Wednesday, July 17, 2013

സ്കൂള്‍ യൂണിഫോം: അണിയറയില്‍ 25 കോടിയുടെ അഴിമതി

സംസ്ഥാനത്ത് സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം വാങ്ങി നല്‍കുന്നതില്‍ 25 കോടിയുടെ അഴിമതിക്ക് നീക്കം. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ രണ്ട് സെറ്റ് യൂണിഫോം നല്‍കുന്നതിന് വകയിരുത്തിയ 113 കോടിയുടെ കമീഷന്‍ ഇനത്തില്‍ 20 ശതമാനം തട്ടിയെടുക്കാനാണ് ശ്രമം. യൂണിഫോം സര്‍ക്കാര്‍ വാങ്ങിനല്‍കണമെന്ന് തീരുമാനമായതോടെ പ്രമുഖ വസ്ത്രനിര്‍മാണ കമ്പനികള്‍ മന്ത്രിയെയും ഭരണകക്ഷിക്കാരെയും സ്വാധീനിക്കാന്‍ തലസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ്. 30 ശതമാനംവരെ കമീഷനാണ് ചില കമ്പനികളുടെ വാഗ്ദാനം. മുന്‍ വര്‍ഷങ്ങളില്‍ യൂണിഫോം തുക പിടിഎയെ ഏല്‍പ്പിക്കുകയായിരുന്നു. ഇത്തവണയാണ് പദ്ധതിയില്‍ എയ്ഡഡ് സ്കൂളുകളെ ഉള്‍പ്പെടുത്തിയത്. എയ്ഡഡ് സ്കൂള്‍ പിടിഎയെ വിശ്വാസത്തിലെടുക്കാനാകില്ലെന്ന ന്യായീകരണമാണ് സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നതിന് നിരത്തുന്നത്. വിദ്യാഭ്യാസമന്ത്രിയുടെ കടുംപിടിത്തവും തീരുമാനത്തിന് പിന്നിലുണ്ട്. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് നല്‍കിയാലേ ഗുണം സര്‍ക്കാരിന് ലഭിക്കൂ എന്നാണ് മന്ത്രി കഴിഞ്ഞദിവസം ഇതുസംബന്ധിച്ച യോഗത്തില്‍ വിശദീകരിച്ചത്.

എസ്എസ്എ ഫണ്ടില്‍നിന്ന് 80 കോടിയും സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് 33 കോടിയുമാണ് യൂണിഫോം പദ്ധതിക്ക് വകയിരുത്തിയത്. തുക പിടിഎക്ക് കൈമാറിയാല്‍ അതത് സ്കൂളുകള്‍ക്ക് വേണ്ടവ നേരത്തെ വാങ്ങിക്കാമായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ മികച്ച തുണി കുറഞ്ഞ വിലയ്ക്ക് വാങ്ങാനും സ്കൂളുകള്‍ക്ക് സാധിച്ചിരുന്നു. ഇത്തവണ ഓണത്തിനുമുമ്പ് യൂണിഫോം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഓണത്തിനുശേഷവും എപ്പോള്‍ യൂണിഫോം ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ വിദ്യാഭ്യാസവകുപ്പ് മേധാവികള്‍ക്ക് സാധിക്കുന്നില്ല. കമ്പനികളില്‍നിന്ന് തുണി നേരിട്ട് വാങ്ങാന്‍ തീരുമാനം ആയെങ്കിലും നടപടിക്രമങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ഓരോ സ്കൂളിന്റെയും യൂണിഫോമിന്റെ നിറം സംബന്ധിച്ച വിവരവും കണക്കും വിദ്യാഭ്യാസവകുപ്പിന്റെ കൈയിലില്ല. ഒറ്റ കമ്പനിക്ക് കൈമാറിയാല്‍ വിതരണം താറുമാറാകുമെന്ന് ഉറപ്പ്. ആക്ഷേപം മറികടക്കാന്‍ ഒടുവില്‍ ഓരോ ജില്ലയിലെയും വിതരണാവകാശം ഓരോ കമ്പനികള്‍ക്ക് കൈമാറാനാണ് നീക്കം. കമ്പനികളെ വിതരണചുമതല ഏല്‍പ്പിക്കുന്നതോടെ കെട്ടിക്കിടക്കുന്ന പഴയ യൂണിഫോമുകള്‍ സ്കൂളുകളിലെത്തും. പണം സ്കൂളുകളെ എല്‍പ്പിക്കാതെ നേരിട്ട് പദ്ധതി നടപ്പാക്കുന്നത് കോടികളുടെ അഴിമതി ലക്ഷ്യമിട്ടാണ്. ജില്ലാതലത്തില്‍ വിതരണാവകാശം നിശ്ചയിച്ചാല്‍ കമ്പനികളുടെ കിടമത്സരം ഒഴിവാക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കമ്പനികള്‍ നല്‍കുന്ന കമീഷന്‍ തുകയില്‍ തീരുമാനമാകാത്തതിനാല്‍ വിതരണം ഇനിയും നീണ്ടുപോകാനാണ് സാധ്യത.
(എം വി പ്രദീപ്)

deshabhimani

No comments:

Post a Comment