Thursday, October 13, 2011

നിര്‍മല്‍ മാധവിനെ സര്‍ക്കാര്‍ കോളേജില്‍നിന്ന് മാറ്റി; ഉപരോധസമരം അവസാനിച്ചു

ചട്ടങ്ങള്‍ ലംഘിച്ച് കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നേടിയ നിര്‍മല്‍ മാധവിനെ കോളേജില്‍നിന്ന് മാറ്റി. കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ അനുസരിച്ച് കേരളത്തിലെ ഏതെങ്കിലും സ്വാശ്രയ കോളേജില്‍ നിര്‍മ്മലിന് പ്രവേശനം നല്‍കും. ഇതുസംബന്ധിച്ച് നിര്‍മലിന്റെയും കുടുംബത്തിന്റെയും അഭിപ്രായം കണക്കിലെടുത്ത് അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് കലക്ടര്‍ പി ബി സലീം പറഞ്ഞു.

ചട്ടങ്ങള്‍ കാറ്റില്‍പറത്തി നിര്‍മല്‍ മാധവ് നേടിയ പ്രവേശനം റദ്ദാക്കിയതോടെ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തില്‍ മൂന്നു ദിവസമായി കോളേജിനു മുന്നില്‍ നടക്കുന്ന ഉപരോധ സമരം അവസാനിച്ചു. വെള്ളിയാഴ്ച മുതല്‍ കോളേജ് തുറന്നു പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവെച്ച അസി.കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡ് ചെയ്യുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ കച്ചവടസംസ്ക്കാരത്തിനെതിരെയുള്ള പോരാട്ടത്തിന്റെ വിജയമാണ് കൈവരിച്ചതെന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതികരിച്ചു. എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ചുകൊണ്ടാണ് നിര്‍മലിന് കോളേജില്‍ പ്രവേശനം അനുവദിച്ചത്. ഇതിനെതിരെ എസ്എഫ്ഐ ശക്തമായ പ്രക്ഷോഭം ആരംഭിച്ചതോടെ സര്‍വകക്ഷിയോഗം വിളിച്ച് പ്രവേശനത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ നിര്‍മല്‍ കോളേജില്‍ പ്രവേശിക്കരുതെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചു. ഈ തീരുമാനം ലംഘിച്ച് വിദ്യാര്‍ഥി കോളേജിലെത്തിയതോടെയാണ് പ്രശ്നം കൂടുതല്‍ രൂക്ഷമായത്. നിര്‍മല്‍ മാധവിന് പിന്തുണപ്രഖ്യാപിച്ച് രാഷ്ട്രീയ മുതലെടുപ്പിനായി രംഗത്തുവന്ന കെഎസ്യുവിനും യൂത്ത് കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായി സര്‍ക്കാര്‍ തീരുമാനം.

deshabhimani news

3 comments:

  1. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കച്ചവടസംസ്ക്കാരത്തിനെതിരെയുള്ള പോരാട്ടത്തിന്റെ വിജയമാണ് കൈവരിച്ചതെന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതികരിച്ചു.

    ReplyDelete
  2. അരുണ്‍ കുമാറിനെ പുറത്താക്കാന്‍ ഇങ്ങനെ ഒരു സമരം ചെയ്താല്‍ ഞാനതിന്റേയും മുന്നിലുണ്ടായിരിക്കും പക്ഷേ നിങ്ങള്‍ക്കതിനു സാധിക്കുമോ? ഇല്ലെങ്കില്‍ ഈ സമരം ഒരു രാഷ്ട്രീയാപ്രേരിതം എന്നേ ഞാന്‍ പറയുകയുള്ളൂ‍ൂ‍ൂ‍ൂ‍ൂ

    ReplyDelete
  3. നിര്‍മല്‍ മാധവിന് പട്ടിക്കാട് എംഇഎ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എംഇഎ കോളേജ് ഭരണസമിതി പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. നിര്‍മലിന് പ്രവേശനം നല്‍കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല. വിഷയം കലക്ടറുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും മാനേജ്മെന്റ് കമ്മറ്റിയോഗത്തിന് ശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.

    ReplyDelete