിജിക്കുമുള്ള സബ്സിഡി ഉപയോക്താക്കള്‍ക്ക് നേരിട്ടുനല്‍കാനുള്ള നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പാക്കാന്‍ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് പന്ത്രണ്ടരക്കോടി കുടുംബമാണ് ഇപ്പോള്‍ പാചകവാതകത്തെ ആശ്രയിക്കുന്നത്. മൊത്തം ജനസംഖ്യയുടെ പകുതിയോളം പേരെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിലാണ് എല്‍പിജിയുടെയും മണ്ണെണ്ണയുടെയും വില സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. രാജ്യത്ത് വില്‍ക്കപ്പെടുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ 60 ശതമാനവും ഡീസലും പാചകവാതകവും ആയതിനാല്‍ ഇവയുടെ വിലനിര്‍ണയാധികാരം എത്രയുവേഗം തങ്ങള്‍ക്ക് കൈമാറണമെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്.

deshabhimani 100711

2 comments:

  1. ഉപയോക്താവിന് സബ്സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിന്‍ഡറിന്റെ എണ്ണം വര്‍ഷത്തില്‍ നാലായി വെട്ടിക്കുറയ്ക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപ്പാക്കും. എണ്ണ-പാചകവാതകം സംബന്ധിച്ച തീരുമാനമെടുക്കുന്ന മന്ത്രിതല സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സിലിന്‍ഡറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. എപിഎല്‍ വിഭാഗക്കാര്‍ നാലില്‍ കൂടുതല്‍ സിലിന്‍ഡര്‍ എടുത്താല്‍ ഇനി സബ്സിഡിയുണ്ടാകില്ല. കൂടുതല്‍ എടുക്കുന്ന സിലിന്‍ഡര്‍ ഒന്നിന് 800 രൂപവീതം നല്‍കേണ്ടിവരും. ബിപിഎല്ലുകാര്‍ അധിക തുക നല്‍കിയാലും നാലില്‍ കൂടുതല്‍ സിലിന്‍ഡര്‍ അനുവദിക്കാനാകില്ലെന്നും പെട്രോളിയം മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. സബ്സിഡി ഇനത്തില്‍ വന്‍തുക ചെലവഴിക്കാനാകില്ലെന്ന് ആസൂത്രണ കമീഷനും പറയുന്നു. എന്നാല്‍ , കഴിഞ്ഞ ആറ് ബജറ്റിലായി 21 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയത്.

    ReplyDelete
  2. പാചകവാതക സിലിണ്ടര്‍ വര്‍ഷത്തില്‍ നാലാക്കി ചുരുക്കുന്നത് സബ്സിഡി പൂര്‍ണമായി എടുത്തുകളയാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ വ്യക്തമാക്കുന്നു. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി ചെയര്‍മാന്‍ നന്ദന്‍ നീലേകനി നയിക്കുന്ന ടാസ്ക്ഫോഴ്സിന്റെ ശുപാര്‍ശ പ്രകാരമാണ് സബ്സിഡികള്‍ എടുത്തുകളയുന്നത്. പാചകവാതക സിലിണ്ടറുകള്‍ കമ്പോളവിലയ്ക്ക് നേരിട്ട് ഉപയോക്താവ് വാങ്ങിക്കൊള്ളട്ടെ എന്നതാണ് നീലേകനിയുടെ നയം. സബ്സിഡിയുള്ള എല്ലാത്തിന്റെയും വിതരണം അത്തരത്തിലാക്കണം. സബ്സിഡികള്‍ എല്ലാം എടുത്തുകളഞ്ഞ് സര്‍ക്കാരിന്റെ ആനുകൂല്യം നേരിട്ട് ജനങ്ങളില്‍ എത്തിക്കുക എന്നതാണ് നയം. നിയന്ത്രണം കൊണ്ടുവരിക വഴി എണ്ണക്കമ്പനികളുടെ സ്റ്റോറുകളില്‍നിന്ന് നേരിട്ട് കമ്പോളവിലയ്ക്ക് സിലിണ്ടറുകള്‍ ആവശ്യക്കാര്‍ എടുത്തുകൊള്ളുമെന്ന് ശുപാര്‍ശയില്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കേണ്ട ആനുകൂല്യം ഏകീകൃത തിരിച്ചറിയല്‍ രേഖപ്രകാരം ലഭിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മതിയത്രെ. ഒരു വീട്ടുടമയ്ക്ക് അവകാശപ്പെടാനുള്ള സിലിണ്ടറുകളുടെ എണ്ണത്തിനു പരിധി നിശ്ചയിക്കണമെന്ന് ടാസ്ക്ഫോഴ്സ് ശഠിക്കുന്നു. മന്ത്രി പ്രണബ് മുഖര്‍ജിക്ക് സമര്‍പ്പിച്ച ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിതല സമിതി ഇവ നടപ്പാക്കാന്‍ തയ്യാറെടുക്കുന്നത്. 2012 ജൂണിനു മുമ്പ് നടപ്പാക്കണമെന്നും ശുപാര്‍ശയിലുണ്ട്.

    ReplyDelete