Saturday, July 13, 2013

ഗുജറാത്ത് വംശഹത്യ ന്യായീകരിച്ച് മോഡി

ഗുജറാത്ത് വംശഹത്യയെ പൂര്‍ണമായി ന്യായീകരിച്ച് മുഖ്യമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തി. 2002ല്‍ ഗുജറാത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ കാറിനടിയില്‍പ്പെട്ട നായ്ക്കുട്ടികളോട് ഉപമിച്ചുള്ള മോഡിയുടെ അഭിമുഖത്തിലെ പ്രയോഗവും വിവാദമായി. ""ഞാനോ മറ്റാരെങ്കിലുമോ കാര്‍ ഓടിച്ചുപോകവെ നായ്ക്കുട്ടി കാറിനടിയില്‍പ്പെടുന്നത് വേദനാജനകമാണ്. മുഖ്യമന്ത്രി ആയാലും അല്ലെങ്കിലും ഞാനും മനുഷ്യനാണ്"" എന്നാണ് രാജ്യാന്തരവാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ മോഡി പറഞ്ഞത്.

ഗുജറാത്ത് വംശഹത്യയില്‍ ദുഃഖമുണ്ടോ എന്ന ചോദ്യത്തോടാണ് മോഡി ഇങ്ങനെ പ്രതികരിച്ചത്. മോഡിയുടെ പരാമര്‍ശത്തിനെതിരെ സിപിഐ എമ്മും സിപിഐയും സമാജ്വാദി പാര്‍ടിയും അടക്കമുള്ള രാഷ്ട്രീയപാര്‍ടികള്‍ രംഗത്തെത്തി. വംശഹത്യയെ പലരീതിയില്‍ ന്യായീകരിക്കാനാണ് മോഡി ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. മോഡി മാപ്പുപറയണമെന്ന് എസ്പി വക്താവ് കമാല്‍ ഫറൂഖി ആവശ്യപ്പെട്ടു. എന്നാല്‍, മോഡിയുടെ പരാമര്‍ശങ്ങള്‍ വിവാദമാക്കേണ്ടതില്ലെന്ന നിലപാടുമായി ബിജെപി രംഗത്തെത്തി. പാര്‍ടിയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ചുമതല ഏറ്റെടുത്തശേഷം മോഡി ആദ്യമായി നല്‍കിയ അഭിമുഖമാണിത്. 2002ലെ സംഭവങ്ങളില്‍ മുഖ്യമന്ത്രി എന്നനിലയില്‍ തെറ്റുചെയ്തിട്ടില്ലെന്നും അതിനാല്‍ കുറ്റബോധമില്ലെന്നും വംശഹത്യാ കാലയളവില്‍ ചെയ്തതെല്ലാം ശരിയാണെന്നും മോഡി പറഞ്ഞു. താന്‍ ദേശീയഹിന്ദുവാണെന്നും മോഡി പറഞ്ഞു.

deshabhimani

No comments:

Post a Comment