Tuesday, November 20, 2012

കേന്ദ്രം ഗൗരവം കാട്ടിയില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ലേലത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവം കാട്ടിയില്ലെന്ന് സുപ്രീംകോടതിയുടെ വിമര്‍ശം. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലേലം കൂടാതെയുള്ള സ്പെക്ട്രം വിതരണത്തിലൂടെ ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചെന്ന സിഎജി കണക്കുകള്‍ പൊളിക്കാന്‍ കേന്ദ്രവും ടെലികോം കമ്പനികളും ഒത്തുകളിച്ചെന്ന ആക്ഷേപം നിലനില്‍ക്കെയാണ് വിമര്‍ശം. ലേലനടപടികള്‍ വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രണ്ടുദിവസത്തിനകം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ ജി എസ് സിങ്വി, ഗ്യാന്‍സുധ മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. എ രാജയുടെ കാലത്ത് വിതരണംചെയ്ത 122 സ്പെക്ട്രം ലൈസന്‍സുകള്‍ ക്ര

മക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ലഭ്യമായ സ്പെക്ട്രമാണ് കഴിഞ്ഞയാഴ്ച കോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ വീണ്ടും ലേലം ചെയ്തത്. എന്നാല്‍, കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ലേലനടപടികളെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത്ഭൂഷണാണ് സുപ്രീംകോടതിയെ സമീപിച്ചത്. ലൈസന്‍സുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ലഭ്യമായ സ്പെക്ട്രം എന്തുകൊണ്ട് പൂര്‍ണമായി ലേലത്തിന് വച്ചില്ലെന്ന ചോദ്യമാണ് തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി മുഖ്യമായും മുന്നോട്ടുവച്ചത്. എന്നാല്‍, ഇതിന് കൃത്യമായി മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി പി റാവുവിന് കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് സര്‍ക്കാരിന്റെ ലാഘവബുദ്ധിയോടെയുള്ള സമീപനത്തെ കോടതി നിശിതമായി വിമര്‍ശിച്ചത്. എന്തുകൊണ്ടാണ് ടെലികോം വകുപ്പിലെ അണ്ടര്‍സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ജസ്റ്റിസ് സിങ്വി ആരാഞ്ഞു. വകുപ്പു സെക്രട്ടറിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. അണ്ടര്‍സെക്രട്ടറിക്ക് സത്യവാങ്മൂലം ഫയല്‍ ചെയ്യേണ്ട കാര്യമില്ല. തങ്ങളിതും നേരത്തെയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വളരെ ഗൗരവമുള്ള വിഷയമായിട്ടും സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാര്യങ്ങളെ കാണുന്നത്- ജസ്റ്റിസ് സിങ്വി പറഞ്ഞു.

ഇതിനിടെ സ്പെക്ട്രം കേസില്‍ വാദംകേള്‍ക്കുന്ന പ്രത്യേക സിബിഐ കോടതി മുമ്പാകെ മുന്‍ ധനവകുപ്പ് സെക്രട്ടറിയായ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു തിങ്കളാഴ്ച ഹാജരായി. പാന്‍ഇന്ത്യ ലൈസന്‍സിനൊപ്പം നല്‍കുന്ന സ്പെക്ട്രത്തിന് ഈടാക്കേണ്ട ഫീസിന്റെ കാര്യത്തില്‍ തന്റെ അഭിപ്രായം 2007ല്‍ ടെലികോം സെക്രട്ടറിയെ അറിയിച്ചിരുന്നെന്ന് സുബ്ബറാവു അറിയിച്ചു. 2001ല്‍ നിശ്ചയിച്ച സ്പെക്ട്രം ഫീസായ 1600 കോടി മാത്രം പാന്‍ ഇന്ത്യ ലൈസന്‍സിന് ഈടാക്കിയാല്‍ മതിയെന്ന ടെലികോം വകുപ്പ് നിലപാടിനെ ചോദ്യംചെയ്തിരുന്നെന്നും സുബ്ബറാവു പറഞ്ഞു.

No comments:

Post a Comment