Tuesday, November 20, 2012

പാര്‍ലമെന്റില്‍ ചര്‍ച്ച വേണ്ടെന്ന വാദം അസംബന്ധം : കാരാട്ട്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്ത ചരിത്രമില്ലെന്ന വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുടെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ആനന്ദ് ശര്‍മയ്ക്ക് വാണിജ്യകാര്യങ്ങളില്‍ അറിവുണ്ടായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന് ചരിത്രജ്ഞാനം കുറവാണെന്ന് ഇന്ത്യന്‍ വിമന്‍സ് പ്രസ്കോര്‍പ് നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ കാരാട്ട് പറഞ്ഞു. 
 
ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച സര്‍ക്കാര്‍ നടപടി പാര്‍ലമെന്റില്‍ വോട്ടെടുപ്പു ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കവേയാണ് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്ത ചരിത്രമില്ലെന്ന് ആനന്ദ് ശര്‍മ പറഞ്ഞത്. എന്നാല്‍, ഭാരത് അലുമിനിയം കമ്പനി (ബാല്‍കോ) എന്‍ഡിഎ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിച്ച നടപടിയെ ചോദ്യംചെയ്ത് ലോക്സഭയില്‍ വോട്ടെടുപ്പു ചര്‍ച്ച നടന്നിരുന്നെന്ന് കാരാട്ട് പറഞ്ഞു. 2001 മാര്‍ച്ച് അവസാനവാരമാണ് സിപിഐ എമ്മിലെ രൂപ്ചന്ദ്പാല്‍ പ്രമേയം അവതരിപ്പിച്ചത്. ബാല്‍കോ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്ന പ്രമേയം അഞ്ചു മണിക്കൂര്‍ ചര്‍ച്ചചെയ്താണ് വോട്ടിനിട്ടത്. അമേരിക്കയുടെയും മറ്റും സമ്മര്‍ദത്തിന്റെ ഫലമായാണ് ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നത്. അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരിക്ലിന്റണ്‍ ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതില്‍ അതീവസന്തുഷ്ടി പ്രകടിപ്പിച്ചതില്‍നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രത്യാഘാതങ്ങളൊന്നും കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചത്. വാള്‍മാര്‍ട്ട് ഗൂഢമാര്‍ഗങ്ങളിലൂടെയാണ് പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നത്. മെക്സിക്കോയിലും മറ്റും വന്‍ അഴിമതിയാണ് വാള്‍മാര്‍ട്ട് നടത്തിയതെന്ന കാര്യം സര്‍ക്കാര്‍ കണക്കിലെടുക്കണം. 
 
യുപിഎ സര്‍ക്കാരിനെ ഒറ്റപ്പെടുത്താനുള്ള ഫലപ്രദമായ മാര്‍ഗം വോട്ടെടുപ്പു ചര്‍ച്ചയാണെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ്, എന്‍സിപി, നാഷണല്‍ കോണ്‍ഫ്രന്‍സ് കക്ഷികള്‍ മാത്രമാണ് ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തെ അനുകൂലിച്ചിട്ടുള്ളത്. മറ്റെല്ലാ കക്ഷികളും ഈ തീരുമാനം എതിര്‍ക്കുകയാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ തീരുമാനത്തിന് എതിരാണ്. രാഷ്ട്രീയ സമവായത്തിലൂടെ മാത്രമേ വിദേശനിക്ഷേപം അനുവദിക്കൂവെന്ന് മുന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്ന വാര്‍ത്ത ശരിയല്ല. അവിശ്വാസപ്രമേയം സര്‍ക്കാരിനെ സഹായിക്കുന്ന നടപടിയാകും. സര്‍ക്കാരിന് വിജയിക്കാനുള്ള അംഗസംഖ്യയുണ്ട്. എസ്പി, ബിഎസ്പി, ആര്‍ജെഡി, ജെഡി-എസ് തുടങ്ങിയ കക്ഷികളെല്ലാം സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ വോട്ടെടുപ്പു ചര്‍ച്ചയിലൂടെ മാത്രമേ സര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്താന്‍ കഴിയൂ. ഇടതുപക്ഷം ഈ വിഷയത്തില്‍ എല്ലാ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തുകയാണ്-കാരാട്ട് പറഞ്ഞു.

No comments:

Post a Comment