Monday, July 15, 2013

കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചു

രൂക്ഷമായ വരള്‍ച്ചയെത്തുടര്‍ന്ന് പ്രഖ്യാപിച്ച കാര്‍ഷികവായ്പാ തിരിച്ചടവിന് ഇളവ് നടപ്പാക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംസ്ഥാനത്തെ കര്‍ഷകരെ വഞ്ചിച്ചു. തിരിച്ചടവിന് ഒരുവര്‍ഷത്തെ സാവകാശം മന്ത്രിസഭ പ്രഖ്യാപിച്ച് അഞ്ചുമാസമായിട്ടും ഉത്തരവിറക്കിയിട്ടില്ല. വരള്‍ച്ചയെത്തുടര്‍ന്നുള്ള വിളനഷ്ടവും വെള്ളപ്പൊക്കവുംമൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചുതുടങ്ങി. വായ്പ പുതുക്കുകയോ അടച്ചുതീര്‍ക്കുകയോ ചെയ്തില്ലെങ്കില്‍ ജപ്തി നടപടികള്‍ ആരംഭിക്കുമെന്നാണ്് നോട്ടീസ്. വരള്‍ച്ച കണക്കിലെടുത്ത് കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന ശക്തമായ ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്നാണ് ഇളവ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ജനുവരി 23ന്റെ പ്രത്യേക മന്ത്രിസഭായോഗം, കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷം മോറട്ടോറിയവും വായ്പ പലിശ എഴുതിത്തള്ളാനും തീരുമാനിച്ചു. ഫെബ്രുവരി അഞ്ചിന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളും മോറട്ടോറിയം തീരുമാനം നടപ്പാക്കാമെന്ന് അംഗീകരിച്ചു. 2012 ഡിസംബര്‍ മുതല്‍ ഇതിന് പ്രാബല്യം നല്‍കാനും ധാരണയായി. ഹ്രസ്വകാലവായ്പകള്‍ രണ്ടോ മൂന്നോ വര്‍ഷത്തേക്കുള്ള ദീര്‍ഘകാലവായ്പയായി പുനഃക്രമീകരിക്കാനും ഇക്കാലത്തേക്ക് പിഴപ്പലിശ ഒഴിവാക്കാനും ധാരണയായി. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സബ്സിഡിയായ രണ്ട് ശതമാനം പലിശയിളവും കൃത്യമായ വായ്പ തിരിച്ചടവിനുള്ള മൂന്ന് ശതമാനം പലിശയിളവും പുനഃക്രമീകരിക്കപ്പെടുന്ന വായ്പ ലഭിക്കില്ലെന്ന പ്രശ്നം ബാങ്കുകള്‍ മുന്നോട്ടുവച്ചു. ഇത് പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതയും റിസര്‍വ് ബാങ്കിനെ സമീപിക്കാനും തീരുമാനിച്ചു. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി പൊതുമേഖലാ - ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഉത്തരവിറക്കി. മോറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിടാഞ്ഞതിനാല്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ജപ്തി നടപടികള്‍ പുനരാരംഭിക്കാന്‍ നിര്‍ബന്ധിതമായി. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഡിസംബര്‍ വരെ സംസ്ഥാനത്ത് 2.36.468 കര്‍ഷകര്‍ക്ക് 3555.77 കോടി രൂപ സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ വഴിയും കാര്‍ഷിക ഗ്രാമ വികസന ബാങ്ക് വഴിയും വിതരണം ചെയ്തിട്ടുണ്ട്. ഈ വായ്പകളില്‍ തിരിച്ചടവ് കാലാവധി കഴിഞ്ഞവയ്ക്കെല്ലാം ബാങ്കുകള്‍ നോട്ടീസ് അയച്ചുതുടങ്ങി.

പലിശ കുടിശ്ശികക്കാര്‍ക്കും നോട്ടീസ് ലഭിക്കുന്നു. സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തില്‍ത്തന്നെ 7,888 കോടി രൂപയുടെ കൃഷിനഷ്ടം വ്യക്തമാക്കിയിരുന്നു. കൊടിയ വരള്‍ച്ചയില്‍ നെല്ല്, റബര്‍, കാപ്പി, ഏലം, കുരുമുളക് തുടങ്ങി പ്രധാന വിളകളെല്ലാം 30 ശതമാനത്തിലേറെ ഉല്‍പ്പാദനം കുറഞ്ഞു. പറമ്പിക്കുകളം-ആളിയാര്‍ നദിയില്‍ വെള്ളമില്ലാഞ്ഞതുമൂലം പാലക്കാട്ടെ പാടശേഖരങ്ങള്‍ വരണ്ടുണങ്ങി. ഈ കെടുതിയില്‍ നട്ടംതിരിയുന്നതിനിടയിലാണ് കടുത്ത കാലവര്‍ഷമെത്തിയത്. കുട്ടനാട്ടിലെ 7000 ഹെക്ടര്‍ പാടശേഖരം വെള്ളത്തിനടിയിലാണ്. തൃശൂര്‍, പൊന്നാനി കോള്‍പ്പാടങ്ങളിലും കൃഷി ഇറക്കാന്‍ കഴിയുന്നില്ല. നാളികേരത്തിന്റെ ഉല്‍പ്പാദന കുറവും&ാറമവെ;വിലയില്ലായ്മയും കര്‍ഷകന്റെ വരുമാനം കുത്തനെതാഴ്ത്തി. ഈ അവസരത്തിലാണ് ജപ്തി ഭീഷണിയുമെത്തിയത്.
(ജി രാജേഷ്കുമാര്‍)

deshabhimani

No comments:

Post a Comment