Wednesday, November 21, 2012

ആക്രമണ ലക്ഷ്യം വംശഹത്യ: സിഐടിയു

ന്യൂഡല്‍ഹി: അമേരിക്കന്‍ പിന്തുണയോടെ പലസ്തീന്‍ ജനതയുടെ വംശഹത്യ നടത്താനാണ് ഇസ്രയേല്‍ ശ്രമമെന്ന് സിഐടിയു കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികളുടെ ശക്തമായ പ്രതിഷേധമുണ്ടായിട്ടും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളെ കൊന്നൊടുക്കുന്നത് ഇസ്രയേല്‍ തുടരുകയാണ്. ആക്രമണം അവസാനിപ്പിക്കണമെന്ന ലോകമാകെയുള്ള തൊഴിലാളികളുടെയും സമാധാനകാംക്ഷികളുടെയും ആവശ്യത്തിനൊപ്പം സിഐടിയുവും ചേരുന്നതായി ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗാസയിലെ സാധാരണജനങ്ങള്‍ക്കും ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കുമെതിരെ ആയിരം തവണയെങ്കിലും വ്യോമാക്രമണം നടത്തി. തുടര്‍ച്ചയായ ആക്രമണവും ഉപരോധവുംമൂലം ഭക്ഷണം, മരുന്ന്, വെള്ളം, വൈദ്യുതി തുടങ്ങി എല്ലാ അവശ്യവസ്തുക്കളും കിട്ടാതായി. ഗാസയില്‍ 17 ലക്ഷം ജനങ്ങള്‍ നരകയാതന അനുഭവിക്കുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന ഈ വംശഹത്യയെ ലോകമാകെയുള്ള തൊഴിലാളിവര്‍ഗം ശക്തമായി എതിര്‍ക്കുമെന്ന് ഉറപ്പാണ്. ആക്രമണം ആരംഭിച്ച് ആറ് ദിവസം പിന്നിട്ടിട്ടും ഇസ്രയേലിന്റെ കാടത്തത്തിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഇന്ത്യാ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. യജമാനന്മാരായ അമേരിക്കയ്ക്ക് അലോസരമുണ്ടാക്കാതിരിക്കാനാണ് ഈ മൗനം. കേന്ദ്രസര്‍ക്കാരിന്റെ നാണംകെട്ട നിലപാട് അപലപനീയമാണ്. ആക്രമണത്തെ അപലപിച്ച് ഇസ്രയേലുമായുള്ള സൈനികബന്ധം അവസാനിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിക്കണം. പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ രാജ്യവ്യാപകമായി തൊഴിലാളിവര്‍ഗം കൈകോര്‍ക്കണമെന്നും മറ്റ് ജനാധിപത്യശക്തികളുമായി ചേര്‍ന്ന് പ്രതിഷേധമുയര്‍ത്തണമെന്നും പ്രസ്താവന അഭ്യര്‍ഥിച്ചു.

ഗാസ ആക്രമണത്തില്‍ അയവ് ; മരണം 121

ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ ആരംഭിച്ച നിഷ്ഠുര ആക്രമണം ഒരാഴ്ച തികഞ്ഞ ചൊവ്വാഴ്ച ബോംബിങ്ങില്‍ അയവ്. ഒരാഴ്ചയ്ക്കിടെ ഇസ്രയേല്‍ നടത്തിയ നിഷ്ഠുര ആക്രമണത്തില്‍ മരണസംഖ്യ 121 ആയതായാണ് കണക്ക്. പരിക്കേറ്റവരുടെ എണ്ണം ആയിരത്തിലധികമാണ്. കൂട്ടക്കൊലയ്ക്കൊപ്പം ഗാസയിലെ പശ്ചാത്തല സൗകര്യങ്ങളും പാടേ തകര്‍ക്കുക എന്ന ആക്രമണലക്ഷ്യത്തിന്റെ ഭാഗമായി ഇസ്രയേലിന്റെ എഫ്-16 യുദ്ധ ജെറ്റുകള്‍ ഗാസ സിറ്റിയിലെ ഇസ്ലാമിക് നാഷണല്‍ ബാങ്ക് ബോംബിട്ട് തകര്‍ത്തു. ഏതാനും മണിക്കൂറുകള്‍ക്കകം ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുമെന്ന് മധ്യസ്ഥശ്രമം നടത്തിവരുന്ന ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി ചൊവ്വാഴ്ച പറഞ്ഞിട്ടുണ്ട്.

സമാധാനത്തിന് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് മനസ്സാക്ഷിയുള്ളവരെല്ലാം മുറവിളി കൂട്ടുമ്പോഴും അനങ്ങാതിരുന്ന ഐക്യരാഷ്ട്രസംഘടനയും പാശ്ചാത്യസമൂഹവും അനങ്ങിത്തുടങ്ങിയതും പ്രതീക്ഷ നല്‍കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ചൊവ്വാഴ്ച വിദേശ സെക്രട്ടറി ഹിലരി ക്ലിന്റനെ മേഖലയിലേക്ക് അയച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണും മേഖലയിലുണ്ട്.

ഇസ്രയേല്‍ നേതാക്കളോടും വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോടും ഈജിപ്ത് പ്രസിഡന്റിനോടും ചര്‍ച്ച നടത്തുന്ന മൂണും ഹിലരിയും ഗാസയിലെ ഹമാസ് ഭരണാധികാരികളോട് സംസാരിക്കുന്നില്ല. എന്നാല്‍, വര്‍ഷങ്ങളായുള്ള ഇസ്രയേലി ഉപരോധത്തിനുപിന്നാലെ ഇപ്പോള്‍ കനത്ത ആക്രമണവും നേരിടുന്ന ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ അറബ്ലീഗ് തലവന്‍ നബീല്‍ അല്‍ അറബിയുടെ നേതൃത്വത്തില്‍ 10 അറബ്രാജ്യങ്ങളിലെ വിദേശമന്ത്രിമാര്‍ ഗാസയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ ഗാസയിലുള്ളപ്പോഴും അവിടെ ബോംബിട്ട ഇസ്രയേല്‍ അന്താരാഷ്ട്ര മര്യാദകളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് വീണ്ടും തെളിയിച്ചു. തുര്‍ക്കി വിദേശമന്ത്രിയും ഗാസയില്‍ എത്തിയിട്ടുണ്ട്. ഇതിനിടെ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണ പലസ്തീന്‍പോരാളികളുടെ പ്രത്യാക്രമണത്തില്‍ ജറുസലേമില്‍ റോക്കറ്റ് പതിച്ചു. വെസ്റ്റ് ബാങ്ക് ജൂത കുടിയേറ്റ കേന്ദ്രമായ ഗുഷ് എത്സിയോണിനുസമീപം ഒഴിഞ്ഞ പ്രദേശത്താണ് റോക്കറ്റ് വീണത്. ഇസ്രയേലി നഗരമായ ബീര്‍ ഡേവയിലും 11 റോക്കറ്റുകള്‍ പതിച്ചു. ആവശ്യമെങ്കില്‍ മേഖലയിലെ അമേരിക്കക്കാരെ നാട്ടിലെത്തിക്കാന്‍ ഒബാമ ഭരണകൂടം മൂന്ന് യുദ്ധക്കപ്പലുകള്‍കൂടി മധ്യപൗരസ്ത്യ ദേശത്തേക്ക് അയച്ചു.

No comments:

Post a Comment