Friday, October 9, 2020

കെഎസ്‌ആർടിസി ലോജിസ്‌റ്റിക്‌സ്‌, ഫുഡ്‌ ട്രക്ക്‌; നൂതനമായ പുതുസകീമുകൾ അണിയറയിൽ തയ്യാറാവുകയാണ്: തോമസ്‌ ഐസക്‌

 ചെറുതെങ്കിലും ശ്രദ്ധേയമായ ചില നടപടികൾ വരുമാന വർദ്ധനയ്‌ക്കുവേണ്ടി കെഎസ്‌ആർടിസി സ്വീകരിച്ചുകഴിഞ്ഞെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌. ഡീസൽ, സ്പെയർ പാർട്ട്സ് വില വർധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി KSRTC LOGISTICS എന്ന പേരിൽ പാഴ്‌സൽ സർവ്വീസ് ആരംഭിച്ചത്. ഇതുപോലെ മറ്റൊന്നാണ് കെഎസ്ആർടിസി ബസുകൾ നശിച്ചു പോകുന്നതിന്‌ ഇട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന 'ഫുഡ് ട്രക്ക്' പദ്ധതി.


മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം:

കെഎസ്ആർടിസിക്ക് വീണ്ടും അനക്കംവച്ചിട്ടുണ്ട്. വരുമാനം വർദ്ധിപ്പിക്കണം. ചെലവ് കുറയ്‌ക്കണം. അതുവഴി നഷ്‌ടം കുറയ്‌ക്കണം. നഷ്‌ടം സർക്കാരിനു താങ്ങാനാവുന്ന തോതിലെങ്കിലുമാകണം. ഈ കോവിഡ് കാലത്ത് കെഎസ്ആർടിസിക്കുള്ള സർക്കാർ പിന്തുണ 2000 കോടി രൂപയെങ്കിലും വരുമെന്നാണ് എന്റെ കണക്ക്. ഇതടക്കം കെഎസ്ആർടിസിക്ക് ആറായിരത്തോളം കോടി രൂപയുടെ ധനസഹായം നൽകിയ സർക്കാരിന് എതിരായിട്ടാണ് ചിലർ അപവാദ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. നഷ്‌ടത്തിൽ ഓടുന്ന കെഎസ്ആർടിസി മാത്രമല്ല, ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളും കുത്തകമുതലാളിമാർക്കു കൈമാറണമെന്നു പറയുന്ന ബിജെപിയുടെ ബിഎംഎസ് ആണ് ഈ അപവാദ പ്രചാരണങ്ങൾക്കു പിന്നിലെ മുഖ്യസൂത്രധാരകർ.

കോവിഡുകാലത്താണ് കെഎസ്ആർടിസി എംഡിയായി ബിജു പ്രഭാകർ സ്ഥാനമേറ്റെടുക്കുന്നത്. കഴിഞ്ഞ പുനരുദ്ധാരണ പാക്കേജ് നടപ്പായില്ല. സർക്കാർ നൽകുന്ന സബ്ഡിസി ഓരോ വർഷവും കൂടുന്നതല്ലാതെ കുറഞ്ഞില്ല. അദ്ദേഹമൊരു പുതിയൊരു പാക്കേജിനു ശ്രമിക്കുകയാണ്. നിശ്ചയമായും അനുഭാവത്തോടെ മുൻകാലത്തെന്നപോലെ സർക്കാരിന്റെ പിന്തുണ ഈ പരിശ്രമങ്ങൾക്ക് ഉണ്ടാവും.

ചെറുതെങ്കിലും ശ്രദ്ധേയമായ ചില നടപടികൾ വരുമാന വർദ്ധനയ്ക്കുവേണ്ടി കെഎസ്ആർടിസി സ്വീകരിച്ചുകഴിഞ്ഞു. രണ്ടെണ്ണം മാത്രം പറയട്ടെ. 'KSRTC LOGISTICS' എന്ന സംരംഭം. ഡീസൽ, സ്പെയർ പാർട്ട്സ് വില വർധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് KSRTC LOGISTICS എന്ന പേരിൽ പാഴ്സൽ സർവ്വീസ് ആരംഭിക്കുന്നത്. കോവിഡ് 19 ദുരിതാശ്വാസത്തിൻ്റെ ഭാഗമായി സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിനായി SUPPLYCO യ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചുകൊണ്ട് ആദ്യത്തെ സർവീസ് ഉടനെ തുടങ്ങുകയാണ്.

കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകളുടെ ഗതാഗതം ഈ സേവനം വഴി ലഭ്യമാക്കും. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, വിവിധ യൂണിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവരുടെ ചോദ്യ പേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും ജിപിഎസ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു പ്രധാന ചുമതല നടത്തുന്ന വിധത്തിലേക്ക് KSRTC LOGISTICS സംവിധാനം വിപുലീകരിക്കും.

ഇതുപോലെ മറ്റൊന്നാണ് കെ.എസ്.ആർ.ടി.സി ബസുകൾ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന 'ഫുഡ് ട്രക്ക്' പദ്ധതി. അതിൻ്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്. മിൽമയുമായി ചേർന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി കൂടുതൽ പേർക്ക് തൊഴിൽ നൽകാനും സാധിക്കും. ഈ മാതൃകയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതുപോലുള്ള ഒട്ടേറെ നൂതനമായ പുതുസ്കീമുകൾ അണിയറയിൽ തയ്യാറാവുകയാണ്. ഓരോന്നും ഒറ്റക്കെടുത്താൽ അത്ര വലിയ വരുമാന വർദ്ധനവൊന്നും വരുത്തുന്നുണ്ടാവില്ല. പക്ഷെ, എല്ലാംകൂടി ചേർത്താൽ വരുമാന വർദ്ധനവിലേയ്ക്ക് ശ്രദ്ധേയമായ സംഭാവനയാകും എന്നാണ് ബിജു പ്രഭാകർ പറയുന്നത്.

No comments:

Post a Comment