Thursday, July 7, 2011

കാര്‍ഷിക സര്‍വകലാശാലയില്‍ വന്‍ ഫീസ് വര്‍ധനയ്ക്ക് നീക്കം

തൃശൂര്‍ : കേരള കാര്‍ഷിക സര്‍വകലാശാലാ കോഴ്സുകള്‍ക്ക് വന്‍തോതില്‍ ഫീസ് വര്‍ധിപ്പിക്കുന്നു. നാലുമുതല്‍ ഒമ്പതര ഇരട്ടി വരെയാണ് വര്‍ധന. സര്‍വകലാശാലയില്‍ ഇതുവരെയില്ലാത്ത തരത്തില്‍ പത്തുശതമാനത്തോളം സീറ്റുകള്‍ എന്‍ആര്‍ഐ-പേമെന്റ് ക്വാട്ടയില്‍ സംവരണം ചെയ്യാനും നീക്കങ്ങളാരംഭിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയശേഷം വിദ്യാഭ്യാസരംഗത്ത് നടക്കുന്ന കൊള്ളയ്ക്ക് കാര്‍ഷിക സര്‍വകലാശാലയും വേദിയാവുകയാണ്.

ബിഎസ്സി അഗ്രിക്കള്‍ച്ചറല്‍ , ബിഎസ്സി ഫോറസ്ട്രി കോഴ്സുകളുടെ ഫീസ്നിരക്ക് എംബിബിഎസ്-എന്‍ജിനിയറിങ് ഫീസുകള്‍ക്കൊപ്പം ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് ജൂണ്‍ എട്ടിന് ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ സബ്കമ്മിറ്റി അംഗീകാരം നല്‍കി. എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിക്കുന്നതോടെ 2012 മുതലുള്ള പ്രവേശനത്തില്‍ പുതിയ ഫീസ്നിരക്ക് ബാധകമാകും. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും ഫീസ് നിരക്കുയര്‍ത്താനും എന്‍ആര്‍ഐ-പേമെന്റ് ക്വാട്ട പത്തു ശതമാനമാക്കാനും നീക്കമുണ്ട്. അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ് ബിടെക് കോഴ്സിന് എന്‍ജിനിയറിങ്ങിന് നല്‍കുന്ന ഫീസ് ഈടാക്കും. നിലവില്‍ ബിഎസ്സി കോര്‍പറേഷന്‍ ആന്‍ഡ് ബാങ്കിങ്ങിന് ആദ്യ സെമസ്റ്ററില്‍ 2175 രൂപയും രണ്ടാം സെമസ്റ്ററില്‍ 1660 രൂപയുമാണ് ഫീസ്. ബി ടെക് ഉള്‍പ്പെടെ മറ്റ് ബിരുദ അഗ്രിക്കള്‍ച്ചറല്‍ കോഴ്സുകള്‍ക്ക് യഥാക്രമം 2755 രൂപയും 2240 രൂപയുമാണ്. പിജി കോഴ്സുകളില്‍ ആദ്യ സെമസ്റ്ററില്‍ 5175, രണ്ടാം സെമസ്റ്ററില്‍ 4050 എന്നിങ്ങനെയാണ് ഫീസ്. എന്നാല്‍ എംബിബിഎസിന് ആദ്യവര്‍ഷം 25,000രൂപയും എന്‍ജിനിയറിങ്ങിന് 12,000വുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഫീസ്. ഇതിനൊപ്പമാണ് കാര്‍ഷിക സര്‍വകലാശാലയിലെ ഫീസ് നിരക്ക് ഉയര്‍ത്തുന്നത്. ഇത് വിദ്യാര്‍ഥികളില്‍ വന്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കും.

അധ്യാപകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് വിളിച്ച സബ്കമ്മിറ്റിയുടെ മിനുട്സിലാണ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഈ നിര്‍ദേശങ്ങള്‍ കമ്മിറ്റി അംഗീകരിച്ചതായി രേഖപ്പെടുത്തിയത്. മെഡിക്കല്‍ പ്രവേശനപരീക്ഷാ ലിസ്റ്റില്‍നിന്നാണ് കാര്‍ഷിക സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ഇതാണ് എംബിബിഎസിനൊപ്പം ഫീസ് ഉയര്‍ത്താന്‍ കാരണമെന്ന് മിനുട്സില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാ വര്‍ഷവും ട്യൂഷന്‍ ഫീസിനത്തില്‍ പത്തുശതമാനം വര്‍ധന ഉണ്ടാകാറുണ്ട്. ഇതിനുപുറമെയാണ് ഇപ്പോള്‍ പിജിക്ക് 400 ശതമാനവും ബിരുദകോഴ്സുകള്‍ക്ക് 800 ശതമാനവും ഫീസ് കൂട്ടാന്‍ നീക്കം.
(മഞ്ജു കുട്ടികൃഷ്ണന്‍)

deshabhimani 070711

1 comment:

  1. കേരള കാര്‍ഷിക സര്‍വകലാശാലാ കോഴ്സുകള്‍ക്ക് വന്‍തോതില്‍ ഫീസ് വര്‍ധിപ്പിക്കുന്നു. നാലുമുതല്‍ ഒമ്പതര ഇരട്ടി വരെയാണ് വര്‍ധന. സര്‍വകലാശാലയില്‍ ഇതുവരെയില്ലാത്ത തരത്തില്‍ പത്തുശതമാനത്തോളം സീറ്റുകള്‍ എന്‍ആര്‍ഐ-പേമെന്റ് ക്വാട്ടയില്‍ സംവരണം ചെയ്യാനും നീക്കങ്ങളാരംഭിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയശേഷം വിദ്യാഭ്യാസരംഗത്ത് നടക്കുന്ന കൊള്ളയ്ക്ക് കാര്‍ഷിക സര്‍വകലാശാലയും വേദിയാവുകയാണ്.

    ReplyDelete