Tuesday, November 20, 2012

ആന്റണി കേരളജനതയെ അപമാനിച്ചെന്ന് ലീഗ് മുഖപത്രം

തിരു: ബ്രഹ്മോസ് പ്രസംഗത്തിലൂടെ പ്രതിരോധമന്ത്രി എ കെ ആന്റണി കേരളത്തിലെ ജനകോടികളെ അപമാനിച്ചെന്ന് മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക. കടുത്ത പ്രഹരശേഷിയുള്ള ബോംബാക്രമണങ്ങള്‍ നടത്തുന്നതില്‍ എന്നും മുമ്പനായിരുന്ന ആന്റണി മുമ്പും ന്യൂനപക്ഷങ്ങളെ ആക്രമിച്ചതായും പത്രത്തിന്റെ എഡിറ്റ് പേജ് ലേഖനത്തില്‍ കുറ്റപ്പെടുത്തി. 
 
പാര്‍ടി നയങ്ങള്‍ക്കനുസൃതമായി മാത്രം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഈ പേജില്‍ പത്രാധിപസമിതിയംഗവും യൂത്ത് ലീഗ് കോഴിക്കോട് ജില്ലാനേതാവുമായ നജീബ് കാന്തപുരം പേര് വച്ച് ലേഖനമെഴുതിയത് ഉന്നതനേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തം. ആന്റണിയുടെ കാസര്‍കോട് പ്രസംഗത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടെന്നാണ് ലീഗ് നേതൃത്വം പറയുന്നതെങ്കിലും മുറിവുണങ്ങിയില്ലെന്ന് ലേഖനം വ്യക്തമാക്കുന്നു. ആന്റണി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ പരാമര്‍ശങ്ങള്‍ ഏഴ് വര്‍ഷത്തിനുശേഷം വീണ്ടും എടുത്തിട്ടതും ബോധപൂര്‍വം. 
 
ആന്റണി എന്നും മുസ്ലിംലീഗിനെതിരായിരുന്നെന്ന് "ഇടതു സര്‍ക്കാരിന് മാല ചാര്‍ത്തും മുമ്പ്" ലേഖനം സ്ഥാപിക്കുന്നു. ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍- 
 
അച്യുതാനന്ദനെ പേരെടുത്ത് വിമര്‍ശിച്ച് കൈയടി വാങ്ങാന്‍ ഉപയോഗിച്ച വാക്കുകളുടെ മഷിയുണങ്ങുംമുമ്പാണ് അച്യുതാനന്ദനെയും മുന്‍ വ്യവസായമന്ത്രി എളമരം കരീമിനെയും പ്രകീര്‍ത്തിച്ചുകൊണ്ട് അദ്ദേഹം രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ ആന്റണിയെപ്പോലെ രൂക്ഷമായി  നേതാവും സംസാരിച്ചിട്ടില്ല. എന്നിരിക്കെ ആന്റണി ഇപ്പോള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ എത്രമാത്രം ആത്മാര്‍ഥമാണെന്ന് ഒരു പുനര്‍വിചിന്തനം നടത്തുന്നത് നന്നായിരിക്കും. പ്രതിരോധമന്ത്രി ആകുന്നതിന് മുമ്പുതന്നെ കടുത്ത പ്രഹര ശേഷിയുള്ള ബോംബാക്രമണം നടത്തുന്നതില്‍ എ കെ ആന്റണി എന്നും മുമ്പനായിരുന്നു. ന്യൂനപക്ഷങ്ങള്‍ അവിഹിതമായ പലതും തട്ടിയെടുക്കുന്നുവെന്നും ഇതിനായി സമ്മര്‍ദരാഷ്ട്രീയം കളിക്കുന്നെന്നും ആന്റണി നടത്തിയ പ്രസ്താവന കേരളരാഷ്ട്രീയത്തിലുണ്ടാക്കിയ സ്ഫോടനങ്ങളുടെ അനുരണനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. കേരളത്തിന്റെ സാമൂഹ്യസന്തുലിതാവസ്ഥ താറുമാറാക്കുന്ന തരത്തിലേക്കുള്ള ഒരു മാനസികവിഭജനത്തിന് ആന്റണിയുടെ അന്നത്തെ പ്രസ്താവന വഴിമരുന്നിട്ടെന്ന കാര്യം ഒരിക്കലും നിഷേധിക്കാനാകില്ല. കേരളത്തില്‍ വ്യത്യസ്ത മതസമൂഹങ്ങള്‍ തമ്മില്‍ അവിശ്വാസം വളര്‍ത്താന്‍ ശ്രമിക്കുന്ന വിഘടന ശക്തികള്‍ക്ക് ആന്റണിയുടെ പ്രസ്താവന ആയുധമായി എന്ന കാര്യം എത്രകാലം കഴിഞ്ഞാലും നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. 
 
അളന്ന് തൂക്കി മാത്രം സംസാരിച്ചു ശീലമുള്ള ആന്റണി ഇത്ര പിശുക്കില്ലാതെ കഴിഞ്ഞ ഇടത് സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ സിപിഎം തന്നെ അമ്പരന്ന് കാണും. യുഡിഎഫ് ഭരണം ആരംഭിച്ച് ഒന്നരവര്‍ഷം പിന്നിട്ടപ്പോള്‍ ഇത്തരമൊരു&ലരശൃര; വെളിപാട് ആന്റണിക്ക് എങ്ങനെയുണ്ടായി എന്ന കാര്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം കേന്ദ്രപദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ധൈര്യം ചോര്‍ന്നുപോയെന്ന് പ്രസ്താവിക്കുമ്പോള്‍ കേരളത്തിലെ യുഡിഎഫ് ഭരണത്തെ മാത്രമല്ല, ജനകോടികളെയും ആന്റണി അപമാനിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി വിശ്രമമില്ലാതെ കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ കഠിനാധ്വാനം ചെയ്യുകയാണെന്നും അപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ദുരൂഹമാണെന്നും പറയുന്ന ചന്ദ്രിക ആന്റണിയുടെ പ്രസ്താവന സദുദ്ദേശ്യപരമാണെന്ന് കരുതാന്‍ സാഹചര്യത്തെളിവുകള്‍ അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു.

No comments:

Post a Comment