Thursday, July 18, 2013

ഇ-ഗവേണന്‍സിന് ഉദ്യോഗസ്ഥര്‍ തടസ്സം: ഐടി സെക്രട്ടറി

സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ ഇ-ഗവേണന്‍സ്് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉദ്യോഗസ്ഥ മേധാവികള്‍ തടയിടുന്നു. സെന്റ് തെരേസാസ് കോളേജില്‍ നടന്ന ഇ-ജാലകം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യനാണ് ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരെ ആഞ്ഞടിച്ചത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികളുടെ നടത്തിപ്പ് ഇവരുടെ ഇടപെടല്‍മൂലം മന്ദഗതിയിലാകുന്നതായി അദ്ദേഹം തുടര്‍ന്നു. വിവരാവകാശ നിയമപ്രകാരം ഒരു ഉദ്യോഗസ്ഥന്‍ നല്‍കുന്ന എല്ലാ വിവരങ്ങളും ഏതൊരു പൗരനും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലഭ്യമാക്കണമെന്ന നിയമം നിലനില്‍ക്കുന്ന രാജ്യത്താണ് ഇത്തരം പദ്ധതികള്‍ക്ക് തടയിടുന്നത്. ഇത്തരം സേവനങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ ലഭ്യമാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടാത്തതിനാലാണ് പദ്ധതികള്‍ മുന്നോട്ടുപോകാത്തത്.

സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഫ്രണ്ട്സ് ജനസേവനകേന്ദ്രം ചില ഉദ്യോഗസ്ഥര്‍ക്ക് വീടിനടുത്തു ജോലിചെയ്യാനുള്ള സംവിധാനമായി മാറി. സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിലൂടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍കഴിയും. എന്നാല്‍ ഇതിനുള്ള നടപടി പുരോഗമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സെന്റ് തെരേസാസ് കോളേജിലെ സാമ്പത്തികശാസ്ത്ര വകുപ്പിന്റെയും ഫെഡറല്‍ ബാങ്കിന്റെയും സംസ്ഥാന ഐടി മിഷന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ഇ-ജാലകം പദ്ധതി ഈ രംഗത്തെ സ്ത്രീശാക്തീകരണത്തിനാണ് ഊന്നല്‍നല്‍കുന്നത്. ഹൈബി ഈഡന്‍ എംഎല്‍എയുടെ മകളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭ്യമാക്കിയാണ് ചടങ്ങ് ഉദ്ഘാടനംചെയ്തത്. ചടങ്ങില്‍ ഹൈബി ഈഡന്‍ അധ്യക്ഷനായി. കലക്ടര്‍ പി ഐ ഷേഖ് പരീത്, ഡോ. ട്രീസ, രാജു ഹോര്‍മിസ് എന്നിവര്‍ സംസാരിച്ചു. ഗായത്രി എസ് കുമാര്‍ വിഷയം അവതരിപ്പിച്ചു. ഡോ. നിര്‍മല പത്മനാഭന്‍ സ്വാഗതവും ജി ഉത്ര നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment