Friday, July 8, 2011

യൂത്ത് കോണ്‍ . ആരോപണത്തിനെതിരെ നിയമനടപടി: ഡിവൈഎഫ്ഐ

കല്‍പ്പറ്റ: ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എം മധുവിനെതിരെ ജില്ലയിലെ യൂത്ത്കോണ്‍ഗ്രസുകാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമാണെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പ്രസിഡന്റ് കെ ഷെമീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോട്ടത്തറ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനപ്രോഗ്രാം ഓഫീസര്‍ ശ്രീകണ്ഠന്‍ നായര്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനായി ആധാരമാക്കിയ പല രേഖകളും പൂര്‍ണ്ണരൂപം ഇല്ലാത്തതാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ സാധന- സാമഗ്രികള്‍ വാങ്ങാന്‍ തീരുമാനമെടുത്തത് പര്‍ച്ചേസ് കമ്മിറ്റിയാണ്. ഇതനുസരിച്ച് മതിയായ ഇഎംഡി തുക അടച്ച് കുറഞ്ഞ ക്വട്ടേഷന്‍ എഴുതിയ വ്യക്തിക്കാണ് പ്രവൃത്തി നല്‍കിയത്. അരമ്പറ്റക്കുന്നിലെ കെ ജി ജോണ്‍സണ്‍ എന്നയാളുടെ പേരിലാണ് ക്വട്ടേഷനുള്ളത്. ഇയാള്‍ ഇഎംഡി അടച്ചില്ലെന്നും വ്യാജ ക്വട്ടേഷനാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇഎംഡി അടച്ചിതിനുള്ള രേഖകള്‍ പഞ്ചായത്തിലുണ്ട്. യഥാര്‍ഥ രേഖയുടെ അവസാനഭാഗത്തുള്ള മേല്‍വിലാസത്തിന്റെ ഭാഗം പേപ്പര്‍ കൊണ്ട് മറച്ച് ഫോട്ടോസ്റ്റാറ്റ് എടുത്ത് രേഖ വ്യാജമാണെന്ന് വരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതുപൊലെ ക്വട്ടേഷനുകളുടെയും ഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കാനുപയോഗിച്ച രേഖയിലില്ല. വിവരാവകാശപ്രകാരം കിട്ടിയ ഇതിനുള്ള രേഖകളും നേതാക്കള്‍ കാണിച്ചു.

കഴിഞ്ഞ ഭരണത്തില്‍ എല്ലാപ്രവൃത്തികളും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചശേഷമാണ് നടന്നിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതിക്ക് മസ്റ്റര്‍ റോള്‍ വ്യാജമായി നിര്‍മിച്ചു എന്നതും കഴമ്പില്ലാത്തതാണ്. പ്രവൃത്തി നടന്നശേഷം ഗ്രാമസഭകളില്‍ സോഷ്യല്‍ ഓഡിറ്റിങ്ങും, വിജിലന്‍സ് ആന്‍ഡ്് മോണിറ്ററിങ് സമിതിയുടെ പരിശോധനയും നടന്നിട്ടുണ്ട്. വിദഗ്ദ തൊഴിലാളികളെ കണ്ടെത്തിയാണ് പ്രവൃത്തി നടത്തിയത്. വാര്‍ഡുതല മോണിറ്ററിങ് സമിതിയുടെ പരിശോധനക്കുശേഷമാണ് വിദഗ്ദ തൊഴിലാളികള്‍ക്ക് ബില്ല് നല്‍കിയിട്ടുള്ളത്. പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തുകയും ഇതിന്റെ മുഴുവന്‍ വിവരങ്ങളും ഗ്രാമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയതുമാണ്. ഇത് സംബന്ധിച്ച് ഒരു വിധത്തിലുള്ള ആക്ഷേപങ്ങളും ഇല്ല. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എം മധു താമസിക്കുന്നത് കുടുംബ വീട്ടിലാണ്. സ്വന്തമായി ലക്ഷങ്ങള്‍ ചെലവിട്ട് മണിമാളിക തീര്‍ത്തെന്നും ലക്ഷങ്ങള്‍ നല്‍കിയാണ് ഭാര്യക്ക് ജോലി നേടി കൊടുത്തതെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ ആരോപിച്ചിരുന്നു. ഭാര്യക്ക് പൂര്‍ണ്ണമായും മെറിറ്റിന്റെയും പ്രവൃത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിലാണ് ജോലി ലഭിച്ചത്.

ജില്ലയില്‍ ഡിവൈഎഫ്ഐ നടത്തുന്ന അഴിമതിക്കെതിരെയുള്ള പോരാട്ടം ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം ആരോപണങ്ങള്‍ . കോണ്‍ഗ്രസിന്റെ നിരവധി നേതാക്കള്‍ മണിചെയിന്‍ തട്ടിപ്പുള്‍പ്പടെയുള്ള ക്രമക്കേടുകളില്‍ പങ്കാളികളായത് ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇത്തരം നേതാക്കളെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് യൂത്ത് കോണ്‍ഗ്രസ് കാണിക്കുന്നത്. ജില്ലാസെക്രട്ടറി എം മധു, ജോ. സെക്രട്ടറിമാരായ ഒ സന്തോഷ്കുമാര്‍ , വി എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഡിവൈഎഫ്ഐ നേതാക്കള്‍ സ്വത്ത് വെളിപ്പെടുത്തി

കല്‍പ്പറ്റ: ഡിവൈഎഫ്ഐ ജില്ലാ നേതാക്കള്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി. ജില്ലാസെക്രട്ടറി എം മധു, പ്രസിഡന്റ് കെ ഷെമീര്‍ , ജോ. സെക്രട്ടറിമാരായ ഒ സന്തോഷ് കുമാര്‍ , വി എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് തങ്ങളുടെ ആസ്ഥികള്‍ വെളിപ്പെടുത്തിയത്. ജില്ലയിലെ ഡിവൈഎഫ്ഐ നേതാക്കളെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ സ്വത്ത് വെളിപ്പെടുത്തിയത്. ജില്ലയിലെ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സ്വത്ത് വിവരങ്ങളും സാമ്പത്തിക ഉറവിടങ്ങളുംവെളിപ്പെടുത്താന്‍ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

deshabhimani 080711

1 comment:

  1. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എം മധുവിനെതിരെ ജില്ലയിലെ യൂത്ത്കോണ്‍ഗ്രസുകാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമാണെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പ്രസിഡന്റ് കെ ഷെമീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete