Wednesday, November 21, 2012

എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് വിദഗ്ധസമിതി

ന്യൂഡല്‍ഹി: മാരക കീടനാശിനി എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് രണ്ടുവര്‍ഷം കൂടി ഉപയോഗിക്കാന്‍ അനുമതി നല്‍കാമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി. രണ്ടുവര്‍ഷംകൊണ്ട് കീടനാശിനി കമ്പനികളുടെ പക്കല്‍ വിവിധ രൂപങ്ങളില്‍ ശേഷിച്ച എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി ഉപയോഗിച്ചുതീര്‍ക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം. എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് സമ്മതിക്കുന്ന വിദഗ്ധസമിതി, എന്നാല്‍ വലിയ അളവില്‍ ശേഷിക്കുന്ന കീടനാശിനി നശിപ്പിക്കുന്നതിലെ വമ്പന്‍ സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടിയാണ് രണ്ടുവര്‍ഷം കൂടി ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചത്. നിര്‍ദേശത്തോട് എതിര്‍പ്പുള്ളവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം അറിയിക്കാമെന്ന് കോടതി പറഞ്ഞു. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കും.

എന്‍ഡോസള്‍ഫാന്‍ മാരകമാണെന്ന അഭിപ്രായം സംസ്ഥാന സര്‍ക്കാരുകളൊന്നുംതന്നെ മുന്നോട്ടുവച്ചില്ലെന്ന് സമിതി പറഞ്ഞുസംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നം സൃഷ്ടിച്ചതായി ഒരു സംസ്ഥാനവും അറിയിച്ചില്ലെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്റെ ദോഷവശങ്ങള്‍ എന്തുകൊണ്ട് കേരളം സമിതിയെ അറിയിച്ചില്ലെന്ന ചോദ്യമാണ് ഉയരുന്നത്. എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ എതിര്‍ത്ത് ആകെ ഡിവൈഎഫ്ഐ മാത്രമാണ് സമിതിമുമ്പാകെ ഹാജരായതും വാദമുഖങ്ങള്‍ നിരത്തിയതും. സമിതി റിപ്പോര്‍ട്ടില്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. മറുവശത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ അനുകൂലിച്ച് കീടനാശിനി നിര്‍മാതാക്കളുടെ സംഘടനയും സമിതി മുമ്പാകെ നിലപാട് വിശദീകരിച്ചു.

നാലുവട്ടം സമിതി യോഗം ചേര്‍ന്നു. കേന്ദ്ര ആരോഗ്യസേവന ഡയറക്ടര്‍ജനറല്‍ ഉള്‍പ്പെടെ അഞ്ചുപേരെ കൂടി ഉള്‍പ്പെടുത്തി ഒക്ടോബര്‍ ഒമ്പതിന് സുപ്രീംകോടതി വിദഗ്ധസമിതി വിപുലീകരിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍കേന്ദ്രം കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സമിതി വിപുലീകരിച്ചത്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയോടെ ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ജസ്റ്റിസുമാരായ സ്വതന്തര്‍കുമാര്‍, മദന്‍ ബി ലൊക്കുര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതുണ്ടോ എന്നതുള്‍പ്പെടെ കോടതി മുന്നോട്ടുവച്ച അഞ്ചുചോദ്യത്തിനാണ് വിദഗ്ധസമിതി മറുപടി നല്‍കിയത്. അര്‍ബുദ സാധ്യത, ഹോര്‍മോണ്‍ വ്യതിയാനം, ഗുരുതരമായ അംഗവൈകല്യ- പ്രത്യുല്‍പ്പാദന- നാഡീപ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗം കാരണമാകുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ മാത്രമല്ല രാജ്യത്ത് ഉപയോഗിക്കുന്ന അംഗീകൃത കീടനാശിനികളില്‍ 13-35 ശതമാനവും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ എന്‍ഡോസള്‍ഫാനെ മാത്രം മാറ്റിനിര്‍ത്താനാകില്ല.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം അനുവദിക്കുന്ന സംസ്ഥാനങ്ങള്‍ കൃത്യമായ കണക്ക് സൂക്ഷിച്ച് ഉപയോഗം സൂക്ഷ്മമായി നിരീക്ഷിക്കണം. എന്‍ഡോസള്‍ഫാന്‍ കയറ്റുമതി കമ്പനികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണം-സമിതി അറിയിച്ചു. സമിതി തങ്ങളോട് അഭിപ്രായം തേടിയില്ലെന്ന വാദമാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ അനുകൂലിക്കുന്ന പല സംസ്ഥാനങ്ങളും സമിതി ആവശ്യപ്പെടാതെതന്നെ തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയാണ് ചെയ്തത്. ഇതേ മാര്‍ഗം കേരളത്തിനും സ്വീകരിക്കാമായിരുന്നു. ആറാഴ്ച സമയമുണ്ടായിട്ടും സംസ്ഥാനസര്‍ക്കാര്‍ അഭിപ്രായം അറിയിക്കുന്നതില്‍ വീഴ്ച വരുത്തുകയാണുണ്ടായത്.

എം പ്രശാന്ത്


No comments:

Post a Comment