Sunday, May 23, 2010

പൊതുമേഖലാ വാര്‍ത്തകള്‍

ട്രാക്കോ കേബിള്‍ കമ്പനി ലാഭത്തിലേക്ക് കുതിക്കുന്നു

കണ്ണൂര്‍: പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി ലാഭത്തിലേക്ക് കുതിക്കുന്നു. പുതിയ യൂണിറ്റിന് പിണറായി പഞ്ചായത്തിലെ പടന്നക്കര വ്യവസായ എസ്റ്റേറ്റില്‍ ശനിയാഴ്ച ശിലയിടും. ഇലക്ട്രിക് കേബിള്‍വയര്‍ ഉണ്ടാക്കുന്ന ഈ പൊതുമേഖലാസ്ഥാപനം യുഡിഎഫ് കാലത്ത് അഞ്ചു വര്‍ഷവും നഷ്ടത്തില്‍ മുക്കുകുത്തിയതായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടപ്പാക്കിയ പദ്ധതികളിലൂടെ വ്യവസായ വകുപ്പിന് കീഴിലുളള സ്ഥാപനം ഇന്ന് ലാഭത്തിന്റെ കഥയാണ് പറയുന്നത്. ഈ വര്‍ഷം 79.71 കോടി രൂപയുടെ വിറ്റുവരവും 5.46 കോടിയുടെ ലാഭവുമുണ്ടാക്കി റൊക്കോഡിട്ടിരിക്കയാണ്. ഇലക്ട്രിസിറ്റിബോര്‍ഡിനും റെയില്‍വേക്കും ആവശ്യമായ കേബിളുകള്‍, കണ്ടക്ടറുകള്‍ എന്നിയാണ് പ്രധാനമായും നിര്‍മിക്കുന്നത്. കണ്ണൂരിലെ യൂണിറ്റില്‍ ആദ്യഘട്ടത്തില്‍ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് കേബിളുകള്‍ ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. 2005-06 കാലയളവില്‍ നഷ്ടം 4.15 കോടി രൂപയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരും വ്യവസായ വകുപ്പും നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനത്തിലൂടെയും ശക്തമായ ഇടപെടലിലൂടെയും 2006-07ല്‍ 59.85 കോടിയുടെ വിറ്റുവരവുണ്ടാക്കി. വിറ്റുവരവില്‍ ഒറ്റവര്‍ഷത്തിനകം 40.70 കോടിയില്‍നിന്നാണ് 19 കോടി രൂപയുടെ കുതിപ്പ്. ഇതോടെ സ്ഥാപനം 0.15 കോടിരൂപ ലാഭത്തിലായി. 2007-08ല്‍ ലാഭം 0.25 കോടിയും 2008-09ല്‍ ലാഭം 0. 44 കോടിയുമായി. 2009-10ല്‍ വിറ്റുവരവ് 79.71 കോടിയിലേക്കാണ് ഉയര്‍ന്നത്. അതോടെയാണ് ലാഭം 5.46 കോടിയിലെത്തിയത്.

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും എറണാകുളം ഇരമ്പത്തും രണ്ടു യൂണിറ്റുകളുണ്ട്. മൂന്നാമത്തെ യൂണിറ്റാണ് പിണറായിയില്‍ തുടങ്ങുന്നത്. കൂടാതെ തിരുവല്ല യൂണിറ്റില്‍ ഒരു കോടി രൂപ മുതല്‍ മുടക്കില്‍ എക്സ്എല്‍പിഇ കേബിള്‍ നിര്‍മിക്കാനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്.

പൊതുമേഖല ലാഭത്തില്‍; നിരവധി സംരംഭങ്ങളും തൊഴിലവസരങ്ങളും

കോഴഞ്ചേരി: പിന്നിട്ട നാലാണ്ടുകള്‍ മലയോര ജില്ലക്ക് വികസനരംഗത്ത് സുവര്‍ണ്ണകാലം. എണ്ണമറ്റ വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുക മാത്രമല്ല നൂറുകണക്കിന് അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനും അവസരമൊരുക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യാവസായികരംഗത്തെ വളര്‍ച്ചയ്ക്ക് ഗതിവേഗമൊരുക്കിയത്. കഴിഞ്ഞ നാലു വര്‍ഷത്തിനകം 1147 വ്യവസായ സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. 65 കോടി രൂപ മുടക്കിയുള്ള ഈ സംരംഭങ്ങളില്‍ 5635 പുതിയ തൊഴിലവസരം ലഭ്യമാക്കാനും സാധിച്ചു. പിഎംഇജിപി പദ്ധതി പ്രകാരം അനുവദിച്ച 4കോടി 25 ലക്ഷം രൂപ ഉപയോഗിച്ച് 96 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതുമൂലം 455 പുതിയ തൊഴിലവസരങ്ങളും ലഭിച്ചു. വനിതാ വികസനപദ്ധതിയുടെ ഭാഗമായി 80 ലക്ഷം രൂപയുടെ ലോണ്‍ അനുവദിക്കുകയും ഇതിലൂടെ 30 വനിതകള്‍ക്ക് പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനും സാധിതമായി. കഴിഞ്ഞ 4 വര്‍ഷം കൊണ്ട് 324 പേര്‍ക്കാണ് സാങ്കേതിക തൊഴില്‍ പരിശീലനം നല്‍കിയത്. ഉല്‍പ്പന്ന വിപണനത്തിന് വിവിധ പ്രദര്‍ശന വിപണനമേള സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ജിന്‍ മണിയും ഇന്‍വെസ്റ്മെന്റ് സബ്സിഡിയുമായി 80 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്താകെ ശ്രദ്ധേയമായ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവെലില്‍ 140 വ്യാപാരികളെയാണ് ജില്ലയില്‍ നിന്നുമാത്രം പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതെന്ന് വ്യാവസായിക കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

കുന്നന്താനത്ത് കിന്‍ഫ്രായുടെ നേതൃത്വത്തില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിക്കാന്‍ 35 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുത്ത് നല്‍കിയത്. കുന്നന്താനം വികസനപദ്ധതിക്ക് അടിസ്ഥാനസൌകര്യങ്ങളൊരുക്കാന്‍ 31 ലക്ഷം രൂപയാണ് ചെലവഴിച്ചത്. അടൂരില്‍ കിന്‍ഫ്രാ ഫുഡ് പാര്‍ക്കിന് 76 ഏക്കര്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു. തിരുവല്ലയില്‍ നടത്തിയ ഇന്‍വസ്റിയേഴ്സ് മീറ്റില്‍ 140 വ്യവസായികളെ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയത്തെ സര്‍വാത്മനാ സ്വാഗതം ചെയ്ത വ്യവസായികളില്‍ 25 പേര്‍ ജില്ലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ജില്ലയിലെ രണ്ടു പൊതുമേഖലാ വ്യവസായങ്ങളായ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ലിമിറ്റും ട്രാക്കോ കേബിളും ഇന്ന് ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നഷ്ടത്തിലായിരുന്നു ഈ സ്ഥാപനങ്ങള്‍. പീഡിത യൂണിറ്റായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ഷുഗേഴ്സിനെ പുനരുദ്ധരിക്കാന്‍ നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിരുന്നെങ്കിലും അവ നടപ്പാക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷമാണ് നവീകരണ പാക്കേജുകള്‍ അംഗീകരിച്ച് നടപ്പാക്കിയത്. എക്സൈസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യവസായ യൂണിറ്റിനെ നികുതി വകുപ്പിന്റെ കീഴില്‍ കൊണ്ടു വരികയും ബിവറേജസ് കോര്‍പ്പറേഷനുമായി സഹകരിച്ച് ഷുഗേഴ്സിന്റെ ഉല്‍പ്പന്നത്തിനുള്ള വിപണന സൌകര്യവും സര്‍ക്കാര്‍ ഒരുക്കി. ആദ്യമായി കമ്പനി 2009-10 സാമ്പത്തിക വര്‍ഷത്തില്‍ ടേണ്‍ ഓവര്‍ ടാക്സും നല്‍കി. നൂറിനടുത്ത് ജീവനക്കാര്‍ ജോലി ചെയ്യുന്ന യൂണിറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഉല്‍പ്പാദനം റമ്മും ബ്രാണ്ടിയുമായി നാല് ലക്ഷത്തി പതിനായിരം കേസുകളായിരുന്നു. നിലവില്‍ രണ്ടു ലൈനിങ് യൂണിറ്റകളാണ് ഉള്ളത്. മൂന്നാമത്തെ ലൈനിങ് യൂണിറ്റിനുള്ള പദ്ധതിയും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. താമസിയാതെ ഇതിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതോടെ ഉല്‍പ്പാദനം നിലവിലുള്ളതിന്റെ ഇരട്ടിയാകും.

1 comment:

  1. പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി ലാഭത്തിലേക്ക് കുതിക്കുന്നു. പുതിയ യൂണിറ്റിന് പിണറായി പഞ്ചായത്തിലെ പടന്നക്കര വ്യവസായ എസ്റ്റേറ്റില്‍ ശനിയാഴ്ച ശിലയിടും. ഇലക്ട്രിക് കേബിള്‍വയര്‍ ഉണ്ടാക്കുന്ന ഈ പൊതുമേഖലാസ്ഥാപനം യുഡിഎഫ് കാലത്ത് അഞ്ചു വര്‍ഷവും നഷ്ടത്തില്‍ മുക്കുകുത്തിയതായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടപ്പാക്കിയ പദ്ധതികളിലൂടെ വ്യവസായ വകുപ്പിന് കീഴിലുളള സ്ഥാപനം ഇന്ന് ലാഭത്തിന്റെ കഥയാണ് പറയുന്നത്.

    ReplyDelete