Monday, July 15, 2013

ഹയര്‍സെക്കന്‍ഡറി പുതിയ സ്കൂളും ബാച്ചും: പണക്കൊയ്ത്തിന് മുസ്ലിംലീഗ്

പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ മുസ്ലിംലീഗ് വന്‍തോതില്‍ പണം പിരിക്കുന്നു. എയ്ഡഡ് സ്കൂളുകളില്‍ ചോദിക്കുന്നവര്‍ക്കൊക്കെ പുതിയ ബാച്ച് അനുവദിക്കാനാണ് നീക്കം. ഒരു ബാച്ച് അനുവദിക്കുമ്പോള്‍ ലീഗ് പറയുന്ന ഒരാളെ അധ്യാപകനാക്കണമെന്ന വ്യവസ്ഥയുമുണ്ട്. ലീഗ് ജില്ലാ കമ്മിറ്റികളുടെ ശുപാര്‍ശ ഉണ്ടെങ്കിലേ പുതിയ ബാച്ച് അനുവദിക്കൂ. അധ്യാപക സീറ്റ് വിറ്റ് പണം വാങ്ങാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. ഈ വര്‍ഷത്തെ പ്ലസ്വണ്‍ ക്ലാസ് തുടങ്ങിയതിനാല്‍ ഇനി അനുവദിക്കുന്ന ബാച്ചില്‍ മാനേജ്മെന്റിന് നേരിട്ട് കുട്ടികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് പ്രചരിപ്പിച്ചാണ് കച്ചവടം ഉറപ്പിക്കുന്നത്. പ്രാദേശിക ലീഗ് നേതൃത്വം വഴി ജില്ലാ നേതൃത്വത്തെ സമീപിക്കുന്നവര്‍ക്ക് സ്കൂളും ബാച്ചും അനുവദിക്കും. എന്നാല്‍, 15 മുതല്‍ 20 ലക്ഷം രൂപവരെ അധ്യാപക തസ്തികയ്ക്ക് ചോദിച്ചതോടെ പല മാനേജ്മെന്റും പിന്മാറുന്നതായാണ് വിവരം.

പുതിയ ബാച്ച് തുടങ്ങിയാല്‍ രണ്ടോ മൂന്നോ അധ്യാപകരെയാണ് നിയമിക്കാന്‍ കഴിയുക. അതിലൊരെണ്ണം ലീഗിന് കൊടുത്താല്‍ ലാഭമുണ്ടാകില്ലെന്നാണ് മാനേജ്മെന്റുകള്‍ പറയുന്നത്. സയന്‍സ് ഗ്രൂപ്പാണെങ്കില്‍ ലാബും കെട്ടിട സൗകര്യവും ഉണ്ടാക്കാന്‍നല്ലൊരു തുക ചെലവാകുമെന്നും ഇവര്‍ വാദിക്കുന്നു. സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ തുടങ്ങിയാലേ പ്രവേശനത്തിന് കൂടുതല്‍ സംഭാവന വാങ്ങാന്‍ കഴിയൂ. സ്വകാര്യമേഖലയില്‍ ആവശ്യക്കാരേറെയും ഈ ഗ്രൂപ്പുകള്‍ക്കാണ്. അഴിമതി മുന്നില്‍കണ്ടാണ്, പുതിയ ബാച്ച് അനുവദിക്കുന്ന ആദ്യ ഉത്തരവില്‍ സയന്‍സ്, കൊമേഴ്സ് ബാച്ചുകള്‍ക്ക് മുന്‍ഗണനയെന്ന് സര്‍ക്കാര്‍ പറഞ്ഞത്. പ്രതിഷേധമുയര്‍ന്നപ്പോഴാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പും അനുവദിക്കുമെന്നുപറഞ്ഞ് സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയത്. അധ്യാപക സീറ്റിന് വാങ്ങുന്ന പണത്തിന്റെ ഒരു വിഹിതം മുകളിലേക്ക് നല്‍കണമെന്നാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.
(എം ഒ വര്‍ഗീസ്)

deshabhimani

No comments:

Post a Comment