Friday, October 14, 2011

"സിപിഐ എമ്മിനെ ഭയമുണ്ടോ" എന്ന് ജഡ്ജി; കോടതിയില്‍ പ്രതിഷേധം

എം വി ജയരാജനെതിരായ കോടതിയലക്ഷ്യക്കേസിലെ സാക്ഷിവിസ്താരത്തിനൊടുവില്‍ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ കോടതിമുറിയില്‍ പ്രക്ഷുബ്ദരംഗങ്ങള്‍ക്കു കാരണമായി. പ്രതിഭാഗം സാക്ഷിയും കാലടി സംസ്കൃത സര്‍വകലാശാല അസിസ്റ്റന്റ്പ്രൊഫസറുമായ പി വി നാരായണനോട് സിപിഐ എമ്മിനെ ഭയമുണ്ടോ, ജയരാജനെ ഭയമുണ്ടോ എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ച ജസ്റ്റിസ് വി രാംകുമാറിന്റെ നടപടി ജയരാജനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ ചോദ്യംചെയ്തു. ഇത്തരം ചോദ്യങ്ങള്‍ കോടതിയില്‍നിന്ന് ഒട്ടും പ്രതീക്ഷിക്കാത്തതാണെന്ന് എം കെ ദാമോദരന്‍ ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ജയരാജനെ ഭയമുണ്ടോ എന്ന ചോദ്യം കോടതിരേഖകളില്‍നിന്ന് ഒഴിവാക്കി.

മലയാളികള്‍ "ശുംഭനെന്ന" വാക്കിന്റെ ആശയം മനസ്സിലാക്കിയാണ് ഉപയോഗിക്കുന്നത്. സന്ദര്‍ഭവും ഉപയോഗിക്കുന്ന സാഹചര്യവും വിലയിരുത്തിവേണം ഈ വാക്കിന്റെ അര്‍ഥം വ്യാഖ്യാനിക്കാനെന്ന് സംസ്കൃതഭാഷാ പണ്ഡിതനായ ഡോ. പി വി നാരായണന്‍ ക്രോസ്വിസ്താരത്തില്‍ വ്യക്തമാക്കി. പ്രഭാഷകന്റെയും ശ്രോതാവിന്റെയും ആശയവിനിമയത്തിന്റെ രീതി അനുസരിച്ചാണ് അര്‍ഥം വ്യാഖ്യാനിക്കുന്നത്. എം വി ജയരാജന് സംസ്കൃത പരിജ്ഞാനം ഉണ്ടോയെന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ധാതുപാഠം, വാക്യപാണിക തുടങ്ങി സംസ്കൃത ഗ്രന്ഥങ്ങളിലെ വ്യാഖ്യാനങ്ങളെ ആസ്പദമാക്കിയാണ് ശുംഭന്‍ പദപ്രയോഗത്തെക്കുറിച്ച് സാക്ഷി മൊഴിനല്‍കിയത്. ജസ്റ്റിസുമാരായ വി രംകുമാര്‍ , പി ക്യു ബര്‍ക്കത്തലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഡോ. നാരായണനെ വിസ്തരിച്ചത്. നേരത്തെ വിസ്തരിച്ച ഡോ. ധര്‍മരാജ് അടാട്ടും ശുംഭനെന്ന വാക്കിന് ശോഭിക്കുന്നവര്‍ , സംസാരിക്കുന്നവന്‍ എന്നീ അര്‍ഥങ്ങള്‍ ഉണ്ടെന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കേസിലെ പരാതിക്കാരന്‍ പി റഹീമിന്റെ വിസ്താരത്തിനുശേഷം എം വി ജയരാജനെ കോടതി ചോദ്യംചെയ്തത് നടപടിക്രമങ്ങള്‍ക്കു വിരുദ്ധമാണെന്ന് പ്രതിഭാഗം പരാതിപ്പെട്ടു. കോടതിയുടെ നടപടി അസ്വാഭാവികമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായശേഷമാണ് പ്രതിയെ ചോദ്യംചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിന് കേസ് മാറ്റി.

deshabhimani 141011

2 comments:

  1. എം വി ജയരാജനെതിരായ കോടതിയലക്ഷ്യക്കേസിലെ സാക്ഷിവിസ്താരത്തിനൊടുവില്‍ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ കോടതിമുറിയില്‍ പ്രക്ഷുബ്ദരംഗങ്ങള്‍ക്കു കാരണമായി. പ്രതിഭാഗം സാക്ഷിയും കാലടി സംസ്കൃത സര്‍വകലാശാല അസിസ്റ്റന്റ്പ്രൊഫസറുമായ പി വി നാരായണനോട് സിപിഐ എമ്മിനെ ഭയമുണ്ടോ, ജയരാജനെ ഭയമുണ്ടോ എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ച ജസ്റ്റിസ് വി രാംകുമാറിന്റെ നടപടി ജയരാജനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ ചോദ്യംചെയ്തു. ഇത്തരം ചോദ്യങ്ങള്‍ കോടതിയില്‍നിന്ന് ഒട്ടും പ്രതീക്ഷിക്കാത്തതാണെന്ന് എം കെ ദാമോദരന്‍ ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ജയരാജനെ ഭയമുണ്ടോ എന്ന ചോദ്യം കോടതിരേഖകളില്‍നിന്ന് ഒഴിവാക്കി.

    ReplyDelete
  2. കോടതിയലക്ഷ്യക്കേസില്‍ തനിക്കെതിരെയുള്ള ഹൈക്കോടതി നടപടികള്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമല്ലെന്ന് ചൂണ്ടിക്കാട്ടി എം വി ജയരാജന്റെ സത്യവാങ്മൂലം. കേസിലെ സാക്ഷിയോട് "സിപിഐ എമ്മിനെ പേടിയുണ്ടോ, ജയരാജനെ പേടിയുണ്ടോ" എന്നീ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചപ്പോള്‍ ചോദ്യങ്ങളെ എതിര്‍ത്ത് തര്‍ക്കം ബോധിപ്പിച്ച തന്റെ അഭിഭാഷകന്റെ നടപടികള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യം രേഖപ്പെടുത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. സാക്ഷിവിസ്താരവുമായി ഒരു ബന്ധവുമില്ലാത്തതും തന്നെ പ്രതികൂലമായി ബാധിക്കുന്നതുമായ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ഇത്തരം ചോദ്യങ്ങള്‍ അരുതാത്തതാണ്. ജയരാജനെ പേടിയുണ്ടോയെന്ന കോടതിയുടെ ചോദ്യം രേഖപ്പെടുത്തിയുമില്ല. ഇതില്‍നിന്നും കോടതിനടപടികള്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമല്ലെന്ന് വ്യക്തമാവുന്നുവെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അന്തിമവാദം തുടങ്ങി. ഹൈക്കോടതിക്കുവേണ്ടി നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് ശ്രീകുമാര്‍ വാദം തുടങ്ങി. കൂടുതല്‍ വാദത്തിനായി ജസ്റ്റിസുമാരായ വി രാംകുമാര്‍ , പി ക്യു ബര്‍ക്കത്ത് അലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കേസ് ചൊവ്വാഴ്ചത്തേക്കു മാറ്റി.

    ReplyDelete