Thursday, October 13, 2011

പൊലീസിനകത്ത് അസംതൃപ്തി പടരുന്നു

വെസ്റ്റ്ഹില്ലില്‍ വിദ്യാര്‍ഥിസമരത്തെ നേരിടാന്‍ ഹോംഗാര്‍ഡുകളെ നിയോഗിച്ച അസി. കമീഷണര്‍ രാധാകൃഷ്ണപ്പിള്ളയുടെ നടപടിയില്‍ പൊലീസ് സേനയില്‍ അസംതൃപ്തി. ആയുധങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യാന്‍ സേനാംഗങ്ങളല്ലാത്തവരെ നിയോഗിച്ചതിലാണ് നീരസം. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. ഹോംഗാര്‍ഡുകള്‍ വിദ്യാര്‍ഥികളെ ഭീകരമായി മര്‍ദിച്ചതോടെയാണ് സേനയ്ക്കുള്ളിലും പുറത്തും ഇത് വിവാദമായത്.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശാനുസൃതമാണ് ഹോംഗാര്‍ഡ് നിയമനം. ദിവസം 350 രൂപയാണ് വേതനം. ജോലി ചെയ്യാത്ത ദിവസം കൂലിയുമില്ല. എല്‍ഡിഎഫ് ഭരണകാലത്താണ് ഇവരെ നിയമിച്ചുതുടങ്ങിയത്. ഫയര്‍ സര്‍വീസ് ഡിജിപിക്കാണ് നിയമനാധികാരം. ഫയര്‍ സര്‍വീസ് സേവനത്തിന് പുറമേ പൊലീസിലേക്കും ഇവരെ നിയോഗിക്കാം. എന്നാല്‍ ഭരണ നിര്‍വഹണം, ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍ , ക്രമസമാധാന പാലനം എന്നിവക്കൊന്നും ഇവരെ ഉപയോഗിക്കരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇവര്‍ക്ക് പൊലീസുകാരെപ്പോലെ പ്രത്യേക പരിശീലനം കിട്ടാത്തതുകൊണ്ടാണ് ഇതിന് വിലക്ക്. പൊലീസിലെത്തിയാല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ജോലിചെയ്യേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. ട്രാഫിക്ക് നിയന്ത്രണത്തില്‍ സഹായിക്കല്‍ , ഉത്സവം, സമ്മേളനം പോലുള്ള പരിപാടികളില്‍ ജനത്തിരക്ക് നിയന്ത്രിക്കല്‍ തുടങ്ങിയ പരിപാടികള്‍ക്കാണ് പ്രധാനമായും ഇവരെ ഉപയോഗിക്കേണ്ടത്. ആരോഗ്യമുള്ള യുവാക്കളെയും ഹോംഗാര്‍ഡായി നിയമിക്കാമെന്ന് കേന്ദ്ര ഉത്തരവിലുണ്ട്. എന്നാല്‍ പട്ടാളത്തില്‍നിന്ന് പിരിഞ്ഞവരെ എടുത്താല്‍ മതിയെന്ന് എല്‍ഡിഎഫ് തീരുമാനിക്കുകയായിരുന്നു. വിഎസ് സര്‍ക്കാര്‍ ഇവരെ ക്രമസമാധാനപാലനത്തിനോ സംഘര്‍ഷ-സമരകേന്ദ്രങ്ങളിലോ അയച്ചിരുന്നില്ല.

എന്നാല്‍ യുഡിഎഫ് അധികാരമേറ്റയുടന്‍ സ്ഥിതി മാറി. വെസ്റ്റ്ഹില്ലില്‍ സമരത്തെ നേരിടാന്‍ അഞ്ച് ഹോംഗാര്‍ഡുമാരെയാണ് രാധാകൃഷ്ണപ്പിള്ള നിയോഗിച്ചത്. ഗ്രനേഡ് കൈകാര്യം ചെയ്യാന്‍ ഏല്‍പിച്ചത് ഇവരിലൊരാളെയായിരുന്നു. തോക്ക് ഉപയോഗിച്ച് പരിചയമുള്ളതിനാല്‍ ചിലരെ ടിയര്‍ഗ്യാസ് പൊട്ടിക്കാനും ചുമതലപ്പെടുത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജുവിെന്‍റ തലയടിച്ചുപൊട്ടിച്ചത് നടക്കാവ് സ്റ്റേഷനിലെ ഒരു ഹോംഗാര്‍ഡാണ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പിഡബ്ല്യുഡി ഓഫീസ് മാര്‍ച്ച്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുമ്പ് വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളേജിന് മുന്നില്‍ നടത്തിയ സമരം എന്നിവക്ക് നേരെയും ഹോംഗാര്‍ഡിന്റെ അതിക്രമമുണ്ടായി.

പൊലീസിന്പോലും സമരങ്ങളെ നേരിടാന്‍ വ്യക്തമായ മാനദണ്ഡങ്ങളും നിയമവുമുണ്ടെന്നിരിക്കെ ഇതൊന്നുമറിയാത്തവര്‍ പൊലീസിന്റെ ജോലി ഏറ്റെടുക്കുന്നത് പൊലീസിന്റെ അന്തസിന് നാണക്കേടാവുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. അക്രമത്തിലേര്‍പ്പെട്ട ഹോംഗാര്‍ഡുകളെ തിരിച്ചറിഞ്ഞ് സ്പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട് നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായി മര്‍ദനം അഴിച്ചുവിട്ട ഹോംഗാര്‍ഡുകള്‍ക്കെതിരെ നിയമനടപടി സാധ്യമാണെന്ന് അഭിഭാഷകര്‍ പറയുന്നു. ഇതനുസരിച്ച് വെസ്റ്റഹില്ലില്‍ അക്രമത്തിലേര്‍പ്പെട്ടതായി തിരിച്ചറിഞ്ഞ ഹോംഗാര്‍ഡുമാര്‍ക്കെതിരെ നിയമനടപടിക്കും ആലോചനയുണ്ട്.

deshabhimani 131011

1 comment:

  1. വെസ്റ്റ്ഹില്ലില്‍ വിദ്യാര്‍ഥിസമരത്തെ നേരിടാന്‍ ഹോംഗാര്‍ഡുകളെ നിയോഗിച്ച അസി. കമീഷണര്‍ രാധാകൃഷ്ണപ്പിള്ളയുടെ നടപടിയില്‍ പൊലീസ് സേനയില്‍ അസംതൃപ്തി. ആയുധങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യാന്‍ സേനാംഗങ്ങളല്ലാത്തവരെ നിയോഗിച്ചതിലാണ് നീരസം. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. ഹോംഗാര്‍ഡുകള്‍ വിദ്യാര്‍ഥികളെ ഭീകരമായി മര്‍ദിച്ചതോടെയാണ് സേനയ്ക്കുള്ളിലും പുറത്തും ഇത് വിവാദമായത്.

    ReplyDelete