Saturday, November 24, 2012

ബാങ്കിങ് ജില്ല പ്രഖ്യാപനം പ്രഹസനം; ഒട്ടേറെ കുടുംബങ്ങള്‍ അക്കൗണ്ടിനു പുറത്ത്


മുഖ്യമന്ത്രി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നിവര്‍ പങ്കെടുത്ത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ബാങ്കിങ് ജില്ലയായി എറണാകുളത്തെ പ്രഖ്യാപിച്ചെങ്കിലും ജില്ലയിലെ ഒട്ടേറെ കുടുംബങ്ങള്‍ അക്കൗണ്ടിനു പുറത്ത്. ജനങ്ങളിലേക്ക് എത്തുംവിധം പ്രചാരണപ്രവര്‍ത്തനങ്ങളൊ ബോധവല്‍ക്കരണമൊ നടത്താതെയുള്ള പദ്ധതി പ്രഹസനമായതായി ബാങ്കിങ് മേഖലയില്‍നിന്നുള്ളവര്‍തന്നെ കുറ്റപ്പെടുത്തുന്നു. ടാര്‍ജറ്റ് പൂര്‍ത്തിയായതായി പദ്ധതിക്ക് ചുക്കാന്‍ പിടിച്ച റിസര്‍വ് ബാങ്ക് അധികൃതരുടെ അവകാശവാദം പൊള്ളയാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണ് പദ്ധതിയുടെ സന്ദേശവുമായി ആര്‍ബിഐ ഉദ്യോഗസ്ഥര്‍പോലും ഇതര ബാങ്കിങ് ശാഖകളില്‍ എത്തിയത്. ചുരുങ്ങിയ ദിവസങ്ങളില്‍ പല ശാഖകള്‍ക്കും നിശ്ചിത അക്കൗണ്ടുകള്‍ ചേര്‍ക്കാനായിട്ടില്ല. ചേര്‍ത്തവയാകട്ടെ നിങ്ങളുടെ കസ്റ്റമറെ അറിയുക (കെവൈസി) എന്നീ അംഗീകൃത മാനദണ്ഡപ്രകാരമല്ലാതെയുമാണ്. ഇത് സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല.

കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിലെ വാര്‍ഡുകള്‍ വിവിധ ബാങ്ക് ശാഖകള്‍ക്കായി വീതംവയ്ക്കുകയാണ് പദ്ധതിപ്രകാരമുണ്ടായത്. എന്നാല്‍ ഇതുപ്രകാരം ചേര്‍ക്കേണ്ട പുതിയ അക്കൗണ്ടുകള്‍ ഭൂരിപക്ഷം ബാങ്കുകളിലും തുടങ്ങാനായില്ല. ഏറിയാല്‍ 15 അക്കൗണ്ട് മാത്രമാണ് പുതുതായി ആരംഭിച്ചതെന്ന് രണ്ട് വാര്‍ഡുകളുടെ ചുമതലയുള്ള നഗരത്തിലെ ഒരു പ്രധാന ബാങ്കിന്റെ മാനേജര്‍ ദേശാഭിമാനിയോട് പറഞ്ഞു. മുഴുവന്‍ കുടുംബങ്ങളും അക്കൗണ്ട് ഉടമകളായതായി കൗണ്‍സിലറുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ഇതിന്റെ ബലത്തില്‍ ആര്‍ബിഐക്ക് റിപ്പോര്‍ട്ട് നല്‍കുകയുമാണ് മിക്ക ബാങ്ക് ശാഖകളും ചെയ്തത്. ഇതുസംബന്ധിച്ച് സര്‍വേ, പരിശോധന എന്നിവ നടന്നിട്ടില്ല. ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം പരിമിതമായതും ഈ ജോലിക്ക് തടസമാകുന്നുണ്ട്.

അതേസമയം ചില സൊസൈറ്റികള്‍ പദ്ധതിയുടെ മറവില്‍ കൂട്ടത്തോടെ അക്കൗണ്ട് ചേര്‍ത്തിട്ടുമുണ്ട്. ബാങ്ക് ശാഖകള്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവാണ് തങ്ങളുടെ പ്രവര്‍ത്തനമേഖലയായി കണക്കാക്കുന്നതെങ്കിലും സൊസൈറ്റികള്‍വഴി ചേര്‍ത്ത അക്കൗണ്ടില്‍ ഈ മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. ആള്‍ നേരിട്ട് ഹാജരാകാതെ വോട്ടേഴ്സ് ലിസ്റ്റ് പ്രകാരവും അക്കൗണ്ട് ചേര്‍ത്തിട്ടുണ്ട്. പതിനഞ്ചും ഇരുപതും കിലോമീറ്റര്‍ അകലെയുള്ള ആലുവ, അങ്കമാലി, കടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുപോലും നഗരത്തിലെ ബാങ്ക് ശാഖകളില്‍ അക്കൗണ്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. ആളെ തിരിച്ചറിയുന്നതിനുള്ള പരിശോധനപോലും നടക്കാത്തതിനാല്‍ ഇവയില്‍ വ്യാജന്‍ ഉണ്ടോയെന്നുപോലും തിരിച്ചറിയില്ല. ഇതിന്റെ മറവില്‍ വന്‍ തട്ടിപ്പിനും സാധ്യതയുണ്ട്. പ്രഖ്യാപനത്തിന്റെ മറവില്‍ സബ്സിഡി തുക ബാങ്കുവഴി നല്‍കുന്ന ആദ്യ ജില്ലയായി എറണാകുളം പ്രഖ്യപിക്കപ്പെടാന്‍ സാധ്യത ഏറെയാണ്. ഇത് അക്കൗണ്ട് ഇല്ലാത്തതും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ഒട്ടേറെപേര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നഷ്ടമാക്കാനും ഇടവരുത്തും.

deshabhimani

1 comment:

  1. മുഖ്യമന്ത്രി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നിവര്‍ പങ്കെടുത്ത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ബാങ്കിങ് ജില്ലയായി എറണാകുളത്തെ പ്രഖ്യാപിച്ചെങ്കിലും ജില്ലയിലെ ഒട്ടേറെ കുടുംബങ്ങള്‍ അക്കൗണ്ടിനു പുറത്ത്. ജനങ്ങളിലേക്ക് എത്തുംവിധം പ്രചാരണപ്രവര്‍ത്തനങ്ങളൊ ബോധവല്‍ക്കരണമൊ നടത്താതെയുള്ള പദ്ധതി പ്രഹസനമായതായി ബാങ്കിങ് മേഖലയില്‍നിന്നുള്ളവര്‍തന്നെ കുറ്റപ്പെടുത്തുന്നു. ടാര്‍ജറ്റ് പൂര്‍ത്തിയായതായി പദ്ധതിക്ക് ചുക്കാന്‍ പിടിച്ച റിസര്‍വ് ബാങ്ക് അധികൃതരുടെ അവകാശവാദം പൊള്ളയാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണ് പദ്ധതിയുടെ സന്ദേശവുമായി ആര്‍ബിഐ ഉദ്യോഗസ്ഥര്‍പോലും ഇതര ബാങ്കിങ് ശാഖകളില്‍ എത്തിയത്. ചുരുങ്ങിയ ദിവസങ്ങളില്‍ പല ശാഖകള്‍ക്കും നിശ്ചിത അക്കൗണ്ടുകള്‍ ചേര്‍ക്കാനായിട്ടില്ല. ചേര്‍ത്തവയാകട്ടെ നിങ്ങളുടെ കസ്റ്റമറെ അറിയുക (കെവൈസി) എന്നീ അംഗീകൃത മാനദണ്ഡപ്രകാരമല്ലാതെയുമാണ്. ഇത് സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല.

    ReplyDelete