Tuesday, July 16, 2013

ബംഗാള്‍: അക്കൗണ്ട് എല്ലാം കണക്കിലുണ്ട്- സിപിഐ എം

പശ്ചിമബംഗാളില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ബിമന്‍ബസുവിന്റെയും നിരുപംസെന്നിന്റെയും പേരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് സിപിഐ എം സംസ്ഥാന കമ്മിറ്റിയുടേത് തന്നെയാണെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. പശ്ചിമബംഗാള്‍ സംസ്ഥാനകമ്മിറ്റി കേന്ദ്രകമ്മിറ്റിക്ക് നല്‍കിയ കണക്കില്‍ ഈ ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എസ് ആര്‍ പി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടെയും കണക്കുകള്‍ ഒരുമിച്ച് ചേര്‍ത്താണ് ആദായനികുതി വിഭാഗത്തിന് നല്‍കാറുള്ളതെന്നും അതില്‍ പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടുമെന്നും എസ് ആര്‍ പി പറഞ്ഞു.

നേരത്തേ പാര്‍ടി സംസ്ഥാന സെക്രട്ടറി ശൈലേന്‍ദാസ് ഗുപ്തയുടെയും ബിമന്‍ബസുവിന്റെയും പേരിലായിരുന്നു അക്കൗണ്ട്. 2001 ജൂലൈ 10ന് ശൈലേന്‍ദാസ് ഗുപ്ത മരിച്ചപ്പോള്‍ അദ്ദേഹത്തിന് പകരം നിരുപംസെന്നിനെ ഉള്‍പ്പെടുത്തണമെന്നുകാട്ടി പാര്‍ടി സംസ്ഥാന കമ്മിറ്റി ലെറ്റര്‍പാഡിലാണ് ബാങ്കിന് കത്ത് നല്‍കിയത്. ഈ ആവശ്യം അംഗീകരിച്ച ബാങ്ക് അധികൃതര്‍ ശൈലേന്‍ദാസ് ഗുപ്തയ്ക്ക് പകരം നിരുപംസെന്നിന്റെ പേര് ഉള്‍പ്പെടുത്തി. പശ്ചിമബംഗാളില്‍ ചിട്ടിഫണ്ട് തട്ടിപ്പും അതില്‍ തൃണമൂല്‍കോണ്‍ഗ്രസുമായുള്ള ബന്ധവും പുറത്തുവന്ന സാഹചര്യത്തിലാണ് ജനകീയരോഷം തിരിച്ചുവിടാന്‍ സിപിഐ എമ്മിനെതിരെ അപവാദപ്രചാരണവുമായി മമത ബാനര്‍ജി രംഗത്തുവന്നിരിക്കുന്നത്. സോളാര്‍ അഴിമതിയില്‍ ആടിയുലയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ സംരക്ഷിക്കാനാണ് കേരളത്തിലെ ചില മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും എസ്ആര്‍പി തുടര്‍ന്നു.

Party Account is Fully Transparent

No comments:

Post a Comment