Friday, April 6, 2012

കോടികളുടെ എന്‍ടിപിസി ഭൂമി സ്വകാര്യാശുപത്രിക്ക് "ഫ്രീയായി"


ഹരിപ്പാട്: സ്വകാര്യ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിക്ക് എന്‍ടിപിസിയുടെ 125 കോടി രൂപ വിലവരുന്ന 25 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കാനുള്ള തീരുമാനം വിവാദമാകുന്നു. കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയ സിയാള്‍ മോഡലിന്റെ മറവില്‍ സ്വകാര്യാശുപത്രിക്കാണ് സ്ഥലം നല്‍കുന്നത്. വൈദ്യുതി ആവശ്യങ്ങള്‍ക്കല്ലാതെ ഏറ്റെടുത്ത ഭൂമി ഉപയോഗിക്കരുതെന്ന നിയമം നിലനില്‍ക്കെയാണ് എന്‍ടിപിസിയുടെ വിവാദനടപടി.

സര്‍ക്കാരിന് നിയന്ത്രണമുള്ള പൊതുമേഖലയ്ക്ക് 51ഉം സ്വകാര്യമേഖലയ്ക്ക് 49 ശതമാനവും ഓഹരി പങ്കാളിത്വമുള്ള പദ്ധതിയാണ് സിയാള്‍ മോഡല്‍. എന്നാല്‍ നിര്‍ദ്ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളേജില്‍ 26 ശതമാനം മാത്രമേ സര്‍ക്കാരിന് ഓഹരിയുള്ളൂ. നൂറുശതമാനവും സ്വകാര്യ പങ്കാളിത്വമുള്ള മെഡിക്കല്‍ കോളേജ് ഹരിപ്പാട് ആരംഭിച്ചാല്‍ ജനരോഷം ഉയരുമെന്ന ഭയംകൊണ്ടാണ് സിയാള്‍ മോഡല്‍ ഉയര്‍ത്തിക്കാട്ടി പൊതുജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ ശ്രമിക്കുന്നത്.

ദേശീയപാതയില്‍ അമ്പലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജും കരീലക്കുളങ്ങരയിലെ നിര്‍ദിഷ്ട സ്വകാര്യ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിക്കും ഇടയിലുള്ള 25 കിലോമീറ്റര്‍ ദൂരത്തിനുള്ളിലാണ് നിര്‍ദ്ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ പോകുന്നത്. ഇത്രയും ഹ്രസ്വദൂരത്തിനിടയില്‍ ചികിത്സയ്ക്ക് വന്‍ചെലവ് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു മള്‍ട്ടിസ്പെഷ്യാലിറ്റി സ്വകാര്യാശുപത്രി കൊണ്ട് സമീപവാസികള്‍ക്കും പ്രത്യേകിച്ച് ഗുണമൊന്നുമില്ല. 74 ശതമാനം സ്വകാര്യ പങ്കാളിത്തമുള്ള ആശുപത്രിയില്‍ സര്‍ക്കാരിന് കാര്യമായ നിയന്ത്രണവും ഉണ്ടാകില്ല. സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലുടമയെ ചെയര്‍മാനാക്കി വിദേശമലയാളികളില്‍ നിന്നും വന്‍തുക നിക്ഷേപമായി സ്വീകരിക്കാനാണ് ഉദ്ദേശം. അതേസമയം വൈദ്യുതി ഉല്‍പാദനത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി നങ്ങ്യാര്‍കുളങ്ങരയില്‍ നിരവധിപേരില്‍ നിന്നും 95ല്‍ സെന്റ് ഒന്നിന് 4000 രൂപ പ്രകാരം ഏറ്റെടുത്ത ഭൂമിയിലെ 25 ഏക്കറാണ് മെഡിക്കല്‍ കോളേജിന് സൗജന്യമായി നല്‍കുന്നത്. ആശുപത്രിയില്‍ എന്‍ടിപിസി ഓഹരി ആവശ്യപ്പെടുകയും ചെയ്തിട്ടില്ല.

deshabhimani 060412

1 comment:

  1. സ്വകാര്യ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിക്ക് എന്‍ടിപിസിയുടെ 125 കോടി രൂപ വിലവരുന്ന 25 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കാനുള്ള തീരുമാനം വിവാദമാകുന്നു. കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയ സിയാള്‍ മോഡലിന്റെ മറവില്‍ സ്വകാര്യാശുപത്രിക്കാണ് സ്ഥലം നല്‍കുന്നത്. വൈദ്യുതി ആവശ്യങ്ങള്‍ക്കല്ലാതെ ഏറ്റെടുത്ത ഭൂമി ഉപയോഗിക്കരുതെന്ന നിയമം നിലനില്‍ക്കെയാണ് എന്‍ടിപിസിയുടെ വിവാദനടപടി.

    ReplyDelete