Tuesday, July 16, 2013

ധാതുലവണങ്ങളുടെ അവകാശം ഭൂവുടമയ്ക്ക് സുപ്രീംകോടതി

മണ്ണിനടിയിലെ ധാതുലവണങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനല്ലെന്നും ഭൂവുടമകള്‍ക്കാണെന്നും സുപ്രീംകോടതി. മലബാര്‍ മേഖലയിലെ ചില ക്വാറിയുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജെ ചെലമേശ്വര്‍, മദന്‍ ബി ലൊക്കൂര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധി. ധാതുലവണങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്നും ഭൂമിയിലെ ഖനനപ്രവര്‍ത്തനം നടത്താന്‍ ഉടമകള്‍ സര്‍ക്കാരിന് റോയല്‍റ്റി നല്‍കണമെന്നുമുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തിരുത്തി. മലബാര്‍ മദ്രാസ് പ്രവിശ്യക്ക് കീഴിലായശേഷമുള്ള നിയമപ്രകാരം ഭൂവുടമകള്‍ക്ക് മണ്ണിന്റെ മാത്രമല്ല അതിനടിയിലുള്ള ധാതുലവണങ്ങളിലും അവകാശമുണ്ടെന്നാണ് സുപ്രീംകോടതിയുടെ തീര്‍പ്പ്.

ഭൂമിക്കടിയിലെ ധാതുലവണങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് വ്യക്തമാക്കുന്ന ഒരു നിയമവും നിലവിലില്ലെന്ന് കോടതി നിരീക്ഷിച്ചു. നേരെമറിച്ച് മണ്ണിനടിയിലെ വസ്തുവകകളുടെ ഉടമസ്ഥാവകാശം സ്വഭാവികമായും ഭൂവുടമകള്‍ക്ക് ലഭിക്കും. അതല്ലെങ്കില്‍ നിയമപരമായ പ്രക്രിയയിലൂടെ വ്യക്തിയുടെ ഉടമസ്ഥാവകാശം നീക്കംചെയ്യപ്പെടണം. ഭൂഗര്‍ഭവിഭവങ്ങളുടെ ചൂഷണം നിയന്ത്രിച്ച് ഒട്ടനവധി നിയമങ്ങളുണ്ട്. എന്നാല്‍, എവിടെയും സര്‍ക്കാരിന് പൂര്‍ണാവകാശം പറയപ്പെടുന്നില്ല. 1957ലെ ഖനന- ധാതു വികസന-നിയന്ത്രണ നിയമത്തിന്റെ 425-ാം വകുപ്പുപ്രകാരം വ്യക്തിഗത ഉടമകള്‍ക്ക് മണ്ണിനടിയിലെ വിഭവങ്ങളുടെ ഉടമസ്ഥത അവകാശപ്പെടാനാകില്ലെന്ന വാദത്തില്‍ കഴമ്പില്ല. ലൈസന്‍സോ പെര്‍മിറ്റോ കൂടാതെ ഖനനം പാടില്ലെന്ന് വ്യവസ്ഥചെയ്യുന്ന വകുപ്പാണിത്. ഭൂവുടമയില്‍നിന്ന് നികുതി ശേഖരിക്കാനുള്ള സര്‍ക്കാരിന്റെ അവകാശം പരമാധികാരകേന്ദ്രമെന്ന നിലയിലാണ്. അതല്ലാതെ ഭൂമിയുടെ അവകാശി എന്ന നിലയിലല്ല- കോടതി വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാരിന് റോയല്‍റ്റി നല്‍കാന്‍ ഭൂവുടമകള്‍ക്ക് ബാധ്യതയുണ്ടോയെന്ന വിഷയത്തിലേക്ക് കോടതി കടന്നില്ല. അത് വിപുലമായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

deshabhimani

No comments:

Post a Comment