Tuesday, September 18, 2012

ഇടുക്കിയിലെ പരീക്ഷണശാല ആശങ്കാജനകം: വി എസ്


ഇടുക്കിയില്‍ അമേരിക്കന്‍ ആണവോര്‍ജവകുപ്പുമായി ചേര്‍ന്ന് ന്യൂട്രിനൊ പരീക്ഷണശാല സ്ഥാപിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയുമായി ഉണ്ടാക്കിയ രഹസ്യവും പരസ്യവുമായ കരാറുകളുടെ അടിസ്ഥാനത്തിലാണ് അതീവരഹസ്യമായി ന്യൂട്രിനൊ പരീക്ഷണശാല സ്ഥാപിക്കുന്നത്. നിരവധി അണക്കെട്ടുകളും ഭൂകമ്പ സാധ്യതാ മേഖലകളുമുള്‍പ്പെടുന്ന മേഖലയാണിത്. അമേരിക്കയില്‍നിന്ന് ഭൂമിക്കടിയിലൂടെ തൊടുത്തുവിടുന്ന ഉന്നത ഊര്‍ജമുള്ള ന്യൂട്രിനൊ രശ്മികളെ സ്വീകരിക്കുകയും ജൈവഘടനയില്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ നിരീക്ഷിച്ചശേഷം അമേരിക്കയെ വിവരം അറിയിക്കുകയും ചെയ്യുന്നതിനുള്ള പരീക്ഷണശാലയാണിതെന്ന് അറിയുന്നു. തമിഴ്നാട്ടിലെ തേനിയില്‍നിന്ന് ആരംഭിച്ച് ഇടുക്കിയില്‍ അവസാനിക്കുന്ന തുരങ്കമാണ് നിര്‍മിക്കുന്നത്. തമിഴ്നാടിന്റെ അനുമതി തേടിയെങ്കിലും കേരളത്തിന്റെ അനുമതി തേടാതെ അതീവരഹസ്യമായാണ് ടണല്‍ നിര്‍മിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാക്കണം. അമേരിക്കയിലെ ഫെര്‍മി ലാബുമായി ബന്ധപ്പെട്ട ആണവപരീക്ഷണങ്ങള്‍ക്കാണ് ഈ പ്രദേശങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വിട്ടുകൊടുക്കുന്നത്. ഇതുസംബന്ധിച്ച ആശങ്ക നീക്കാന്‍ ചര്‍ച്ച നടത്തണമെന്നും അതുവരെ തുരങ്കനിര്‍മാണമുള്‍പ്പെടെയുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഇടുക്കിയില്‍ ന്യൂട്രിനോ പരീക്ഷണശാല അരുത്: വി എസ്

തിരു: മുല്ലപ്പെരിയാര്‍ അണക്കെട്ടും ഇടുക്കി അണക്കെട്ടും സ്ഥിതിചെയ്യുന്ന ഭൂകമ്പസാധ്യതാ മേഖലയില്‍ അതീവ രഹസ്യമായി ന്യൂട്രിനോ പരീക്ഷണശാല തുടങ്ങാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അമേരിക്കയുമായി സഹകരിച്ച് തുടങ്ങാനൊരുങ്ങുന്ന ന്യൂട്രിനോ പരീക്ഷണശാല ദുരൂഹത നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. തുരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലും കേരളത്തിലുമായാണ് പദ്ധതി തുടങ്ങുന്നത്. പദ്ധതി പ്രദേശത്തേക്ക് നിര്‍മ്മിക്കാനൊരുങ്ങുന്ന തുരങ്കം ആരംഭിക്കുന്നത് തമിഴ്നാട്ടിലെ തേനിയിലും അവസാനിക്കുന്നത് ഇടുക്കിയിലുമാണ്. ടണലിന്റെ ഭൂരിഭാഗവും കേരളത്തിലാണ്. ഈ പദ്ധതിയ്ക്കായി കേന്ദ്രം തമിഴ്നാടിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ അനുമതി തേടിയിട്ടില്ല. ഇത് ദുരൂഹമാണ്.

പരീക്ഷണത്തിന്റെ ഭാഗമായി ആണവവികിരണങ്ങള്‍ വന്‍ തോതില്‍ പ്രവഹിക്കും. പരീക്ഷണശാലയുടെ ഭാഗമായി ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒന്നും പറയുന്നില്ല. ഇതിനെക്കുറിച്ച് കൃത്യമായി ഒരു പഠനവും നടന്നിട്ടില്ല. ഭൂകമ്പ സാധ്യതാ മേഖലയില്‍ ഇത്തരമൊരു പരീക്ഷണശാല തുടങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും വിഎസ് പറഞ്ഞു. യുദ്ധസാമഗ്രികള്‍ നിര്‍മ്മിക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. പാരിസ്ഥിതിക ആഘാതവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പൂര്‍ത്തിയാകുന്നത്വരെ പദ്ധതിയുടെ തുടര്‍നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നിലവിലെ ക്വാറികളുടെ പ്രവര്‍ത്തനം പരിസ്ഥിതികമ്മിറ്റി പരിശോധിക്കണം: വി എസ്

തിരു: മൂന്നിലവിലെ വന്‍കിട കരിങ്കല്‍ക്വാറികളായ പിവി ഗ്രാനൈറ്റ്സിന്റെയും മങ്കൊമ്പ് ഗ്രാനൈറ്റ്സിന്റെയും പ്രവര്‍ത്തനം പരിശോധിക്കാന്‍ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയെ നിയോഗിക്കണമെന്ന് സ്പീക്കര്‍ക്കയച്ച കത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായും ജനങ്ങള്‍ക്ക് ദ്രോഹകരമായും പ്രവര്‍ത്തിക്കുന്നുവെന്ന് പരക്കെ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പരിശോധന നടത്തുന്നതിന് ഉന്നതതല വിദഗ്ധസംഘത്തെ അയക്കണമെന്നും സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടുംവരെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വി എസ് കത്തയച്ചിട്ടുണ്ട്.

ആദിവാസിഭൂമി കൈമാറ്റം നിരോധിക്കപ്പെട്ടതാണെങ്കിലും അതെല്ലാം അവഗണിച്ച് ഖനഗ്രൂപ്പുകള്‍ വിലകൊടുത്തും ഭീഷണിപ്പെടുത്തിയും ഭൂമി വാങ്ങിക്കൂട്ടുകയും അവിടെ ക്വാറികള്‍ നടത്തുകയുമാണെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പ്രദേശത്തിന്റെ പ്രത്യേകത പരിഗണിച്ച് ഖനം അനുവദിക്കരുതെന്ന് വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ ശുപാര്‍ശചെയ്തിട്ടും ഭരണസ്വാധീനം ഉപയോഗിച്ച് ചീഫ് വിപ്പിന്റെ മകന്റെ കമ്പനിയും പൊലീസ് ഉന്നതന്റെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന കമ്പനിയും അനുമതികള്‍ നേടിയെടുത്ത് നിര്‍ബാധം ഖനം നടത്തുകയാണെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. എതിര്‍ക്കുന്ന മലയരയ വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗവിഭാഗക്കാരെ ഭീഷണിപ്പെടുത്തി തുരത്തുകയാണെന്ന് പരാതിയുണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കാന്‍ പ്രദേശത്ത് പരിശോധന നടത്തുന്നതിന് നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റിയെയും ഉന്നതതല വിദഗ്ധസമിതിയെയും നിയോഗിക്കണം- വി എസ് കത്തില്‍ ആവശ്യപ്പെട്ടു.

deshabhimani 180912

No comments:

Post a Comment