Friday, November 30, 2012

"പത്തു കല്‍പ്പനകള്‍" പെരുവഴിയില്‍; പിട്രോഡയ്ക്കും മതിയായി


ജനങ്ങളെ കബളിപ്പിച്ച കര്‍മപരിപാടികളുടെ പിന്നാലെ സാം പിട്രോഡയുടെ പത്തു കല്‍പ്പനകളും യുഡിഎഫ് സര്‍ക്കാര്‍ പെരുവഴിയിലുപേക്ഷിച്ചു. ചില പദ്ധതികള്‍ തുടരേണ്ടെന്ന് സര്‍ക്കാര്‍ പിട്രോഡയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ പിട്രോഡയെ കേരളത്തിന്റെ "മാര്‍ഗദര്‍ശി"യായി നിയമിച്ചാണ് പത്ത് വികസനപദ്ധതികള്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ചത്. ജനുവരി ആദ്യം പ്രഖ്യാപിച്ച പദ്ധതികളുടെ ഒന്നാംഘട്ടം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ടിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ പിട്രോഡ ചില ചര്‍ച്ചകള്‍ നടത്തിയതിനപ്പുറം ഒരു നടപടിയുമുണ്ടായില്ല. ഇതിനിടയില്‍ വകുപ്പുകളില്‍ കടന്നുകയറുന്നു എന്ന ഘടകകക്ഷികളുടെ പരാതി ശക്തമായി. മുസ്ലിംലീഗിനാണ് കടുത്ത പരാതി. ഈ സാഹചര്യത്തിലാണ് മിക്ക പദ്ധതിയും ഉപേക്ഷിക്കുന്നത്.

തീരദേശചരക്കുഗതാഗതം, മൊബൈല്‍ ബില്‍തുകയുടെ നിശ്ചിത ശതമാനം ഈടാക്കി ഇന്‍ഷുറന്‍സ് പദ്ധതി, 55 വയസ്സ് കഴിഞ്ഞവരുടെ സേവനം ഉപയോഗപ്പെടുത്തല്‍, സ്വകാര്യനിക്ഷേപത്തോടെ മാലിന്യസംസ്കരണ പദ്ധതികള്‍, വ്യവസായമേഖലയുടെ ആധുനികവല്‍ക്കരണം, ഭരണസുതാര്യത ഉറപ്പാക്കാന്‍ എല്ലാ തലത്തിലും ഇ-ഗവേണന്‍സ്, സര്‍വകലാശാലയും കോളേജും സ്കൂളുകളും ആശുപത്രിയും മറ്റുമടങ്ങുന്ന നോളജ് സിറ്റി, വൊക്കേഷണല്‍ വിദ്യാഭ്യാസത്തിന്റെ ആധുനികവല്‍ക്കരണം, തിരുവനന്തപുരം നഗരത്തെ ലോക ആയുര്‍വേദത്തിന്റെ തലസ്ഥാനമാക്കല്‍, അതിവേഗ റെയില്‍സംവിധാനം എന്നിവയായിരുന്നു പിട്രോഡയുടെ പത്ത് കല്‍പ്പനകള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പദ്ധതികള്‍. പദ്ധതിപ്രഖ്യാപനത്തിനു പിന്നാലെ പിട്രോഡയും ഉമ്മന്‍ചാണ്ടിയും ഉദ്യോഗസ്ഥരുമായി രണ്ടുവട്ടം നടത്തിയ ചര്‍ച്ചയ്ക്കപ്പുറം ഒരു നടപടിയുമുണ്ടായില്ല. ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആസൂത്രണ സെക്രട്ടറി എന്നിവരും പിട്രോഡയുടെ നോമിനികളും അടങ്ങുന്ന സമിതി രൂപീകരിച്ചിരുന്നു. ഇതില്‍ത്തന്നെ തീരദേശ ചരക്ക് ഗതാഗതത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും നോളജ് സിറ്റിക്കുമാണ് മുന്‍തൂക്കമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിഭീമമായ മുതല്‍മുടക്ക് വേണ്ടിവരുന്ന പദ്ധതികള്‍ക്ക് പണം എങ്ങനെ കണ്ടെത്തുമെന്ന് അന്നുതന്നെ ചോദ്യമുയര്‍ന്നതാണ്. ലോകത്തെങ്ങുനിന്നും പണം വന്നുകൊള്ളും എന്നായിരുന്നു പിട്രോഡയുടെ പ്രതികരണം. പണം പ്രശ്നമല്ലെന്നും വികസനകാഴ്ചപ്പാടാണ് പ്രധാനമെന്നും സംസ്ഥാന സര്‍ക്കാരും അവകാശപ്പെട്ടു. എന്നാല്‍, ഇതെല്ലാം പെരുവഴിയില്‍ ഉപേക്ഷിച്ച സ്ഥിതിയാണിപ്പോള്‍.

deshabhimani 301112

1 comment:

  1. ജനങ്ങളെ കബളിപ്പിച്ച കര്‍മപരിപാടികളുടെ പിന്നാലെ സാം പിട്രോഡയുടെ പത്തു കല്‍പ്പനകളും യുഡിഎഫ് സര്‍ക്കാര്‍ പെരുവഴിയിലുപേക്ഷിച്ചു. ചില പദ്ധതികള്‍ തുടരേണ്ടെന്ന് സര്‍ക്കാര്‍ പിട്രോഡയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ പിട്രോഡയെ കേരളത്തിന്റെ "മാര്‍ഗദര്‍ശി"യായി നിയമിച്ചാണ് പത്ത് വികസനപദ്ധതികള്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ചത്. ജനുവരി ആദ്യം പ്രഖ്യാപിച്ച പദ്ധതികളുടെ ഒന്നാംഘട്ടം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ടിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ പിട്രോഡ ചില ചര്‍ച്ചകള്‍ നടത്തിയതിനപ്പുറം ഒരു നടപടിയുമുണ്ടായില്ല. ഇതിനിടയില്‍ വകുപ്പുകളില്‍ കടന്നുകയറുന്നു എന്ന ഘടകകക്ഷികളുടെ പരാതി ശക്തമായി. മുസ്ലിംലീഗിനാണ് കടുത്ത പരാതി. ഈ സാഹചര്യത്തിലാണ് മിക്ക പദ്ധതിയും ഉപേക്ഷിക്കുന്നത്.

    ReplyDelete