Tuesday, November 27, 2012

സുധാകരനെ പരിഹസിച്ച തിരുവഞ്ചൂരിന് കൂക്കിവിളി


പയ്യന്നൂര്‍: പൊതുയോഗത്തില്‍ കെ സുധാകരന്‍ എംപിയെ പേര് പറയാതെ പരിഹസിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതില്‍ പ്രതിഷേധിച്ച് സുധാകരന്റെ അണികള്‍ മന്ത്രിയെ കൂക്കിവിളിച്ചു. പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റടക്കമുള്ള ഐ വിഭാഗം മന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ചു. പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന വി ചന്ദ്രശേഖരന്‍ വൈദ്യരുടെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഗാന്ധിപാര്‍ക്കില്‍ നടന്ന പരിപാടിയാണ് കോണ്‍ഗ്രസിലെ വിഴുപ്പലക്കലിന് വേദിയായത്.

ഉദ്ഘാടനപ്രസംഗത്തില്‍ പേരെടുത്ത് പറഞ്ഞില്ലെങ്കിലും തിരുവഞ്ചൂര്‍ സുധാകരനെതിരെ ആഞ്ഞടിച്ചു. തടിയും വണ്ണവുമുള്ളതുകൊണ്ടുമാത്രം ജനങ്ങളുടെ അംഗീകാരം കിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞപ്പോള്‍ സുധാകര വിരോധികള്‍ കൈയടിയോടെ പ്രോത്സാഹിപ്പിച്ചു. പൊതുപ്രവര്‍ത്തകര്‍ വിനയമുള്ളവരായിരിക്കണം. അല്ലാതെ ചവിട്ടുനാടകം നടത്തി ആളായിട്ട് കാര്യമില്ല. നീതിനിഷേധം ആരു നടത്തിയാലും വിടില്ലെന്നും മന്ത്രി പ്രഖ്യാപിച്ചു. പ്രസംഗം കഴിഞ്ഞ് തിരുവഞ്ചൂര്‍ കാറിനടുത്തേക്ക് നീങ്ങിയപ്പോള്‍ സുധാകരന്റെ അനുയായികളായ എ രൂപേഷ്, ശ്രീജേഷ് കാറമേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുസംഘം പ്രതിഷേധ മുദ്രാവാക്യം മുഴക്കി കാര്‍ വളഞ്ഞു. ചാണ്ടിയും തിരുവഞ്ചൂരുമല്ല കോണ്‍ഗ്രസെന്ന് വിളിച്ചാണ് ഇവര്‍ മന്ത്രിയെ യാത്രയാക്കിയത്. ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘത്തിന്റെ മുന്നിലായിരുന്നു ഈ രോഷപ്രകടനം. തിരുവഞ്ചൂര്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് സുധാകരന്റെ ഫ്ളക്സ് ബോര്‍ഡ് ഗാന്ധിപാര്‍ക്കിന് സമീപം തൂക്കിയത്. കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് എ പി നാരായണന്റെ നേതൃത്വത്തിലുള്ള ഐ വിഭാഗം തിരുവഞ്ചൂരിന്റെ പരിപാടി ബഹിഷ്കരിക്കുയുംചെയ്തു. ദിവസങ്ങള്‍ക്കുമുമ്പ് ഈ പരിപാടിയുടെ ബോര്‍ഡില്‍നിന്ന് തിരുവഞ്ചൂരിന്റെ തല വെട്ടിമാറ്റി സിനിമാനടിയുടെ തല ഒട്ടിച്ചിരുന്നു. ഇതിനെതിരെ എതിര്‍ഗ്രൂപ്പുകാര്‍ സുധാകരന്റെ പോസ്റ്ററുകള്‍ കീറി നശിപ്പിക്കുകയുംചെയ്തു. ഈ ഗ്രൂപ്പുപോരിന്റെ തുടര്‍ച്ചയാണ് ഗാന്ധിപാര്‍ക്കില്‍ അരങ്ങേറിയത്.

തൊടുപുഴയില്‍ നടുറോഡില്‍ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയെ ചൊല്ലി തെരുവ് യുദ്ധം.വോട്ടര്‍ പട്ടിക സൂക്ഷിച്ചിരുന്ന ലോഡ്ജിനു മുന്നില്‍ ആരംഭിച്ച അടി റോഡിലേക്ക് വ്യാപിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് വണ്ണപ്പുറം മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് അജ് മലിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പൊലീസുകാരനും പരിക്കേറ്റു.

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയം കഴിഞ്ഞും അനികൃതമായി പേരുചേര്‍ക്കുന്നതായി പരസ്പരം ആരോപിച്ച് എ ഗ്രൂപ്പും വിശാല ഐ ഗ്രൂപ്പും തമ്മിലായിരുന്നു സംഘട്ടനം. ഇരുപക്ഷത്തും നേതാക്കളും അണിനിരന്നു. കെപിസിസി എക്സിക്യൂട്ടീവ് അംഗം സി പി മാത്യൂ ഐപക്ഷത്തും ഡിസിസി അംഗം എന്‍ ഐ ബെന്നി. യൂത്ത്കോണ്‍ഗ്രസ് ഇടുക്കി മണ്ഡലം പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് എന്നിവരും നേതൃത്വം നല്‍കി. ആദ്യവട്ടം അടികഴിഞ്ഞ് പിരിഞ്ഞ പ്രവര്‍ത്തകര്‍ പിന്നീട് വീണ്ടും സംഘടിച്ച് മൂവാറ്റുപുഴ-തൊടുപുഴ റോഡ് ഉപരോധിച്ചു. സിപി മാത്യൂവിന്റെ കാറിന്റെ ചില്ലും എറിഞ്ഞുതകര്‍ത്തു.

deshabhimani

1 comment:

  1. പൊതുയോഗത്തില്‍ കെ സുധാകരന്‍ എംപിയെ പേര് പറയാതെ പരിഹസിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതില്‍ പ്രതിഷേധിച്ച് സുധാകരന്റെ അണികള്‍ മന്ത്രിയെ കൂക്കിവിളിച്ചു. പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റടക്കമുള്ള ഐ വിഭാഗം മന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ചു. പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന വി ചന്ദ്രശേഖരന്‍ വൈദ്യരുടെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഗാന്ധിപാര്‍ക്കില്‍ നടന്ന പരിപാടിയാണ് കോണ്‍ഗ്രസിലെ വിഴുപ്പലക്കലിന് വേദിയായത്.

    ReplyDelete