Friday, November 30, 2012

ഐ ടി നിയമം: വിവാദവ്യവസ്ഥ മാറ്റാനാകില്ലെന്ന് സര്‍ക്കാര്‍


 ഐടി നിയമത്തിലെ വിവാദമായ 66 എ വകുപ്പില്‍ മാറ്റം വരുത്താനാകില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിയമത്തിന്റെ ദുരുപയോഗം തടയാനാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നുവെന്ന വാദത്തോടെ വിവരസാങ്കേതികവിദ്യ (ഐടി) നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം.ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച ഫയലില്‍ സ്വീകരിച്ചിരുന്നു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പുതുച്ചേരി, ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു.

ബാല്‍താക്കറെയുടെ മരണത്തെത്തുടര്‍ന്ന് മുംബൈയിലെ ശിവസേനാബന്ദിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച പെണ്‍കുട്ടികളുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ്ഹര്‍ജി. സൈബര്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ അടുത്തിടെ നടന്ന അറസ്റ്റുകള്‍ ശ്രദ്ധയില്‍ വന്നതിനെത്തുടര്‍ന്ന് സ്വയമേവ കേസെടുക്കാന്‍ തങ്ങള്‍ ആലോചിക്കുകയായിരുന്നു എന്ന നിര്‍ണായക പരാമര്‍ശത്തോടെയാണ് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.


ഇത്രയധികം സംഭവങ്ങളുണ്ടായിട്ടും ഐടി നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യംചെയ്ത് ആരും മുന്നോട്ടുവരാതിരുന്നതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഐടി നിയമത്തിലെ 66 എ വകുപ്പ് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നുവെന്ന വാദത്തോടെ ഡല്‍ഹി വിദ്യാര്‍ഥിയായ ശ്രേയസിംഗാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബാല്‍താക്കറെ അന്തരിച്ചശേഷം ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മുംബൈയില്‍ ഷഹീന്‍ എന്ന പെണ്‍കുട്ടിയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത് ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. ഷഹീന്റെ അഭിപ്രായത്തോട് അനുഭാവം പ്രകടിപ്പിച്ചെന്ന കാരണത്താല്‍ മലയാളിയായ രേണു ശ്രീനിവാസനെയും അറസ്റ്റ് ചെയ്തു.

മമത ബാനര്‍ജിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ പശ്ചിബംഗാളിലെ ജാധവ്പുര്‍ സര്‍വകലാശാലയിലെ അധ്യാപകനായ അംബികേഷ് മഹാപത്രയും അറസ്റ്റിലായിരുന്നു. പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ ട്വിറ്ററില്‍ പ്രതികരിച്ചതിന് പുതുശേരിയില്‍&ാറമവെ;രവി ശ്രീനിവാസന്‍ എന്ന ബിസിനസുകാരനും ഐടി വ്യവസ്ഥയുടെ ഇരയായി. ഫേസ്ബുക്കിലും ഓര്‍ക്കൂട്ടിലും പ്രതികരണം നടത്തിയ എയര്‍ ഇന്ത്യ ജീവനക്കാരായ വി ജഗന്നാഥറാവു, മായങ്ക്ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 19 (1) വകുപ്പിനെ അസാധുവാക്കുന്നതാണ് ഐടി നിയമത്തിലെ 66 എ വ്യവസ്ഥയെന്ന് ഹര്‍ജിയില്‍ പറഞ്ഞു.

കോടതി അഡീഷണണല്‍ സോളിസിറ്റര്‍ ജനറല്‍ ജി ഇ വഹന്‍വതിയുടെ സഹായം തേടയിരുന്നു. തുടര്‍ന്നാണു സര്‍ക്കാര്‍ നിലപാടു അദ്ദേഹം കോടതിയെ അറിയിച്ചത്.  അതിനിടെ ഐടി ആക്ടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് ഗ്രാമീണമേഖലയില്‍ ഡിസിപി തലത്തിലുളള ഉദ്യോഗസ്ഥന്റെയും മെട്രോനഗരങ്ങളില്‍ ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെയും അനുമതി വേണമെന്ന് ഭേദഗതിയില്‍ പറയുന്നു.

deshabhimani 301112

1 comment:


  1. ഐടി നിയമത്തിലെ വിവാദമായ 66 എ വകുപ്പില്‍ മാറ്റം വരുത്താനാകില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിയമത്തിന്റെ ദുരുപയോഗം തടയാനാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നുവെന്ന വാദത്തോടെ വിവരസാങ്കേതികവിദ്യ (ഐടി) നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം.ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച ഫയലില്‍ സ്വീകരിച്ചിരുന്നു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പുതുച്ചേരി, ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു.

    ReplyDelete