Wednesday, May 26, 2010

മാര്‍ ക്രിസോസ്റ്റം മാതൃക

സങ്കുചിത മതവാദം ഉയര്‍ത്താത്ത മാര്‍ ക്രിസോസ്റ്റം മാതൃക: പിണറായി

രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കരുതെന്ന നിലപാടും വൈദികവൃത്തി സാമൂഹ്യസേവനത്തിനുള്ള ഉപാധിയാക്കിയതും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയെ വ്യത്യസ്തനാക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സംഘടിതമതത്തിന്റെ പേരില്‍ അവകാശവാദവുമായി തര്‍ക്കിക്കുന്നവരുടെയും സങ്കുചിതമായ മതവാദം ഉയര്‍ത്തുന്നവരുടെയും നിരയില്‍ അദ്ദേഹത്തെ കാണാനാകില്ല. സ്വന്തം താല്‍പ്പര്യപ്രകാരം മതം രാഷ്ട്രീയത്തില്‍ ഇടപെടണമെന്ന് കല്‍പ്പന നല്‍കുന്നവരുടെ കൂട്ടത്തിലും അദ്ദേഹത്തെ കണ്ടിട്ടില്ല. വലിയ മെത്രാപോലീത്തയെ ആദരിക്കാന്‍ വൈഎംസിഎ സംഘടിപ്പിച്ച ചടങ്ങില്‍ ആശംസാപ്രസംഗം നടത്തുകയായിരുന്നു പിണറായി. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് ക്ളീമീസ് കത്തോലിക്കാബാവയുടെ അധ്യക്ഷതയിലായിരുന്നു ആദരിക്കല്‍ ചടങ്ങ്.

പാവങ്ങള്‍ക്കായി സമര്‍പ്പിച്ച ജീവിതം അദ്ദേഹത്തെ നാടിനാകെ പ്രിയങ്കരനാക്കി. മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം പ്രാര്‍ഥനകളില്‍മാത്രം ഒതുങ്ങിയില്ല. മതവും ജാതിയും നോക്കാതെ മനുഷ്യരെ സഹായിക്കണമെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ ജീവിതം. മാര്‍ ക്രിസോസ്റത്തിന്റെ പല നിലപാടുകളോടും തനിക്ക് പൂര്‍ണ യോജിപ്പാണെന്ന് പിണറായി പറഞ്ഞു. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നത് ആപത്താണെന്ന നിലപാടാണ് ഇതില്‍ പ്രധാനം. എല്ലാതരം ധൂര്‍ത്തിനും അദ്ദേഹം എതിരാണ്. മാധ്യമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവ ഉല്‍പ്പാദിപ്പിക്കുന്നത് തിന്മയല്ലെന്ന് ഉറപ്പുവരുത്താന്‍ സമൂഹത്തിന് ജാഗ്രതവേണമെന്ന മെത്രാപോലീത്തയുടെ അഭിപ്രായത്തോടും പൂര്‍ണമായി യോജിക്കുന്നു.

രാഷ്ട്രീയം ദരിദ്രരെ സഹായിക്കാനുള്ളതായിരിക്കണമെന്ന് മെത്രാപോലീത്ത ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം നിലകൊള്ളുന്നത് മതനിരപേക്ഷരാഷ്ട്രീയത്തിനും മതനിരപേക്ഷസമൂഹത്തിനും വേണ്ടിയാണ്. തൊഴിലാളികളെക്കുറിച്ച് പുച്ഛമില്ലാത്ത പുരോഹിത ശ്രേഷ്ഠനാണ് അദ്ദേഹം. അവരോട് കനിവുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്. പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം കഴിഞ്ഞ് അദ്ദേഹം അവരുടെ ജീവിതാനുഭവങ്ങള്‍ പഠിച്ചു. ചുമട്ടുതൊഴിലാളികളുടെ ജീവിതസാഹചര്യം മനസ്സിലാക്കാന്‍ ഒരു മാസം ചുമട്ടുകാരനായി അവര്‍ക്കൊപ്പം കഴിഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ഘടകങ്ങളില്‍ പ്രധാനമാണ്. 90-ാംപിറന്നാള്‍ ആഘോഷവേളയില്‍ പാവപ്പെട്ടവര്‍ക്ക് ആയിരം വീട് നിര്‍മിക്കാന്‍ നിര്‍ദേശിച്ചു. അത് ഇപ്പോള്‍ മൂവായിരത്തോളമായി. നാവില്‍ നര്‍മവും മനസ്സില്‍ നന്മയും നിറഞ്ഞ വ്യക്തിത്വമാണിത്. ഈ നന്മ ജീവിതത്തില്‍ പകര്‍ത്തലാണ് അദ്ദേഹത്തിന് നല്‍കുന്ന യഥാര്‍ഥ ആദരവെന്ന് പിണറായി പറഞ്ഞു.

ദേശാഭിമാനി 26052010

2 comments:

  1. രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കരുതെന്ന നിലപാടും വൈദികവൃത്തി സാമൂഹ്യസേവനത്തിനുള്ള ഉപാധിയാക്കിയതും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയെ വ്യത്യസ്തനാക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സംഘടിതമതത്തിന്റെ പേരില്‍ അവകാശവാദവുമായി തര്‍ക്കിക്കുന്നവരുടെയും സങ്കുചിതമായ മതവാദം ഉയര്‍ത്തുന്നവരുടെയും നിരയില്‍ അദ്ദേഹത്തെ കാണാനാകില്ല. സ്വന്തം താല്‍പ്പര്യപ്രകാരം മതം രാഷ്ട്രീയത്തില്‍ ഇടപെടണമെന്ന് കല്‍പ്പന നല്‍കുന്നവരുടെ കൂട്ടത്തിലും അദ്ദേഹത്തെ കണ്ടിട്ടില്ല. വലിയ മെത്രാപോലീത്തയെ ആദരിക്കാന്‍ വൈഎംസിഎ സംഘടിപ്പിച്ച ചടങ്ങില്‍ ആശംസാപ്രസംഗം നടത്തുകയായിരുന്നു പിണറായി. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് ക്ളീമീസ് കത്തോലിക്കാബാവയുടെ അധ്യക്ഷതയിലായിരുന്നു ആദരിക്കല്‍ ചടങ്ങ്.

    ReplyDelete