Sunday, May 2, 2010

മനോരമയുടേത് മലര്‍പ്പൊടിക്കാരന്റെ പകല്‍ക്കിനാവ്

ഇടതുമുന്നണിക്ക് വീണ്ടും അധികാരത്തില്‍ വരാം എന്നു കരുതുന്നത് മലര്‍പൊടിക്കാരന്റെ സ്വപ്നമാണെന്ന് കുഞ്ചുകുറുപ്പിനെകൊണ്ട് പറയിക്കുമ്പോള്‍ മലയാളമനോരമയ്ക്ക് ഒരു സംതൃപ്തി തോന്നുമെങ്കില്‍ അത് ഇനിയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കാവുന്നതാണ്. ആരെയോ ബോധ്യപ്പെടുത്താന്‍ ഇത്തരത്തില്‍ നിരന്തരം പറയുകയും എഴുതുകയും ചെയ്യേണ്ടിവരുന്നത് അസാമാന്യമായ ഒരു നിയോഗം തന്നെയാണ്.

അന്യംനിന്നുപോകുമെന്നല്ലാതെ വീണ്ടും വരുമെന്ന് ഇടതുപക്ഷത്തെപ്പറ്റി മനോരമ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ..? പറയിച്ചിട്ടുണ്ടോ..? ഉണ്ടെന്നു തോന്നുന്നില്ല. മറിച്ചു പറയുകയും ചെയ്തിട്ടുണ്ട്. അത് ഒരിക്കലും വരില്ലെന്നാണ്. മാത്രമല്ല ഇടതന്മാര്‍/കമ്മ്യൂണിസ്റുകാര്‍ അധികാരത്തിലെത്തിയാല്‍ വിഷം വാങ്ങി തിന്ന് മരിച്ചുകളയും എന്ന അച്ചായന്റെ വിളംബരം ചരിത്രത്തിന്റെ കരിമ്പാറക്കെട്ടില്‍ നല്ലതുപോലെ കൊത്തിവെച്ചത് ഇപ്പോഴും വായിക്കാമല്ലോ.

അച്ചായന്‍ അങ്ങനെ മരിക്കാതിരുന്നത് നന്നായി. ദൈവം വിളിച്ചപ്പോള്‍ മാത്രമാണ് അങ്ങേര് പോയത്.പരേതാത്മാവിന് ആത്മശാന്തി കിട്ടട്ടെ!

കണക്ക് തെറ്റിച്ച് കമ്മ്യൂണിസ്റുകാര്‍ അധികാരത്തിലെത്തിയപ്പോള്‍ മട്ടാഞ്ചേരി തിസീസ് പൊടിതട്ടിയെടുത്ത് വിരുദ്ധമുന്നണി തട്ടിപ്പടച്ച് പടകുറിച്ച് വിമോചനയുദ്ധം നയിച്ചതും കേരളത്തിന്റെ ചരിത്രം. മലങ്കോവിന്റെ മക്കളെ മലനാട്ടീന്നു പുറത്താക്കി അരിവാള്‍ ഭരണം അറബിക്കടലിന് കൊടുത്ത് ഇനിയൊരു കമ്മ്യൂണിസവും ഇവിടെ പൊട്ടിമുളക്കില്ല എന്നാശ്വസിച്ച് കൂര്‍ക്കം വലിച്ചൊന്നുറങ്ങി ഉണരും മുമ്പ് കാലം കലിതുള്ളി കളിച്ച കളികളെന്തൊക്കെ എന്ന് അച്ചായനും കുട്ട്യോളും മറന്നോ എന്തോ?വിമോചനസമര വിജയത്തിന്റെ ഗുണഭോഗമായി പെരുത്തുകിട്ടിയ സര്‍ക്കുലേഷന്റെ കൂമ്പാരത്തില്‍ കയറിയിരുന്ന് കുത്തിത്തിരുപ്പുകള്‍ പലതു ണ്ടാക്കിയെങ്കിലും കമ്മ്യൂണിസ്റുകാര്‍ വീണ്ടും പലപ്പോഴും ജയിക്കുകയും ഭരിക്കുകയും ചെയ്തു.

ഇതില്‍ എന്നെങ്കിലും ഒരു തവണയെങ്കിലും ഇത്തവണ കമ്മ്യൂണിസ്റുകാര്‍ ജയിക്കും എന്നോ അടുത്ത തവണ കമ്മ്യൂണിസ്റുകാര്‍ അധികാരത്തില്‍ എത്തും എന്നോ ഒരു വിദൂര സാധ്യതയെങ്കിലും ബഹുമാനപ്പെട്ട മനോരമ കാണുകയുണ്ടായിട്ടുണ്ടോ? ഇല്ല. തെരഞ്ഞെടുപ്പുകള്‍ വരുന്നതിനു മുമ്പും പിമ്പും തരം കിട്ടുമ്പോഴൊക്കെയും മനോരമ പറഞ്ഞുകൊണ്ടേയിരുന്നത് എന്താണ്? കമ്മ്യൂണിസ്റുകാര്‍ ജയിച്ചപ്പോഴും അധികാരത്തിലിരുന്നപ്പോഴും ഭരണദോഷങ്ങളെപ്പറ്റി ഗവേഷണം നടത്തി. വാറോലകള്‍ പുറത്തിറക്കി. കമ്മ്യൂണിസ്റ് ഭരണത്തിന്റെ ദുരനുഭവങ്ങളെ മുന്‍ നിര്‍ത്തി വിലാപങ്ങളെഴുതി. കോണ്‍ഗ്രസ് -വലതുപക്ഷം വിജയിച്ചധികാരത്തിലെത്തിയപ്പോഴൊക്കെ അതിന്റെ ഗുണകാഹളം ആകാശത്തോളം മുഴക്കി.തെരഞ്ഞെടുപ്പുകള്‍ വന്നപ്പോഴൊക്കെ അധികാരത്തിലുള്ളത് ഇടതുപക്ഷമാണെങ്കില്‍ ആ ഭരണം തുലയേണ്ടതിനെപ്പറ്റി വിസ്ത രിച്ചെഴുതി. അധികാരത്തിലുള്ളത് കോണ്‍ഗ്രസ്- വലതുപക്ഷമെങ്കില്‍ അത് വീണ്ടും ജയിച്ച് അധികാരത്തില്‍ തുടരേണ്ടതിന്റെ അനിവാര്യതയെപ്പറ്റിയും അവരെഴുതി.

ഈ മനോരമ തിരുവെഴുത്തുകള്‍ പലപ്പോഴും നിറവേറ്റിയിട്ടില്ല. മനോരമയുടെ വിധി വിലക്കുകള്‍ മറികടന്ന് കമ്മ്യൂണിസ്റുകാര്‍ വീണ്ടും ജയിച്ചധികാരമേറ്റു. വിജയപരാജയങ്ങളുടെ ഇടവിട്ട ആവര്‍ത്തനങ്ങളിലൂടെ ഒരുകാര്യംഅസന്ദിഗ്ദ്ധമായി വ്യക്തമാക്കപ്പെട്ടു. ഐക്യകേരളം ഒറ്റയ്ക്കോ കൂട്ടായോ തുടര്‍ച്ചയായി ഭരിക്കാന്‍ ഒരു കക്ഷിക്കും മുന്നണിക്കും സാധിക്കുന്നില്ല.

ഈ അനുഭവത്തെ ഒരു അലംഘനീയ പ്രമാണമായി ഉയര്‍ത്തി കാണിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. അത് വസ്തുതയല്ല. ഇത് ബോധ്യപ്പെടണമെങ്കില്‍ മാറിമാറി വന്ന വിജയപരാജയങ്ങളുടെ പശ്ചാത്തലങ്ങളെന്തായിരുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്.

ഐക്യകേരളപിറവിക്കുശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് 1957ലാണല്ലോ നടക്കുന്നത്. ഇപ്പോള്‍ കാണുന്നതുപോലുള്ളതോ 57-ലെ തെരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ രൂപപ്പെട്ടു വന്നതുപോലുള്ളതോ ആയ മുന്നണികള്‍ ആ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നില്ല.ആ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റുകാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടി. തുടര്‍ന്നു നടന്നകമ്മ്യൂണിസ്റ്വിരുദ്ധമുന്നണിരൂപീകരണവും വിമോചനസമരവും നിയമസഭ പിരിച്ചുവിടലും ചരിത്രത്തിന്റെ ഭാഗമാണ്.കമ്മ്യൂണിസ്റുകാര്‍ ഒരുഭാഗത്തും കമ്മ്യൂണിസ്റ് വിരുദ്ധ മുക്കൂട്ട് മുന്നണി മറുഭാഗത്തുമായി നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റുകാര്‍ തോല്‍ക്കുകയും മുക്കൂട്ട് മുന്നണി ജയിച്ചധികാരത്തില്‍ വരികയും ചെയ്തു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴെക്കും രാഷ്ട്രീയസ്ഥിതിഗതികളും കക്ഷിബന്ധങ്ങളും ബലാബല സ്ഥിതിഗതികളുംവലിയമാറ്റങ്ങള്‍ക്ക്വിധേയമായി.കമ്മ്യൂണിസ്റ് വിരുദ്ധ മുന്നണിതകര്‍ന്നു. കമ്മ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നു. കമ്മ്യൂണിസ്റ് വിരുദ്ധമുന്നണിയിലെ പങ്കാളികളായിരുന്ന മുസ്ളീംലീഗുകാര്‍ കമ്മ്യൂണിസ്റുകാരില്‍ ഒരു വിഭാഗവുമായി - സിപിഐഎമ്മുമായി ചില നീക്കുപോക്കുകള്‍ക്ക് സന്നദ്ധമായി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഏറ്റവും വലിയ കക്ഷിയായി സിപിഐ(എം)മാറി കഴിഞ്ഞിരുന്നു. സിപിഐ(എം)നെ ജനാധിപത്യമര്യാദയനുസരിച്ച് മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിക്കുകപോലൂം ചെയ്യാതെ, കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം ലഭിക്കാതിരുന്നതിന്റെ പകതീര്‍ക്കുന്നതുപോലെ കേന്ദ്ര കോണ്‍ഗ്രസ് ഗവണ്‍മെന്റ് നിയമസഭ പിരിച്ചുവിടുകയായിരുന്നു. പിന്നീട്1967ലാണ്നിയമസഭാ തെരഞ്ഞെടുപ്പ്നടക്കുന്നത്. രാജ്യവ്യാപകമായ കോണ്‍ഗ്രസ് വിരുദ്ധ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കും പ്രധാനപ്പെട്ട മറ്റെല്ലാ കക്ഷികളും (കമ്മ്യൂണിസ്റുകാര്‍ ഉള്‍പ്പെടെ) ചേര്‍ന്ന് ഒരു ഐക്യമുന്നണിയും തമ്മിലായിരുന്നു മത്സരം.ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വി കോണ്‍ഗ്രസിനു സമ്മാനിച്ച ആ തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണി ഉജ്ജ്വലവിജയം നേടി. എന്നാല്‍ മുന്നണി ഭരണം അല്പായുസ്സായി. മുന്നണിക്കുള്ളില്‍ രൂപം കൊണ്ടൊരു കൂറുമുന്നണിയും കോണ്‍ഗ്രസും ചേര്‍ന്ന് ആ ഗവണ്‍മെന്റിനെ തകര്‍ക്കുകയും പിന്നീട് കോണ്‍ഗ്രസ്-ഐക്യകക്ഷി മുന്നണി രൂപീകരിച്ച് മറ്റൊരു ഗവണ്‍മെന്റ് ഉണ്ടാക്കുകയും ചെയ്തു. 1967ലെ കക്ഷിബന്ധങ്ങള്‍ മാറിമറിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് 1970-ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ പുതിയകക്ഷി ബന്ധങ്ങളുടെ പിന്‍ബലത്തോടെ കോണ്‍ഗ്രസും കൂട്ടാളികളും ജയിച്ചത്. സിപിഐ എമ്മും കൂടെ നിന്നവരും തോറ്റു. കേരള രാഷ്ട്രീയത്തിലെ സവിശേഷമായ ഒരു ചരിത്രഘട്ടത്തില്‍ കമ്മ്യൂണിസ്റ് വിരുദ്ധമുന്നണിയുടെ വിജയമായിരുന്നു ആ തെരഞ്ഞെടുപ്പിലുണ്ടായത്.

പിന്നീട്നിയമസഭയിലേക്ക്വോട്ടെടുപ്പുണ്ടാകുന്നത് 1977-ലാണ്. 1970-ലെ തെരഞ്ഞെടുപ്പില്‍ തങ്ങളോടൊപ്പം ഇല്ലാതിരുന്ന കക്ഷികളെ കൂടി ചേര്‍ത്ത് കോണ്‍ഗ്രസ് - ഐക്യകക്ഷി സംവിധാനം വിപുലപ്പെടുത്തിയാണ് കോണ്‍ഗ്രസും കൂട്ടാളികളും അടിയന്തിരാവസ്ഥയുടെ പിന്‍ബലത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1970-ലേതിനേക്കാള്‍ മികച്ച വിജയം അവര്‍ നേടി അധികാരത്തില്‍ തുടരുകയും ചെയ്തു.

1977-ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ഒരു കോണ്‍ഗ്രസിതര ഗവണ്‍മെന്റ് ചരിത്രത്തിലാദ്യമായി രാജ്യത്ത് അധികാരമേല്‍ക്കുകയും ചെയ്തത് രാഷ്ട്രീയസ്ഥിതിഗതികളില്‍ നിര്‍ണ്ണായകമാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുകയുണ്ടായി. അതിചടുലമായ ഈ ഗതിമാറ്റങ്ങളുടെ പൊതുപശ്ചാത്തലത്തില്‍ കേരളത്തില്‍ അധികാര ത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്-ഐക്യകക്ഷി സംവിധാനം (മാര്‍ക്സിസ്റ് വിരുദ്ധമുന്നണി) തകരുകയും പിളരുകയും ചെയ്തു. ഇതിലൊരു വിഭാഗം (സിപിഐ,ആര്‍എസ്പിഎന്നീ ഇടതുപക്ഷ പാര്‍ട്ടികളും ആന്റണി കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് എന്നീ വലതുപക്ഷപാര്‍ട്ടികളും) സിപിഐ എമ്മിനോടുചേര്‍ന്ന് ഒരു പുതിയ സംവിധാനമായി. അത് 1979-ന്റെ രണ്ടാം പകുതിയില്‍ ഇടതുപക്ഷജനാധിപത്യമുന്നണി എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതിനു സമാന്തരമായി ഇന്ദിരാകോണ്‍ഗ്രസിന്റെ നേതൃത്വവും മുസ്ളീംലീഗിന്റെ പങ്കാളിത്തവുമുള്ള മറ്റൊരുമുന്നണി ഐക്യജനാധിപത്യമുന്നണി എന്ന പേരിലും പ്രവര്‍ത്തിക്കാനാരംഭിച്ചു.

ഈ രണ്ടുമുന്നണികളെ അടിസ്ഥാനമാക്കിയാണ് 1980-ലെ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരം നടക്കുന്നത്. കക്ഷിബന്ധങ്ങളില്‍ മികവുനേടിയിരുന്ന സിപിഐ(എം)നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി നല്ല വിജയം നേടി അധികാരത്തിലെത്തുകയും ചെയ്തു. ഈഗവണ്‍മെന്റും (ഒന്നാംനായനാര്‍ഗവണ്‍മെന്റും) അല്പായുസ്സാ യിത്തീരുന്നു. ഇടതുപക്ഷജനാധിപത്യമുന്നണിയില്‍ പങ്കാളികളായിരുന്ന വലതുപക്ഷക്കാര്‍ (ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസുകാരും) മാണിയുടെ നേതൃത്വത്തിലുള്ള കേരളകോണ്‍ഗ്രസുകാരും മുന്നണി വിടുകയും ഗവണ്‍മെന്റ് തകരുകയും ചെയ്തു. തുടര്‍ന്ന് ഇക്കൂട്ടര്‍ വലതുമുന്നണിയുമായി ചേര്‍ന്ന് ഐക്യജനാധിപത്യമുന്നണി-കുപ്രസിദ്ധ മായ കാസ്റിങ് വോട്ട് മന്ത്രിസഭാ രൂപീകരിക്കുകയും ചെയ്തു.ഇതിനെ തുടര്‍ന്നാണ് 1982-ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി ജയിച്ചു.എല്‍ഡിഎഫ് തോറ്റു.

1957മുതല്‍ 1982 വരെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് കക്ഷി ബന്ധങ്ങളിലുണ്ടാകുന്നമാറ്റങ്ങളുംമുന്നണികളിലുണ്ടാകുന്ന പുനഃക്രമീകരണങ്ങളുമാണ് എന്നു കാണാന്‍ സാധിക്കും.(വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അടിത്തറയാകുന്ന സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രാധാന്യം കാണാതെയല്ല തെരഞ്ഞെടുപ്പ് ഫലങ്ങളെ സംബന്ധിച്ച് ഈ പ്രത്യക്ഷനിരീക്ഷണം നടത്തുന്നത്.)

എന്നാല്‍ മുമ്പേ നടന്ന എട്ടു തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഭിന്നമായ ഒരു വിധിയെഴുത്താണ് 1987ലെ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുന്നത്. കക്ഷിബന്ധ ങ്ങളില്‍ ഇടതുപക്ഷജനാധിപത്യമുന്നണിക്ക് എതിരും ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലവുമായ മാറ്റങ്ങളുണ്ടായ പശ്ചാത്തലത്തില്‍ നടന്ന ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണി അത്ഭുതകരമായ വിജയം നേടി.മാധ്യമങ്ങള്‍ അക്കാലത്ത് അതിനെ 'തിളക്കമാര്‍ന്ന വിജയം എന്ന് വിശേഷിപ്പിക്കുകയുണ്ടായി. മത-ജാതിശക്തികളില്‍ ഒന്നിന്റെ പോലും പിന്‍ബലമില്ലാതെയും കക്ഷിബന്ധങ്ങളിലെ നഷ്ടങ്ങളെ മറികടന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ തെരഞ്ഞെടുപ്പ് വിജയം പ്രത്യേകമായ പരിഗണന അര്‍ഹിക്കുന്നത് തന്നെയാണ്.

മുമ്പുനടന്ന തെരഞ്ഞെടുപ്പുകളിലെ വിജയപരാജയങ്ങളുടെ മുഖ്യഘടകമായി നിലനിന്നിരുന്ന കക്ഷിബന്ധങ്ങളിലെ പുനഃക്രമീകരണ ങ്ങളെ പിന്തള്ളി മനുഷ്യജീവിതത്തിന്റെ അടിത്തട്ടില്‍ നില്‍ക്കുന്ന സാധാരണ മനുഷ്യര്‍ സ്വീകരിക്കുന്ന നിലപാടുകളാണ് കരുത്തുള്ളത്ത് എന്ന് തെളിയിക്കുന്നതായിരുന്നു ഈ തെരഞ്ഞെടുപ്പ് വിധി. ഐക്യകേരള പിറവിക്കുശേഷം കേരളത്തിലെ വലതുപക്ഷത്തിനു നേരിടേണ്ടി വന്ന മൂന്നാമത്തെ കനത്ത ആഘാതമായിരുന്നു1987-ലെ തോല്‍വി.ഇത് കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്നുണ്ട്.

ജനാധിപത്യ രാഷ്ട്രീയ കരുത്തുകൊണ്ട് സൃഷ്ടിപ്പെടുത്തുന്ന ഈ മുന്നേറ്റത്തെ അട്ടിമറിക്കുന്നതിനുള്ള ഉപജാപ പരിശ്രമങ്ങളാണ് പിന്നീട് കാണുന്നത്. അങ്ങേയറ്റം അവസരവാദപരമായ നിലയില്‍ആര്‍ആര്‍എസ്- ബിജെപി സംവിധാനവുമായി പരസ്യമായി കൂട്ടുകെട്ടുണ്ടാക്കിക്കൊണ്ടാണ് മേല്‍പറഞ്ഞ പശ്ചാത്തലത്തില്‍ ഐക്യജനാധിപത്യമുന്നണി പിന്നീട് 1991-ല്‍ നടന്ന തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേരളംകണ്ട നിഷേധാത്മക രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമായിരുന്നു അത്. യുഡിഎഫ്ജയിച്ചു. സംഘപരിവാരത്തിന്റെ പാഴായിപോയ പരീക്ഷണമായിരുന്നു അതെങ്കിലും സിപിഐ(എം) നേതൃത്വത്തിലുള്ള മുന്നണിയെ പരാജയപ്പെടുത്തുവാന്‍ അവര്‍ക്കു കഴിഞ്ഞു എന്ന് വേണമെങ്കില്‍ അഭിമാനിക്കാം. 90സീറ്റുകളിലെ യുഡിഎഫ് വിജയത്തിന് ആര്‍എസ്എസിനോട് കടപ്പെട്ടിരിക്കുന്നു എന്ന സംഘത്തിന്റെ അഖിലേന്ത്യാഭാരവാഹികളിലൊരാളുടെ അവകാശവാദം ഇതേവരെ നിഷേധിക്കപ്പെട്ടതായി കണ്ടിട്ടില്ല.

വലതുപക്ഷത്തിന്റെ ഈ അവസരവാദവിജയം ആവര്‍ത്തിക്കാന്‍ കേരളജനത അനുവദിച്ചില്ല. 1996-ലെതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഉജ്ജ്വലവിജയം നേടി വീണ്ടും അധികാരത്തിലെത്തി. ഈ ഭരണത്തെയും കേരളത്തിലെ വലതുപക്ഷം എങ്ങനെയാണ് നേരിട്ടത് എന്ന് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നുണ്ട്.കേരളം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രതിലോമപരതകളുടെ വിശാലമായ ബാനറാണ് ആ തെരഞ്ഞെടുപ്പില്‍ അവരുയര്‍ത്തിയത്. ഒരറ്റത്ത് ആര്‍ആര്‍എസും ഹിന്ദുത്വശക്തികളും മറ്റേ അറ്റത്ത് എന്‍ഡിഎഫും മതതീവ്രവാദികളും അണിനിരന്നു. സകലവിധ സമൂഹവിരുദ്ധശക്തികളും താല്‍പ്പര്യങ്ങളും ഈ ബാനറിനു കീഴില്‍ ഒന്നിച്ചണിനിരന്നു. അവര്‍ തെരഞ്ഞെടുപ്പ് വിജയം നേടുക തന്നെ ചെയ്തു.

ഈ പിന്തിരപ്പന്‍ വിജയത്തിന് കേരളജനത നല്‍കേണ്ടിവന്ന വില വളരെ വലുതായിരുന്നു.ജനാധിപത്യകേരളം നേടിയ നേട്ടങ്ങളുടെ അസ്തിവാരംതന്നെ തകര്‍ക്കാന്‍ ഇക്കൂട്ടര്‍ ഒരുങ്ങി.സര്‍വ്വനാശത്തിന്റെ ഭീഷണിയാണ് മലയാളിക്ക് നേരിടേണ്ടിവന്നത്. എന്നാല്‍ മലയാളികളുടെ ഉജ്ജ്വലമായ ചെറുത്തുനില്‍പ്പുകള്‍ക്ക് മുമ്പില്‍ വലതുപക്ഷ കൂട്ടായ്മയും വിജയവും ശിഥിലമായി. അഭുതപൂര്‍വ്വമായ ദൌര്‍ബ്ബല്യങ്ങളും പിളര്‍പ്പുകളും അവരെ പിടിച്ചുലച്ചു.

ഈ പരിതഃസ്ഥിതിയിലാണ് ഇടതുപക്ഷജനാധിപത്യമുന്നണി തുടര്‍ച്ചയായിമൂന്നുതെരഞ്ഞെടുപ്പുകളില്‍വിജയംനേടി അധികാരത്തി ലെത്തുന്നത്.

ഈ രാഷ്ട്രീയത്തിന്റെ സ്വാഭാവികവും സയുക്തികവുമായ തുടര്‍ച്ച എന്താണ്? ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ തുടരുക എന്നതുതന്നെയാണത്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം വലതുപക്ഷത്തിന് അംഗീകരിക്കാന്‍ കഴിയുന്നില്ല. അവര്‍ക്കത് സങ്കല്പിക്കാന്‍ പോലും കഴിയാത്തതാണ്. അതുകൊണ്ടവര്‍ പുതിയ സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കുന്നു. പുതിയ കണ്ടെത്തലുകള്‍ നടത്തുന്നു. പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നു.

പുതിയ ചരക്കുകളിലൊന്നായിട്ടാണ് മുന്നണികള്‍ മാറിമാറി ഭരിക്കുന്നതിന്റെ മഹിമ അവര്‍ വിവരിക്കുന്നത്. തൊട്ടുമുമ്പു നടന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അക്കൂട്ടര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നുണ്ട്.

മുന്നണികള്‍ മാറിമാറി ഭരിച്ചതിന്റെ പ്രത്യേകത എങ്ങനെയാണ് രൂപംകൊണ്ടത് എന്നത് നാം കണ്ടതാണ്. ജനഹിതം അട്ടിമറിക്കുന്നതിനു വേണ്ടി സംഘടിപ്പിക്കപ്പെട്ട ജനവിരുദ്ധ ഗൂഢാലോചനകളുടെയും അവസര വാദപരമായ കൂട്ടുകെട്ടുകളുടെയും ഫലമായി അരങ്ങേറിയ നിഷേധാത്മക പ്രതിഭാസങ്ങളായി മാത്രമെ അവയെ പലതിനെയും പരിഗണിക്കാന്‍ കഴിയൂ. മാറിമാറി നടന്ന ഭരണങ്ങളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങളും സംഭവിച്ച നഷ്ടങ്ങളും വിശദപരിശോധനയ്ക്ക് വിധേയമാക്കേണ്ടതു തന്നെയാണ്. അതിനിവിടെ മുതിരുന്നില്ല.

ലോക്സഭാ തെരഞ്ഞെടുപ്പുഫലം പരിശോധനാവിധേയമാക്കേണ്ട തുണ്ട്.

ഇത് ആവര്‍ത്തിക്കപ്പെടുന്ന ഒരു വിധിയെഴുത്താണോ?

ലോക്സഭയുടെയും നിയമസഭയുടെയും അരങ്ങുകള്‍ വ്യത്യസ്ത ങ്ങളാണെന്നത് ഒരു പ്രാഥമിക യാഥാര്‍ത്ഥ്യം മാത്രമാണ്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ഒരു പക്ഷേ ബിജെപി അധികാരത്തി ലെത്തുമായിരുന്നു എന്ന ആശങ്ക പ്രകടമായിരുന്നു എന്നത് ഓര്‍മ്മിക്കേണ്ടതുണ്ട്. പകരം നില്‍ക്കാന്‍ ഇടതുപക്ഷങ്ങളും മറ്റു ജനാധിപത്യപാര്‍ട്ടികളുംനടത്തിയ പരിശ്രമങ്ങള്‍ ദുര്‍ബല പ്രതികരണ ങ്ങളേസൃഷ്ടിച്ചുള്ളൂ എന്നതും യാഥാര്‍ത്ഥ്യമാണ്. അത്തരമൊരവസ്ഥയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വിജയം നേടുന്നത് ഒരു മുട്ടുശാന്തി ക്രമീകരണം മാത്രമാണ്.

കേരളത്തില്‍ കോണ്‍ഗ്രസ് തോറ്റാല്‍ വിജയിക്കുന്നത് ഇടതുപക്ഷ ശക്തികളാണ്. ഇന്ത്യന്‍ രാഷ്ട്രീയവും കേരളരാഷ്ട്രീയവും തമ്മിലുള്ള പ്രാഥമികമായ ഈ വ്യത്യാസം തന്നെയാണ് ഏറെ പ്രധാനപ്പെട്ടതാകുന്നത്.

കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ നടക്കുന്ന ഒരു ബലപരീക്ഷണത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ട ദുര്‍ബ്ബലാവസ്ഥ ഇടതുപക്ഷം നേരിടുന്നുണ്ടോ?

ഇല്ല.

പിന്നെങ്ങനെയാണ് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം?

യഥാര്‍ത്ഥത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പുഫലം ആവര്‍ത്തിക്കപ്പെടും എന്നതല്ലേ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം?

ബേബി ജോണ്‍ സെക്രട്ടറി സിപിഐ എം തൃശൂര്‍ ജില്ലാകമ്മിറ്റി ചിന്ത വാരിക 23042010

1 comment:

  1. ഇടതുമുന്നണിക്ക് വീണ്ടും അധികാരത്തില്‍ വരാം എന്നു കരുതുന്നത് മലര്‍പൊടിക്കാരന്റെ സ്വപ്നമാണെന്ന് കുഞ്ചുകുറുപ്പിനെകൊണ്ട് പറയിക്കുമ്പോള്‍ മലയാളമനോരമയ്ക്ക് ഒരു സംതൃപ്തി തോന്നുമെങ്കില്‍ അത് ഇനിയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കാവുന്നതാണ്. ആരെയോ ബോധ്യപ്പെടുത്താന്‍ ഇത്തരത്തില്‍ നിരന്തരം പറയുകയും എഴുതുകയും ചെയ്യേണ്ടിവരുന്നത് അസാമാന്യമായ ഒരു നിയോഗം തന്നെയാണ്.

    അന്യംനിന്നുപോകുമെന്നല്ലാതെ വീണ്ടും വരുമെന്ന് ഇടതുപക്ഷത്തെപ്പറ്റി മനോരമ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ..? പറയിച്ചിട്ടുണ്ടോ..? ഉണ്ടെന്നു തോന്നുന്നില്ല. മറിച്ചു പറയുകയും ചെയ്തിട്ടുണ്ട്. അത് ഒരിക്കലും വരില്ലെന്നാണ്. മാത്രമല്ല ഇടതന്മാര്‍/കമ്മ്യൂണിസ്റുകാര്‍ അധികാരത്തിലെത്തിയാല്‍ വിഷം വാങ്ങി തിന്ന് മരിച്ചുകളയും എന്ന അച്ചായന്റെ വിളംബരം ചരിത്രത്തിന്റെ കരിമ്പാറക്കെട്ടില്‍ നല്ലതുപോലെ കൊത്തിവെച്ചത് ഇപ്പോഴും വായിക്കാമല്ലോ.

    ReplyDelete