Tuesday, January 3, 2012

ചരിത്രത്തിന്റെ ഓര്‍മച്ചെപ്പില്‍ കാലത്തിനൊരു സിന്ദൂരക്കുറി

തൃശൂര്‍ : ഒന്നും സ്വന്തമാക്കാനാഗ്രഹിക്കാതെ, അടിച്ചമര്‍ത്തപ്പെട്ടവനും അടിയാളനും പുതിയ ജീവിതം നേടിക്കൊടുക്കാനുള്ള പോരാട്ടത്തില്‍ ജീവന്‍ ഹോമിച്ചവര്‍ ..അവര്‍ രക്തസാക്ഷികള്‍ , അമരന്മാര്‍ . ഓര്‍മയിലെന്നും ജ്വലിക്കുന്ന പോരാളികള്‍ക്ക് ചരിത്രരേഖകളില്‍ തുടിക്കും. ജില്ലയിലെ പോര്‍നിലങ്ങളില്‍ ചോര ചിന്തി കടന്നുപോയ രണധീരര്‍ . സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച രക്തസാക്ഷി സ്മരണിക, ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടവീറിന്റേയും കനല്‍ വഴികളുടെയും നേര്‍സാക്ഷ്യം. 1947 മുതലുള്ള രക്തസാക്ഷികളുടെ ലഭ്യമായ ചിത്രങ്ങളും വിവരങ്ങളാണ് 60 ഓളം പേജുള്ള സ്മരണികയില്‍ . രക്തസാക്ഷിത്വം വരിച്ചവര്‍ക്കൊപ്പം ലോക്കപ്പുകളിലും ജയിലുകളിലും ക്രൂരമായ മര്‍ദനത്തിന് വിധേയരായി നിത്യരോഗികളായി അകാലത്തില്‍ മരണമടഞ്ഞവരേയും രേഖപ്പെടുത്തിയിട്ടുണ്ട്. ആരുടെയങ്കിലും പേരുവിവരങ്ങള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ പരിശോധിച്ച ശേഷം അതുകൂടി ഉള്‍പ്പെടുത്തി സ്മരണിക പരിഷ്കരിച്ച് പ്രസിദ്ധീകരിക്കുമെന്ന് സ്മരണിക കമ്മിറ്റി ചെയര്‍മാന്‍ സി ഒ പൗലോസ് പറഞ്ഞു.

ആദ്യകാല പ്രവര്‍ത്തകരടക്കം നിരവധിപേരില്‍നിന്ന് വിവരം നേരിട്ട് ശേഖരിച്ചാണ് സ്മരണിക പ്രസിദ്ധീകരിച്ചത്. വിപ്ലവ പ്രസ്ഥാനത്തിന്റെ കണ്ണിലുണ്ണി അഴീക്കോടന്‍ രാഘവനും ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണനും മുതല്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വീരപുത്രന്‍ എ ബി ബിജേഷും ഏറ്റവുമൊടുവില്‍ ചാലക്കുടി കോനൂരിലെ പി ആര്‍ രാമകൃഷ്ണന്‍ വരെയുള്ള അമ്പതോളം ആത്മസഖാക്കളുടെ ലഘുജീവിതക്കുറിപ്പുകള്‍ സ്മരണികയുടെ ഉള്ളടക്കത്തെ എക്കാലത്തും പ്രസക്തമാക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കര്‍ഷക പ്രസ്ഥാനത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിന്റെയും പോരാട്ട വീഥികളില്‍ പൊരുതിവീണ ധീരയോദ്ധാക്കളുടെ ചിത്രവും ജീവിതവുമാണ് സ്മരണിക പകര്‍ത്തിയിരിക്കുന്നത്. സ്വന്തം ജീവരക്തംകൊണ്ട് നാടിന്റെ ചരിത്രമെഴുതി കടന്നുപോയവരെക്കുറിച്ച് വരുംതലമുറയ്ക്ക് സംഘഗാഥ പാടാന്‍ ഒട്ടേറെ വീര ചരിതങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെയും സന്ദേശം സ്മരണികയിലുണ്ട്.

രക്തസാക്ഷി സ്മരണിക സംസ്ഥാന കമ്മിറ്റി അംഗം കെ കെ മാമക്കുട്ടിക്ക് നല്‍കി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. മുരളി പെരുനെല്ലിയാണ് സ്മരണിക കമ്മിറ്റി കണ്‍വീനര്‍ . സി രവീന്ദ്രനാഥ് എംഎല്‍എ വൈസ് ചെയര്‍മാനും ആര്‍ ബിന്ദു ജോയിന്റ് കണ്‍വീനറുമാണ്. ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ എന്‍ മധു, ടി ആര്‍ ചന്ദ്രദത്ത്, എ സിയാവുദ്ദീന്‍ , പ്രൊഫ. ഇ രാജന്‍ , പ്രൊഫ. വി കെ വിജയന്‍ , പ്രൊഫ. ടി എ ഉഷാകുമാരി, ടി നരേന്ദ്രന്‍ എന്നിവരാണ് കമ്മിറ്റി യംഗങ്ങള്‍ .

തളരാത്ത പോര്‍വീര്യവുമായി നായകരെത്തി

തൃശൂര്‍ : സമ്മേളനത്തിന് ആവേശമായി പഴയ തലമുറയിലെ അതികായരെത്തി. ജില്ലാ സെക്രട്ടറിയായി ദീര്‍ഘകാലം ജില്ലയില്‍ പാര്‍ടിയെ നയിച്ച കെ കെ മാമക്കുട്ടിയും സര്‍വീസ് സംഘടനാ പ്രവര്‍ത്തനത്തിലൂടെ പാര്‍ടി പ്രവര്‍ത്തകരുടെയും പൊതു സമൂഹത്തിന്റെയും ആദരവ് നേടിയ മുന്‍ ജില്ലാ സെക്രട്ടറി പി ആര്‍ രാജന്‍ എംപിയും ഇടതുപക്ഷപ്രസ്ഥാനത്തിനും പാര്‍ടിക്കും പാര്‍ലമെന്ററി രംഗത്തും അഭിമാനമായ ലോനപ്പന്‍ നമ്പാടന്‍ മാഷും സമ്മേളന വേദിയിലെത്തിയപ്പോള്‍ പ്രതിനിധികള്‍ ഹര്‍ഷാരവം മുഴക്കിയാണ് എതിരേറ്റത്.

വലതുപക്ഷ അവസരവാദത്തോട് കണക്കുപറഞ്ഞ് പിരിഞ്ഞ് ജില്ലയില്‍ സിപിഐ എമ്മിന് അടിത്തറയുണ്ടാക്കിയ നേതാവാണ് കെ കെ മാമക്കുട്ടി എന്ന ഏവരുടേയും മാമക്കുട്ട്യേട്ടന്‍ . 1953ല്‍ അഭിവക്ത പാര്‍ടിയുടെ കരുവന്നൂര്‍ ബ്രാഞ്ചംഗമായ കെ കെ മാമക്കുട്ടി വൈകാതെ പാര്‍ടിയുടെ ജില്ലാ കൗണ്‍സിലിലെത്തി. 1664ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ അവിഭക്ത പാര്‍ടിയുടെ ജില്ലാ എക്സിക്യുട്ടീവില്‍നിന്ന് ഇറങ്ങിപ്പോന്ന അഞ്ചുപേരില്‍ അവസാന കണ്ണിയാണ്. ഇടതുപക്ഷ തീവ്രവാദത്തിനും വലതുപക്ഷ അവസരവാദത്തിനും പാര്‍ടിയെ അടിയറവയ്ക്കാതെ ശാസ്ത്രീയ സോഷ്യലിസത്തിന്റെ അജയ്യപാതയില്‍ ദീര്‍ഘകാലം അദ്ദേഹം ജില്ലയിലെ പാര്‍ടിയെ നയിച്ചു. 90-ാം വയസ്സിലാണ് അദ്ദേഹം സമ്മേളനത്തിനെത്തുന്നത്. സിപിഐ എം രൂപീകരിച്ച ശേഷം എല്ലാ ജില്ല-സംസ്ഥാന സമ്മേളനങ്ങളിലും പങ്കെടുത്തു. അനാരോഗ്യംമൂലം കഴിഞ്ഞ കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസ് ഒഴികെ എല്ലാ പാര്‍ടി കോണ്‍ഗ്രസിലും പങ്കെടുത്തു. കോട്ടയത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ത്തിയതും മാമക്കുട്ട്യേട്ടനാണ്. പ്രഗത്ഭരായ വലതുചേരിയെ നിഷ്പ്രഭമാക്കി ജില്ലയില്‍ തൊഴിലാളിപ്രസ്ഥാനത്തിന്റെ കരുത്തറിയിച്ച മാമക്കുട്ട്യേട്ടന്റെ സാന്നിധ്യം സമ്മേളനത്തെ ആവേശഭരിതമാക്കി.

സര്‍വീസ് സംഘടനാ നേതാവായും പാര്‍ടിയുടെ അമരക്കാരനായും ദേശാഭിമാനി തൃശൂര്‍ യൂണിറ്റിന്റെ പ്രഥമ ചുമതലക്കാരനായും പാര്‍ടിയുടെ വളര്‍ച്ചക്ക് നിസ്തുലമായ സംഭാവന നല്‍കിയ നേതാവാണ് സംസ്ഥാനകമ്മിറ്റിയംഗം പി ആര്‍ രാജന്‍ . എന്‍ജിഒ യൂണിയന്റെ സ്ഥാപക നേതാക്കളിലൊരാളായ പി ആര്‍ രാജന്‍ സംസ്ഥാനത്തൊട്ടാകെ സര്‍വീസ് സംഘടനാ രംഗത്തും പൊതുരംഗത്തും ആരാധ്യനായ നേതാവാണ്. 1991ല്‍ പാര്‍ടി ജില്ലാ കമ്മിറ്റിയംഗമായ അദ്ദേഹം 2005 ജനുവരി മുതല്‍ ഒന്നര വര്‍ഷം ജില്ലാ സെക്രട്ടറിയായി. ദേശാഭിമാനി തൃശൂര്‍ യൂണിറ്റ് ആരംഭിച്ച 2000 മുതല്‍ അഞ്ചുവര്‍ഷം മാനേജരായി. നേതൃപാടവവും കറകളഞ്ഞ വ്യക്തിത്വ മഹത്വവുംകൊണ്ട് സഹപ്രവര്‍ത്തകരുടെയെല്ലാം രാജേട്ടനായ പി ആര്‍ രാജനും രോഗാവസ്ഥയിലായതിനാല്‍ വിശ്രമത്തിലാണ്. ഇപ്പോള്‍ രാജ്യസഭാംഗമാണ്.

കേരള കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ഇടതുപക്ഷ സഹയാത്രികനായി സിപിഐ എമ്മിലെത്തിയ ലോനപ്പന്‍നമ്പാടന്‍ തന്റെ വിമര്‍ശന പാടവവും വാക്ചാതുരിയുംകൊണ്ട് വലതുചേരിയെ എക്കാലവും നിഷ്പ്രഭനാക്കിയ ജനകീയനാണ്. പഞ്ചായത്തംഗമായി തുടങ്ങി പാര്‍ലമെന്റ് അംഗമായും നിയമസഭാംഗമായും മന്ത്രിയായും വിവധ തലങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നാട്ടുകാര്‍ക്കെല്ലാം അവരുടെ പ്രിയപ്പെട്ട നമ്പാടന്‍മാഷാണ്. നര്‍മത്തിന്റെ മേമ്പൊടിയുള്ള നമ്പാടന്‍ പ്രയോഗങ്ങള്‍ സഭയ്ക്കകത്തും പുറത്തും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഇടതുപക്ഷത്തോട് അടുപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ചികിത്സയിലിരിക്കെയാണ് മാഷും സമ്മേളന വേദിയിലെത്തിയത്.

deshabhimani 030112

1 comment:

  1. ഒന്നും സ്വന്തമാക്കാനാഗ്രഹിക്കാതെ, അടിച്ചമര്‍ത്തപ്പെട്ടവനും അടിയാളനും പുതിയ ജീവിതം നേടിക്കൊടുക്കാനുള്ള പോരാട്ടത്തില്‍ ജീവന്‍ ഹോമിച്ചവര്‍ ..അവര്‍ രക്തസാക്ഷികള്‍ , അമരന്മാര്‍ . ഓര്‍മയിലെന്നും ജ്വലിക്കുന്ന പോരാളികള്‍ക്ക് ചരിത്രരേഖകളില്‍ തുടിക്കും. ജില്ലയിലെ പോര്‍നിലങ്ങളില്‍ ചോര ചിന്തി കടന്നുപോയ രണധീരര്‍ . സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച രക്തസാക്ഷി സ്മരണിക, ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടവീറിന്റേയും കനല്‍ വഴികളുടെയും നേര്‍സാക്ഷ്യം

    ReplyDelete