Thursday, October 13, 2011

ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാലംഘനം നടത്തി - കെ കെ രാമചന്ദ്രന്‍

കോണ്‍ഗ്രസിനെതിരെ വീണ്ടും

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി  മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ വീണ്ടും രംഗത്തെത്തി. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഉള്‍പ്പെടെ മാറ്റിക്കൊണ്ടുള്ള പുനഃസംഘടനയാണ് കോണ്‍ഗ്രസില്‍ വേണ്ടതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഏഴ് വര്‍ഷക്കാലം കെ പി സി സി ഫണ്ടിന്റെ സത്യാവസ്ഥ വെളിപ്പെടുത്താത്ത ഏക പ്രസിഡന്റാണ് ചെന്നിത്തല. ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കും ജനങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവില്ല. ഇവര്‍ നേതൃത്വത്തില്‍ വന്നതോടെ കോണ്‍ഗ്രസ് വലിയൊരു തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ഇവരുടെ നേതൃത്വത്തിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ കേരളത്തില്‍ അടുത്ത അമ്പത് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ പോകുന്നില്ല. പാര്‍ട്ടിയുടെ അടിത്തറ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും നേതൃസ്ഥാനത്ത് ക്ലീന്‍ ഇമേജുള്ളവരെ മാത്രമേ അവരോധിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.  മാന്യന്മാരെയെല്ലാം മാറ്റിക്കൊണ്ട് പ്രത്യേക താല്‍പര്യക്കാരുടെ കൈകളിലേക്ക് പാര്‍ട്ടിയെ കൊണ്ടുപോകാനാണ് ചിലര്‍ ശ്രമിക്കുന്നത്.  

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ തലയില്‍ കെട്ടിവെക്കാനുളള നീക്കം നടക്കുന്നുണ്ടെങ്കിലും അത് ശരിയല്ല. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയ്ക്ക് വിശദമായ കത്ത് അയച്ചിട്ടുണ്ട്. ഗ്രൂപ്പ് കൊണ്ടുനടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിന് ചെലവ് കൂടുതലാണെന്നും ഇതിനായി മോഷ്ടിച്ച് പണമുണ്ടാക്കുകയോ വലിയ പിരിവുകള്‍ നടത്തുകയോ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മല്‍ മാധവിന് അനധികൃത പ്രവേശനം നല്‍കിയതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണെന്നും മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  നിര്‍മ്മല്‍ മാധവ് വിഷയത്തില്‍ സര്‍ക്കാറിന്റെ മുഖം വികൃതമായിരിക്കുകയാണ്.
പാര്‍ട്ടിക്ക് ഇക്കാര്യം ദോഷമുണ്ടാക്കുമോ എന്ന് നേരത്തേ ആലോചിച്ച് തീരുമാനമെടുക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്.   പാമ്പിന്‍കൂട്ടിലകപ്പെട്ട വേലായുധന്റെ അവസ്ഥയാണ് മുഖ്യമന്ത്രിയ്ക്ക് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ കൃഷ്ണഗിരി ഭൂമിയുടെ കാര്യത്തില്‍ ശ്രേയാംസ്‌കുമാര്‍ കുമാര്‍ എം എല്‍ എ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

janayugom 131011

1 comment:

  1. നിര്‍മ്മല്‍ മാധവിന് അനധികൃത പ്രവേശനം നല്‍കിയതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണെന്നും മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മല്‍ മാധവ് വിഷയത്തില്‍ സര്‍ക്കാറിന്റെ മുഖം വികൃതമായിരിക്കുകയാണ്.

    ReplyDelete