Sunday, May 30, 2010

പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് ഇത് മുന്നേറ്റകാലം

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന ശബ്ദമാണ് നാലുവര്‍ഷം മുമ്പ് കേരളത്തില്‍ ഉയര്‍ന്നതെങ്കില്‍, ഇന്ന് അവയെല്ലാം തുറക്കുന്ന ശബ്ദം ഉണര്‍ത്തുപാട്ടുപോലെ കേരളത്തില്‍ മുഴുങ്ങുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്ത എല്‍ഡിഎഫ് ജില്ലാ റാലി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണ 32 പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ലാഭത്തിലാണിപ്പോള്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ മേഖലക്ക് വില്‍ക്കുമ്പോഴാണ് കേരളത്തില്‍ പുതിയ ചരിത്രം പിറക്കുന്നത്. യുഡിഎഫ് അടച്ചുപൂട്ടിയ കേരള സോപ്സ് ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നു. കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗത തൊഴില്‍ മേഖലയിലും ഇപ്പോള്‍ പ്രസന്നമായ ചിത്രമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ ഇതില്‍ അധാര്‍മികതയുണ്ടെന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറയുന്നത്. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് വെടിയുണ്ട നല്‍കിയ നേതാവിന് ഇപ്പോള്‍ ആദിവാസികള്‍ക്ക് വീടും സ്ഥലവും നല്‍കുന്നത് കാണുമ്പോള്‍ അധാര്‍മികത തോന്നുന്നത് സ്വാഭാവികം. ഇഎംഎസ് ഭവനപദ്ധതിയിലൂടെ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് വീട് നല്‍കുന്നതും അധാര്‍മികമാണോ എന്ന് ഉമ്മന്‍ചാണ്ടി പറയണം. രാജ്യത്താകെ വിലക്കയറ്റമുണ്ടായപ്പോഴും അത് തടഞ്ഞുനിര്‍ത്താനായത് കേരളത്തിലാണ്. സപ്ളൈകോ, സഹകരണസംഘങ്ങള്‍ തുടങ്ങിയവയുടെ ആയിരക്കണക്കിന് വില്പന കേന്ദ്രങ്ങള്‍ തുറന്ന് നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് നല്‍കാന്‍ സര്‍ക്കാരിനായി. കൂടുതല്‍ വിലയ്ക്ക് അരി വാങ്ങി കൊണ്ടുവന്ന് 13.50-14 രൂപക്ക് കേരളത്തില്‍ വിറ്റു. ഇപ്പോള്‍ 35 ലക്ഷം കാര്‍ഡുടമകള്‍ക്ക് രണ്ട് രൂപക്ക് അരി നല്‍കാന്‍ പോകുന്നു.

നാട്ടില്‍ ഒരുതരത്തിലുള്ള വികസനപ്രവര്‍ത്തനവും വരരുതെന്നാഗ്രഹിക്കുന്നവരാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നത്. ഫാക്ടറി വന്നശേഷം മതി പശ്ചാത്തലവികസനം എന്ന വാദം ഇതിന്റെ ഭാഗമാണ്. റോഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തല സൌകര്യം ഉണ്ടായാല്‍ മാത്രമേ നാട്ടില്‍ വികസനമുണ്ടാവൂ;വ്യവസായം വരികയുള്ളൂ. നാഷണല്‍ ഹൈവേ വികസനത്തെ എതിര്‍ക്കുന്നതും ഇതേ ശക്തികളാണ്. കേരളത്തിലെ നാഷണല്‍ ഹൈവേ വീതി 30 മീറ്റര്‍ മതിയെന്ന് സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞത് ഉമ്മന്‍ചാണ്ടിയാണ്. ഇപ്പോള്‍ 45 മീറ്റര്‍ വേണമെന്ന ആവശ്യം ഉയരുമ്പോള്‍ ഇദ്ദേഹം വാ തുറക്കുന്നില്ല. എല്‍ഡിഎഫില്‍നിന്ന് വിട്ടുപോയതിന് എന്തെങ്കിലുമൊരു കാരണം പറയാന്‍ പി ജെ ജോസഫിന് ഇപ്പോഴും കഴിയുന്നില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ബിഷപ്പുമാര്‍ പറഞ്ഞിട്ടാണെന്ന് അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനോട് വ്യക്തമാക്കിയതായി കണ്ടു. എന്നാല്‍ എല്ലാ ബിഷപ്പുമാരും ഈ ആവശ്യമുന്നയിച്ചതായി ഇതുവരെ വിവരമില്ല. യുഡിഎഫിനെ സ്നേഹിക്കുന്ന ഒന്നോ രണ്ടോ ബിഷപ്പുമാരുടെ വാക്ക് കേട്ടാണ് അദ്ദേഹം കെണിയില്‍ വീണതെന്നാണ് മനസ്സിലാകുന്നതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
(വൈക്കം വിശ്വന്‍)

ദേശാഭിമാനി 29052010

1 comment:

  1. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന ശബ്ദമാണ് നാലുവര്‍ഷം മുമ്പ് കേരളത്തില്‍ ഉയര്‍ന്നതെങ്കില്‍, ഇന്ന് അവയെല്ലാം തുറക്കുന്ന ശബ്ദം ഉണര്‍ത്തുപാട്ടുപോലെ കേരളത്തില്‍ മുഴുങ്ങുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്ത എല്‍ഡിഎഫ് ജില്ലാ റാലി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete