Friday, November 23, 2012

ടൂറിസംമേഖലയ്ക്ക് അനുവദിച്ച 19 കോടി കേരളം പാഴാക്കി


ഒന്നര വര്‍ഷത്തിനിടെ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രം അനുവദിച്ച 19.05 കോടി രൂപ കേരളം പാഴാക്കി. 2012-13ല്‍ കഴിഞ്ഞ സെപ്തംബര്‍ വരെ കേന്ദ്രം രണ്ട് പദ്ധതികള്‍ക്കായി 1.71 കോടി രൂപ അംഗീകരിക്കുകയും 1.42 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. 2011-12ല്‍ 23.76 കോടി രൂപയുടെ ഏഴ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി 17.63 കോടിയും അനുവദിച്ചു. ഈ തുകയാണ് ചെലവഴിക്കാതെ സംസ്ഥാനം പാഴാക്കിയത്. ഡോ. ടി എന്‍ സീമയ്ക്ക് നല്‍കിയ മറുപടിയില്‍ ടൂറിസം സഹമന്ത്രി ചിരഞ്ജീവിയാണ് ഇക്കാര്യം അറിയിച്ചത്.

റെയില്‍വേയിലെ 13,28,199 ജീവനക്കാരില്‍ സ്ത്രീകള്‍ 84,931 (6.39 ശതമാനം) മാത്രമാണെന്ന് പി കരുണാകരനെ റെയില്‍വേ സഹമന്ത്രി അധീര്‍രഞ്ജന്‍ ചൗധരി അറിയിച്ചു. റെയില്‍വേയില്‍ പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി ഒഴിവുകള്‍ ഇപ്രകാരം: ഗ്രൂപ്പ് സി വിഭാഗത്തില്‍ പട്ടികജാതി ഒഴിവ് 527, പട്ടികവര്‍ഗം 1158, മറ്റ് പിന്നോക്കവിഭാഗം 287. ഗ്രൂപ്പ് ഡി വിഭാഗത്തില്‍ യഥാക്രമം 321, 1278, 235. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളില്‍ ഒഴിവുകള്‍ നിലനില്‍ക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. നെടുമ്പാശേരിയില്‍ ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം തുടങ്ങാത്തത് ലെവല്‍ ക്രോസ് അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനസര്‍ക്കാര്‍ പാലിക്കാത്തതിനാലാണെന്ന് അധീര്‍രഞ്ജന്‍ ചൗധരി കെ പി ധനപാലനെയും പി ടി തോമസിനെയും അറിയിച്ചു. 2010-11ലെ ബജറ്റിലാണ് സ്റ്റേഷന്‍ നിര്‍മാണത്തിന് അംഗീകാരം നല്‍കിയത്. നമ്പര്‍ 64 ലെവല്‍ക്രോസ് അടയ്ക്കണമെന്നായിരുന്നു പദ്ധതിക്കുള്ള നിബന്ധന. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയ്യാറായില്ലെന്ന് മന്ത്രി അറിയിച്ചു.

കേരളത്തില്‍ പട്ടികവര്‍ഗവിഭാഗത്തില്‍ പെടുന്ന 5.5 ശതമാനം പേര്‍ക്ക് ഭൂമിയില്ലെന്ന് കെ എന്‍ ബാലഗോപാലിനെ ആദിവാസിക്ഷേമ സഹമന്ത്രി റാണി നര അറിയിച്ചു. ഇടുക്കിയിലും തമിഴ്നാട്ടിലെ തേനിയിലും അമേരിക്കയ്ക്ക് ന്യൂട്രിനോ പരീക്ഷണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് വിദേശസഹമന്ത്രി ഇ അഹമ്മദ് എം പി അച്യുതനെ അറിയിച്ചു. എന്‍ആര്‍ഇജി പദ്ധതിയില്‍(2012-13) കേരളത്തില്‍ ജോലിചെയ്യുന്നവരില്‍ 92.57 ശതമാനവും സ്ത്രീകളാണെന്ന് ഗ്രാമവികസനസഹമന്ത്രി പ്രദീപ് ജയിന്‍ ആദിത്യ അറിയിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്ത്രീപ്രാതിനിധ്യമാണിത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ (2000 മുതല്‍ 2012 സെപ്തംബര്‍ 30 വരെ) 95031.50 കോടി രൂപ ചെലവില്‍ 360385.98 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചതായി എം ബി രാജേഷ്, കെ പി ധനപാലന്‍ എന്നിവരെ ഗ്രാമവികസന സഹമന്ത്രി ലാല്‍ചന്ദ് കഠാരിയ അറിയിച്ചു.

deshabhimani

No comments:

Post a Comment