Thursday, May 27, 2010

മാധ്യമങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണം

മാധ്യമങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണം: പിണറായി

സംഭവങ്ങളെ വളച്ചൊടിച്ചും ഇല്ലാത്തകാര്യങ്ങള്‍ ഉണ്ടെന്നുവരുത്തിയും തെറ്റായി വാര്‍ത്തകള്‍ ചമച്ചും ഏതാനും മാധ്യമങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പൊതുസമൂഹം അപഗ്രഥന ശേഷിയോടെ വിലയിരുത്തുന്നത് നല്ല ലക്ഷമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ അപഗ്രഥനം ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ സമൂഹം വല്ലാത്തൊരു അവസ്ഥയിലാകുമായിരുന്നു. ഈ മാധ്യമങ്ങള്‍ക്കൊപ്പം കാര്യങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കുന്ന പുതിയ പ്രവണത പുലര്‍ത്തുന്ന മാധ്യമങ്ങളും കടന്നുവരികയാണ്. അവരുടെ കാര്യത്തിലും പൊതുസമൂഹം ജാഗ്രത കാട്ടണമെന്ന് പിണറായി അഭ്യര്‍ഥിച്ചു. കേരള എന്‍ജിഒ യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി 'മാധ്യമങ്ങളുടെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

സമൂഹ്യവിരുദ്ധനായ ഒരാള്‍ നടത്തുന്ന മഞ്ഞപ്പത്രത്തെ കൂട്ടുപിടിച്ച് മാന്യന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇന്ന് ഏതാനും മാധ്യമങ്ങളുടെ രീതിയാണ്. ഏതു ധാര്‍മ്മികതയാണ് ഇക്കൂട്ടര്‍ പുലര്‍ത്തുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകമുള്ള മാതൃഭൂമിയുടെ ഓഹരികള്‍ വീരേന്ദ്രകുമാര്‍ കൈവശപ്പെടുത്തിയത് എന്ത് ധാര്‍മ്മികതയുടെ പേരിലാണെന്നും വ്യക്തമാക്കണം. അധികാരവും അവസരവും ലഭിച്ചാല്‍ കൈയിട്ടുവാരുന്നത് ആര്‍ക്കും നല്ലതല്ല. വീരന്‍ ഇതാണ് ചെയ്തത്. ഒരാള്‍ മാതൃക കാട്ടേണ്ടത് സ്വന്തം ജീവിതം വഴിയാകണം. വീരേന്ദ്രകുമാറിന് ഈ വഴി അറിയില്ലെന്നും പിണറായി പറഞ്ഞു. സാമ്രാജ്യത്വ വന്‍കിട കോര്‍പറേറ്റ് ഉടമകളാണ് ഇന്ന് ഭൂരിപക്ഷം മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത്. ഇതിന്റെ ഭാഗമായി തങ്ങള്‍ക്ക് എന്തും പറയാമെന്നും ഏത് നിലയിലും വാര്‍ത്തകള്‍ വളച്ചൊടിക്കാമെന്നും മാധ്യമങ്ങള്‍ കരുതുന്നു. ഈ നിലപാടിനെതിരെ അപഗ്രഥനശേഷിക്കൊപ്പം മാധ്യമ സാക്ഷരതകൂടി പൊതുജനം ആര്‍ജിക്കണമെന്നും പിണറായി പറഞ്ഞു.

പക്വത കാട്ടിയില്ലെങ്കില്‍ മാധ്യമങ്ങള്‍ അപകടത്തിലാകും: സ്പീക്കര്‍

യുവപത്രപ്രവര്‍ത്തകര്‍ പക്വതയോടെ സംഭവങ്ങളെ കാണാത്തപക്ഷം മാധ്യമങ്ങളുടെ നിലനില്‍പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേരള യൂത്ത് ഫോറത്തിന്റെ ഭാഗമായി നടന്ന 'മാധ്യമങ്ങളും യുവജനങ്ങളും' ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന്‍ സാമ്പത്തികശക്തികളാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ കാലഘട്ടത്തില്‍ സത്യസന്ധമായ പത്രപ്രവര്‍ത്തനം എത്രത്തോളം നടക്കുന്നുണ്ടെന്ന് പരിശോധിക്കണം. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും വിമര്‍ശിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. എന്നാല്‍ അത് ശരിയിലേക്ക് നയിക്കാന്‍ വേണ്ടിയാകണം, നശിപ്പിക്കാനാകരുത്. സങ്കുചിതവാദം, തീവ്രവാദം തുടങ്ങിയവക്കെതിരായ നിലപാടെടുക്കാനും മതേതരത്വം നിലനിര്‍ത്താനുമുള്ള ഉത്തരവാദിത്തം യുവ പത്രപ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

ദേശാഭിമാനി 27052010

2 comments:

  1. സംഭവങ്ങളെ വളച്ചൊടിച്ചും ഇല്ലാത്തകാര്യങ്ങള്‍ ഉണ്ടെന്നുവരുത്തിയും തെറ്റായി വാര്‍ത്തകള്‍ ചമച്ചും ഏതാനും മാധ്യമങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പൊതുസമൂഹം അപഗ്രഥന ശേഷിയോടെ വിലയിരുത്തുന്നത് നല്ല ലക്ഷമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ അപഗ്രഥനം ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ സമൂഹം വല്ലാത്തൊരു അവസ്ഥയിലാകുമായിരുന്നു. ഈ മാധ്യമങ്ങള്‍ക്കൊപ്പം കാര്യങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കുന്ന പുതിയ പ്രവണത പുലര്‍ത്തുന്ന മാധ്യമങ്ങളും കടന്നുവരികയാണ്. അവരുടെ കാര്യത്തിലും പൊതുസമൂഹം ജാഗ്രത കാട്ടണമെന്ന് പിണറായി അഭ്യര്‍ഥിച്ചു. കേരള എന്‍ജിഒ യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി 'മാധ്യമങ്ങളുടെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

    ReplyDelete
  2. സമൂഹത്തിലെ ഉന്നത മൂല്ല്യങ്ങളെ തകര്‍ക്കുന്ന മാധ്യമ ഭീകരതക്കെതിരെ മാധ്യമ സാക്ഷരത ആര്‍ജ്ജിക്കണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇഎംഎസ് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ബത്തേരി സ്വതന്ത്രമൈതാനിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീരാമകൃഷ്ണന്‍. കച്ചവടം കടന്ന് വന്നതോടെ മാധ്യമ രംഗത്ത് വസ്തുതകളെ ആവശ്യത്തിനനുസരിച്ച് ചെറുതും വലുതുമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമ്പോള സാധ്യതക്കനുസരിച്ചാണ് വാര്‍ത്തകള്‍ പടച്ച് വിടുന്നത്. സി പി ഐ എമ്മിനെതിരെയുള്ള വാര്‍ത്തകള്‍ക്ക് കമ്പോള സാധ്യത ഉള്ളതിനാലാണ് പാര്‍ടിക്കെതിരായ വാര്‍ത്തകള്‍ മത്സരിച്ച് കൊണ്ട് വരുന്നത്. ഉയര്‍ത്തിക്കൊണ്ട് വന്ന വിഷയങ്ങള്‍ പൂര്‍ണതയിലെത്തിക്കാനോ പുന പരിശോധന നടത്താനോ മാധ്യമങ്ങള്‍ക്കാവുന്നില്ല. ആഗോളവത്കരണത്തിന്റെ മണ്ണൊരുക്കല്‍ പ്രകൃയയാണ് മാധ്യമങ്ങള്‍ നടത്തുന്നത്. മൂലധന ശക്തികളുടെ പിന്‍ബലവും ഇവര്‍ക്കുണ്ട്.അറിയാനുള്ള അവകാശത്തെ വിപുലീകരിക്കുന്ന പ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ടതെന്ന് ശ്രീ രാമകൃഷ്ണന്‍ പറഞ്ഞു.

    ReplyDelete