Tuesday, November 20, 2012

കൂട്ടക്കുരുതി: മരണം 100 കടന്നു

ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമ-നാവിക ആക്രമണം ഏഴാംനാളിലേക്ക് കടക്കുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറിലധികമായി. ഇവരില്‍ പകുതിയിലധികവും സാധാരണ ജനങ്ങളാണ്. ബഹുഭൂരിപക്ഷവും പിഞ്ചുകുട്ടികളും സ്ത്രീകളും. 900ത്തിലധികമാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിലും അധികവും സ്ത്രീകളും കുട്ടികളുമാണ്. ഞായറാഴ്ച 31 പേര്‍ കൊല്ലപ്പെട്ട ഗാസയില്‍ തിങ്കളാഴ്ച മരണസംഖ്യ നാല്‍പ്പതോളമാണ്.

കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളും മാരകമായി പരിക്കേറ്റ് ചോരയില്‍ കുളിച്ചവരുടെ ദൃശ്യങ്ങളും ലോകമനഃസാക്ഷിയെ നടുക്കുമ്പോഴും അമേരിക്ക അക്രമിയായ ഇസ്രയേലിനെ ന്യായീകരിക്കുകയാണ്. നിഷ്ഠുരമായ ആക്രമണം തടയാന്‍ ലോകസമൂഹം കാര്യമായി ഒന്നും ചെയ്യാതിരിക്കെ 2008-09ലെ യുദ്ധത്തിന്റെ ആവര്‍ത്തനമാകുമോ എന്ന ആശങ്ക പരക്കുകയാണ്. ഗാസ ഭരിക്കുന്ന ഹമാസിനോട് യോജിപ്പുള്ള ഇസ്ലാമിക കക്ഷി ഭരിക്കുന്ന ഈജിപ്തിന്റെ നേതൃത്വത്തിലുള്ള പരിമിത ശ്രമങ്ങള്‍ ഒഴിച്ചാല്‍ സമാധാനത്തിന് കാര്യമായ നയതന്ത്രശ്രമങ്ങളില്ല. സാധാരണ പൗരജനങ്ങള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും എന്ന് ലോകനേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അവകാശപ്പെട്ടിരിക്കെയാണ് കൊല്ലപ്പെട്ടവരുടെ എണ്ണം നൂറുകടന്നത്. സമാധാനചര്‍ച്ചകളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഹമാസ് ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ പോരാ, ഉപരോധം അവസാനിപ്പിക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്. ആറ് ദിവസത്തിനിടെ ഗാസയില്‍ 1300 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സേന അറിയിച്ചു. പ്രത്യാക്രമണത്തില്‍ പലസ്തീന്‍ പോരാളികള്‍ 550ഓളം റോക്കറ്റുകള്‍ തൊടുത്തെങ്കിലും അതില്‍ 300ലധികവും ഇസ്രയേലിന്റെ പ്രതിരോധ മിനാരം തടഞ്ഞു. അവശേഷിക്കുന്നവയില്‍ പകുതിയിലധികവും ഇസ്രയേലില്‍ എത്തിയതുമില്ല. എത്തിയവ പറയത്തക്ക നാശവുമുണ്ടാക്കിയില്ല. തിരിച്ചടിക്കാന്‍പോലും കഴിയാത്ത ദുര്‍ബലമായ ജനതയ്ക്കെതിരെയാണ് ഇസ്രയേല്‍ സൈനികമുഷ്ക് തുടരുന്നത്.

തിങ്കളാഴ്ചയും ഒരു മാധ്യമകേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചു. കൂടാതെ ഇസ്രയേലി സേനയുടെ ഇലക്ട്രോണിക് യുദ്ധവിഭാഗം ഗാസയിലെ ടെലിഫോണ്‍, റോഡിയോ പരിപാടികളില്‍ തങ്ങളുടെ സന്ദേശങ്ങള്‍ തിരുകിക്കയറ്റി. പലയിടത്തും ഇസ്രയേലി യുദ്ധവിമാനങ്ങളും പൈലറ്റില്ലാത്ത ഡ്രോണുകളും താണുപറന്ന് നാശം വിതയ്ക്കുകയാണ്. വീട്ടില്‍ കിടന്നുറങ്ങുന്ന കുട്ടികളും പാടത്ത് പണിയെടുക്കുന്ന കര്‍ഷകരും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും തിങ്കളാഴ്ചയും സയണിസ്റ്റ് ശക്തിയുടെ മിസൈലുകള്‍ക്കിരയായി. അഞ്ച് വര്‍ഷമായുള്ള ഉപരോധംമൂലം മരുന്നും സൗകര്യങ്ങളുമില്ലാതെ വിഷമിക്കുന്ന ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ നല്‍കാന്‍ പോലും കഴിയുന്നില്ല.

സമാധാനശ്രമത്തിന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണ്‍ ചൊവ്വാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കുന്നുണ്ട്. ഈജിപ്ത് വിദേശമന്ത്രി മുഹമ്മദ് അമറിന്റെയും അറബ് ലീഗ് തലവന്‍ നബീല്‍ അല്‍ അറബിയുടെയും നേതൃത്വത്തില്‍ അറബ്ലീഗ് സംഘം ഗാസയില്‍ ഐക്യദാര്‍ഢ്യവുമായെത്തും. കരയുദ്ധത്തിനും ഒരുങ്ങുന്ന ഇസ്രയേലിനെ അതില്‍നിന്ന് തടയാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ മുന്നറിയിപ്പുണ്ട്. കരയുദ്ധം തുടങ്ങിയാല്‍ ഇപ്പോള്‍ ഇസ്രയേലിന് "ലോകസമൂഹ"ത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് മാറ്റം വരുമെന്നാണ് കാമറണിന്റെ ഉപദേശം.

ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധമിരമ്പി

ന്യൂഡല്‍ഹി: അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ പലസ്തീനിലെ ഗാസയില്‍ നടത്തുന്ന കൂട്ടക്കൊലയ്ക്കെതിരെ ഡല്‍ഹി ഇസ്രയേല്‍ എംബസിക്കു മുന്നില്‍ വന്‍ പ്രതിഷേധം. എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും അധ്യാപകരും പ്രതിഷേധത്തില്‍ അണിനിരന്നു. ഇസ്രയേല്‍ അതിക്രമം തുടരുമ്പോഴും നിശ്ശബ്ദത പുലര്‍ത്തുന്ന യുപിഎ സര്‍ക്കാരിനെതിരെ പ്രതിഷേധം അലയടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും കോലം കത്തിച്ചു. എംബസിക്കു മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി പ്രകടനം തടഞ്ഞു. ജലപീരങ്കിയും വന്‍ പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നവ ഉദാരവല്‍ക്കരണനയം നടപ്പാക്കുന്ന യുപിഎ സര്‍ക്കാരിന് അമേരിക്കയുടെ പിന്തുണയോടെ സയണിസ്റ്റുകള്‍ നടത്തുന്ന അക്രമത്തിനെതിരെ പ്രതികരിക്കാന്‍ ധൈര്യമില്ലെന്ന് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ അധ്യാപകനായ കമല്‍ ചുനായ് പറഞ്ഞു. നെഹ്റുവിന്റെ കാലം ഇന്ത്യ പലസ്തീനോട് സ്വീകരിച്ച നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈയൊഴിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യശാസ്ത്രജ്ഞന്‍ സൂസന്‍ വിശ്വനാഥന്‍, ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന്‍ അശുതോഷ്കുമാര്‍ എന്നിവരും പങ്കെടുത്തു. ജെഎന്‍യു, ഡല്‍ഹി സര്‍വകലാശാല, ജാമിയ മിലിയ, സൗത്ത് ഏഷ്യ സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

No comments:

Post a Comment