Friday, October 14, 2011

കണ്ടെത്തലുകള്‍"തിരിഞ്ഞുകുത്തുന്നു

വാളകം സ്കൂളിലെ അധ്യാപകനെ വധിക്കാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഒന്നൊന്നായി പാളുമ്പോള്‍ പൊലീസ് പുതിയ കഥകള്‍ തേടി പരക്കംപായുന്നു. ഇതിനിടെ, സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവര്‍ക്കെതിരെയുള്ള അന്വേഷണം പൂര്‍ണമായും മരവിപ്പിച്ചു. അധ്യാപകന്‍ കാറപകടത്തില്‍പ്പെട്ടതാണെന്നു വരുത്തിത്തീര്‍ക്കാനുള്ള നിരീക്ഷണം മാത്രമാണ് പൊലീസ് നടത്തുന്നത്. അധ്യാപകനെ ഇടിച്ചെന്നു പ്രചരിപ്പിക്കുന്ന കാറിന്റെ ഡ്രൈവറുടെ രേഖാചിത്രം തയ്യാറാക്കുന്നതാണ് ഏറ്റവും പുതിയ "അന്വേഷണപുരോഗതി". കേസ് അട്ടിമറിക്കുന്നതിന്റെ വ്യക്തമായ തെളിവായി മാറുന്നു ഈ നീക്കം.

സാക്ഷികളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രേഖാചിത്രം തയ്യാറാക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൃഷ്ണകുമാറിനെ കാറിടിക്കുന്നത് കണ്ടിട്ടില്ലെന്ന് നാലു സാക്ഷികളും ആവര്‍ത്തിക്കുമ്പോഴും പൊലീസ് വെള്ള ആള്‍ട്ടോ കാറില്‍നിന്ന് പിടിവിടുന്നില്ല. ആള്‍ട്ടോ കാറുകളെപ്പറ്റി മാത്രമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ആര്‍ടി ഓഫീസുകളിലെത്തി ആള്‍ട്ടോ കാറുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കല്‍ , പുതിയ രജിസ്ട്രേഷനുകളുടെ രേഖയെടുക്കല്‍ , കാര്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളില്‍ റെയ്ഡ് എന്നീ കാര്യങ്ങള്‍ക്കായി പല സ്ക്വാഡായി അന്വേഷകസംഘത്തെ പറഞ്ഞുവിട്ടിരിക്കുകയാണ്. അധ്യാപകനെ കാറിടിക്കുന്നത് കണ്ടിട്ടില്ലെന്ന് വാളകത്തെ ബേക്കറി ജീവനക്കാരന്‍ സാബുവും വാഴക്കുല കച്ചവടക്കാരന്‍ പ്രവീണും ദേശാഭിമാനിയോടു പറഞ്ഞു. കാര്‍ കണ്ടിട്ടില്ലെന്ന് അധ്യാപകന്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ആദ്യം കണ്ട ബൈക്ക് യാത്രക്കാരന്‍ ജേക്കബ് ഡാനിയേല്‍ കഴിഞ്ഞ ദിവസം ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞിരുന്നു. സംഭവസ്ഥലത്ത് വെളിച്ചമില്ലായിരുന്നെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ , കാര്‍ഡ്രൈവറുടെ രേഖാചിത്രം തയ്യാറാക്കുന്നതെങ്ങനെയെന്ന ചോദ്യം ബാക്കി. പ്രതിയെന്നു പറഞ്ഞ് ഏതെങ്കിലും ആള്‍ട്ടോ കാറുംഡ്രൈവറെയും ഹാജരാക്കാനുളള നീക്കം നടക്കുന്നതായി അറിയുന്നു.

സംഭവദിവസം രാത്രി നിലമേലില്‍നിന്ന് ബസില്‍ കയറി വാളകം എംഎല്‍എ ജങ്ഷനില്‍ കൃഷ്ണകുമാര്‍ ഇറങ്ങിയെന്ന് വരുത്തത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ആദ്യം തിരുവനന്തപുരം-കുമളി ഫാസ്റ്റ് പാസഞ്ചറില്‍ നിലമേലില്‍നിന്ന് കയറി വാളകത്ത് ഇറങ്ങിയെന്നായിരുന്നു "കണ്ടെത്തല്‍". പിന്നീട് ആലുവയ്ക്കുള്ള സൂപ്പര്‍ഫാസ്റ്റിലായിരുന്നു വന്നത് എന്നാക്കി. രണ്ടു ബസിലെയും കണ്ടക്ടര്‍മാര്‍ ഇക്കാര്യം നിഷേധിച്ചതോടെ വാദം പൊളിഞ്ഞു. വാളകം, നിലമേല്‍ ടവറുകളുടെ പരിധിയില്‍ സംഭവദിവസം രാത്രി നടന്ന മൊബൈല്‍കോളുകള്‍ സംബന്ധിച്ച അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. ആര്‍ ബാലകൃഷ്ണപിള്ളയുടെ സഹോദരീപുത്രന്‍ മനോജിനെ രണ്ടുവട്ടം പൊലീസ് ചോദ്യംചെയ്തെങ്കിലും അയാളുടെ മെബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍പോലും തയ്യാറായില്ല.
(ആര്‍ സാംബന്‍)

deshabhimani 141011

1 comment:

  1. വാളകം സ്കൂളിലെ അധ്യാപകനെ വധിക്കാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഒന്നൊന്നായി പാളുമ്പോള്‍ പൊലീസ് പുതിയ കഥകള്‍ തേടി പരക്കംപായുന്നു. ഇതിനിടെ, സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവര്‍ക്കെതിരെയുള്ള അന്വേഷണം പൂര്‍ണമായും മരവിപ്പിച്ചു. അധ്യാപകന്‍ കാറപകടത്തില്‍പ്പെട്ടതാണെന്നു വരുത്തിത്തീര്‍ക്കാനുള്ള നിരീക്ഷണം മാത്രമാണ് പൊലീസ് നടത്തുന്നത്. അധ്യാപകനെ ഇടിച്ചെന്നു പ്രചരിപ്പിക്കുന്ന കാറിന്റെ ഡ്രൈവറുടെ രേഖാചിത്രം തയ്യാറാക്കുന്നതാണ് ഏറ്റവും പുതിയ "അന്വേഷണപുരോഗതി". കേസ് അട്ടിമറിക്കുന്നതിന്റെ വ്യക്തമായ തെളിവായി മാറുന്നു ഈ നീക്കം.

    ReplyDelete