Friday, October 14, 2011

ആദിവാസിസ്ത്രീക്ക് പൊലീസ്സ്റ്റേഷനില്‍ ക്രൂര മര്‍ദനം

ചാലക്കുടി: ആദിവാസി സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ചു. മലക്കപ്പാറ ഷോളയാര്‍ ആദിവാസി ഊരിലെ പരേതനായ നേശമണിയുടെ ഭാര്യ പാറു(65)വിനെയാണ് മലക്കപ്പാറ സ്റ്റേഷനില്‍ മര്‍ദിച്ചത്. ചൂരല്‍കൊണ്ട് പുറത്തും കാല്‍വെള്ളയിലും അടിയേറ്റ പാറുവിനെ ചാലക്കുടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഎസ്ഐ ജോയിയെ ജില്ലാ പൊലീസ് സൂപ്രണ്ട് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

പെരിങ്ങല്‍കുത്തില്‍ കെഎസ്ഇബി ജീവനക്കാരനായിരുന്ന നേശമണി മരിച്ചശേഷം പാറു തനിച്ചാണ് താമസിക്കുന്നത്. പെന്‍ഷന്‍ വാങ്ങി ചൊവ്വാഴ്ച ചാലക്കുടിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മലക്കപ്പാറയിലുള്ള പരിചയക്കാരായ മണിയനും മണികണ്ഠനും സുബീഷും കൂടെയുണ്ടായിരുന്നു. മലക്കപ്പാറയെത്തിയപ്പോള്‍ പാറുവിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണും പെന്‍ഷന്‍ കിട്ടിയ പണത്തിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്നവരാണ് പണം എടുത്തതെന്ന സംശയത്തില്‍ മലക്കപ്പാറ സ്റ്റേഷനില്‍ പരാതിപ്പെട്ടു. മൂന്നുപേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പ്രശ്നംചര്‍ച്ച ചെയ്തു തീര്‍ത്തു. എന്നാല്‍ മൂന്നുപേരുടെയും ബന്ധുക്കള്‍ വന്ന്് പാറുവിനെതിരെ പരാതി പറഞ്ഞു. തുടര്‍ന്ന് പാറുവിനെ ചൊവ്വാഴ്ച തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കള്ളപ്പരാതി നല്‍കിയെന്ന് പറഞ്ഞ് പൊലീസ് ചൂരല്‍കൊണ്ട് അടിക്കുകയിരുന്നു. അവശയായ നിലയില്‍ സ്റ്റേഷനില്‍ നിന്നിറങ്ങി വീട്ടിലെത്തി. സഹായത്തിന് ആരുമല്ലാത്തിനാല്‍ ഇവര്‍ വീട്ടില്‍ത്തന്നെ കഴിഞ്ഞു. പെരിങ്ങല്‍കുത്ത് കെഎസ്ഇബിയില്‍ ജോലിയുള്ള മകന്‍ ബാബു വ്യാഴാഴ്ച വീട്ടിലെത്തിയാണ് അവശയായ പാറുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ചാലക്കുടി ഡിവൈഎസ്പി പി കെ രഞ്ജന്‍ ആശുപത്രിയിലെത്തി പാറുവിന്റെ മൊഴിയെടുത്തു. എഎസ്ഐ ജോയിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി എസ്പി ദേബേഷ്കുമാര്‍ ബെഹ്റ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ആശുപത്രിയില്‍ പാറുവിനെ സന്ദര്‍ശിച്ചു.

deshabhimani news

1 comment:

  1. ആദിവാസി സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ചു. മലക്കപ്പാറ ഷോളയാര്‍ ആദിവാസി ഊരിലെ പരേതനായ നേശമണിയുടെ ഭാര്യ പാറു(65)വിനെയാണ് മലക്കപ്പാറ സ്റ്റേഷനില്‍ മര്‍ദിച്ചത്. ചൂരല്‍കൊണ്ട് പുറത്തും കാല്‍വെള്ളയിലും അടിയേറ്റ പാറുവിനെ ചാലക്കുടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഎസ്ഐ ജോയിയെ ജില്ലാ പൊലീസ് സൂപ്രണ്ട് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

    ReplyDelete