Wednesday, November 21, 2012

വിദേശനിക്ഷേപം: വോട്ടെടുപ്പ് ചര്‍ച്ചയ്ക്ക് പിന്തുണയുമായി എന്‍ഡിഎയും

ന്യൂഡല്‍ഹി: ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിനെതിരെ വോട്ടെടുപ്പ് ചര്‍ച്ചയാണ് വേണ്ടതെന്ന് ആവശ്യപ്പെടാന്‍ എന്‍ഡിഎയും തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും നല്‍കുമെന്ന് എന്‍ഡിഎ അറിയിച്ചു. ഇടതുപക്ഷവും മറ്റ് മതനിരപേക്ഷ പാര്‍ടികളും നേരത്തേ കൈക്കൊണ്ട തീരുമാനത്തെ പിന്തുണയ്ക്കാനാണ് എന്‍ഡിഎ കക്ഷികളും തീരുമാനിച്ചിട്ടുള്ളത്. ഇതോടെ മമത ബാനര്‍ജിയുടെ അവിശ്വാസ പ്രമേയനീക്കം പാളി. അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള എംപിമാരുടെ പിന്തുണപോലും നേടാനാകാതെ മമതയുടെ രാഷ്ട്രീയനാടകം അപഹാസ്യമാകുകയാണ്.

ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിനെതിരെ വോട്ടെടുപ്പ് ചര്‍ച്ച വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. വൈകിട്ട് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ വസതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗവും ബിജെപിയുടെ തീരുമാനത്തെ പിന്തുണച്ചു. രാഷ്ട്രീയ സമവായത്തിന് ശേഷംമാത്രമേ വിദേശനിക്ഷേപം അനുവദിക്കൂ എന്ന് 2011 ഡിസംബര്‍ ഏഴിന് പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പിന്റെ ലംഘനമാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് ഒരു മണിക്കൂറിലധികം നീണ്ട യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അവിശ്വാസപ്രമേയത്തിന്റെ സാധ്യതയെക്കുറിച്ച് മറ്റ് രാഷ്ട്രീയ പാര്‍ടികളുമായി ആലോചിക്കും. വോട്ടെടുപ്പ് ചര്‍ച്ചയ്ക്കാണ് മുന്‍ഗണന. ആവശ്യമെങ്കില്‍ ബജറ്റ് സമ്മേളനത്തില്‍ അവിശ്വാസപ്രമേയത്തെക്കുറിച്ച് ആലോചിക്കാം.

ചില്ലറ വില്‍പ്പനയിലെ വിദേശനിക്ഷേപത്തിനെതിരെ ഭാരത് ബന്ദില്‍ പങ്കെടുത്ത എല്ലാ കക്ഷികളുമായും വോട്ടെടുപ്പ് ചര്‍ച്ചയ്ക്ക് പിന്തുണ തേടി ചര്‍ച്ച നടത്തുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രതിപക്ഷ ഐക്യമാണ് പ്രധാനമെന്നും വോട്ടെടുപ്പ് ചര്‍ച്ചയുടെ കാര്യത്തില്‍ അതാണ് തെളിയുന്നതെന്നും എന്‍ഡിഎ കണ്‍വീനര്‍കൂടിയായ ജെഡിയു നേതാവ് ശരത്യാദവ് പറഞ്ഞു. എന്നാല്‍, വോട്ടെടുപ്പ് ചര്‍ച്ചയ്ക്കുള്ള പ്രതിപക്ഷപ്രമേയം അനുവദിക്കരുതെന്ന് സ്പീക്കറോട് സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് പറഞ്ഞു. വിദേശനിക്ഷേപ തീരുമാനം അടിച്ചേല്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വോട്ടെടുപ്പ് ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല-കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. ചില്ലറവില്‍പ്പനമേഖലയിലെ വിദേശ നിക്ഷേപ കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ തീര്‍ത്തും ഒറ്റപ്പെടുകയാണ്. എന്‍സിപിയും നാഷനല്‍ കോണ്‍ഫറന്‍സുംമാത്രമേ കോണ്‍ഗ്രസിനെ പിന്തുണയ്ക്കൂ. തൃണമൂല്‍ കോണ്‍ഗ്രസും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും നേരത്തേ പിന്തുണ പിന്‍വലിച്ചിരുന്നു. ഡിഎംകെയും വിദേശ നിക്ഷേപ തീരുമാനത്തെ എതിര്‍ക്കുന്നുണ്ട്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം കക്ഷികളും എതിര്‍ക്കുന്ന തീരുമാനവുമായി മുന്നോട്ടുപോകുക സര്‍ക്കാരിന് വിഷമമായിരിക്കും.
 
വി ബി പരമേശ്വരന്‍

No comments:

Post a Comment