Sunday, May 30, 2010

തുടരുന്ന നരവേട്ട പ്രതിരോധിക്കാനാകാതെ കേന്ദ്രം

തീവണ്ടി അട്ടിമറി: മരണം 136; മമത ഭീകരര്‍ക്കൊപ്പം

പശ്ചിമ മിഡ്നാപ്പുരിലെ സര്‍ദിഹയില്‍ മാവോയിസ്റ്റ് ഭീകരര്‍ നടത്തിയ തീവണ്ടി അട്ടിമറിയില്‍ മരിച്ചവരുടെ എണ്ണം 136 ആയി. തകര്‍ന്ന കോച്ചുകള്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെ രക്തസാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. ദുരന്തത്തിനുപിന്നില്‍ മാവോയിസ്റ്റുകളായിരിക്കില്ലെന്നാണ് മമതയുടെ വാദം. ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മാവോയിസ്റ്റുകളെ തള്ളിപ്പറയാന്‍ റെയില്‍മന്ത്രി തയ്യാറാകാത്തത്. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും സിബിഐ അന്വേഷിക്കുമെന്നും മമത പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്ഫോടനമാണ് അപകടകാരണമെന്ന് അവര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഈ വാദം കേന്ദ്ര ആഭ്യന്തരമന്ത്രാലയംതന്നെ തള്ളിയതാണ്. സംഭവം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന മമതയുടെ പരാമര്‍ശം മാവോയിസ്റ്റുകളെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അമ്പതോളം യാത്രക്കാരുടെ വിവരങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് തകര്‍ന്ന കോച്ചുകള്‍ രക്ഷാപ്രവര്‍ത്തകര്‍ അരിച്ചുപെറുക്കുകയാണ്. ചരക്ക് തീവണ്ടിയുടെ എന്‍ജിന്‍ ഇടിച്ചുകയറിയ യാത്രാവണ്ടിയുടെ എസ് നാല്, അഞ്ച് കോച്ചുകളില്‍നിന്ന് മൃതദേഹങ്ങള്‍ നീക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. എസ് ആറ് കോച്ചില്‍ തെരച്ചില്‍ ശനിയാഴ്ച വൈകിട്ടും അവസാനിച്ചിട്ടില്ല. 250 പേര്‍ക്ക് പരിക്കേറ്റതായി റെയില്‍വേ അറിയിച്ചു. ധന്‍ബാദ് റെയില്‍ ഡിവിഷനു കീഴിലുള്ള നിരവധി തീവണ്ടി സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്തു. വലിയ ശബ്ദം കേട്ടെന്നും തുടര്‍ന്ന് പാളംതെറ്റിയെന്നുമാണ് തീവണ്ടി ഡ്രൈവര്‍ ബി കെ ദാസിന്റേതായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. ശബ്ദം കേട്ടതിനെത്തുടര്‍ന്ന് ചക്രങ്ങളുടെ ഭാഗത്തുനിന്ന് പുക ഉയര്‍ന്നു. ഉടന്‍ എതിര്‍ഭാഗത്തുനിന്ന് ട്രെയിന്‍ വരുന്നതും കണ്ടു. അപകടസൂചകമായി ഹോ മുഴക്കിയെങ്കിലും അതിനകംതന്നെ പാളം തെറ്റിയ കോച്ചുകളിലേക്ക് തീവണ്ടി ഇടിച്ചുകയറിയിരുന്നു. തിരിച്ചറിയാത്ത ചിലര്‍ എന്നാണ് കുറ്റവാളികളെക്കുറിച്ച് ഡ്രൈവര്‍ നല്‍കിയ വിവരം. റെയില്‍പാലങ്ങളുടെ ഫിഷ് പ്ളേറ്റ് ഇളക്കിമാറ്റാനുള്ള സാധ്യതയില്ലെന്നാണ് മമത അവകാശപ്പെടുന്നത്. സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുകൂലമാണ്. ബംഗാളിലെ നഗരസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംഭവം നടന്നതില്‍ ദുരൂഹതയുണ്ടെന്നും മമത പറഞ്ഞു. ട്രെയിന്‍ ദുരന്തത്തിനുപിന്നില്‍ മാവോയിസ്റ്റ്റുകളായിരിക്കില്ലെന്ന റെയില്‍മന്ത്രിയുടെ വാദം കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. നേതൃത്വപരമായ വീഴ്ചയും റെയില്‍ മന്ത്രാലയത്തിന്റെ പരാജയവും മറച്ചുവയ്ക്കാനാണ് മന്ത്രി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ് ഭീകരതയ്ക്ക് മമതയുടെ സഹായം

നിരപരാധികളെ കൊന്നൊടുക്കുന്ന മവോയിസ്റ്റുകള്‍ക്ക് റെയില്‍വേമന്ത്രി മമതാ ബാനര്‍ജിയുടെ സംരക്ഷണവും സഹായവും. ബംഗാളിലെ പശ്ചിമ മിഡ്നാപുരിലെ സര്‍ദിഹയില്‍ ട്രെയിന്‍ പാളംതെറ്റിച്ചു നടത്തിയ കൂട്ടക്കൊലയില്‍ മാവോയിസ്റ്റുകള്‍ക്ക് ബന്ധമില്ലെന്നു സ്ഥാപിക്കാനാണ് മമത ശ്രമിക്കുന്നത്. എഫ്ഐആറില്‍പ്പോലും മാവോയിസ്റ്റുകളുടെ പേര് പരമാര്‍ശിക്കുന്നില്ല. മാവോയിസ്റ്റുകള്‍ എന്ത് ക്രൂരത കാട്ടിയാലും അവരെ നിശബ്ദം പിന്താങ്ങുന്ന മമത റെയില്‍വേയുടെ സ്വത്തും യാത്രക്കാരുടെ ജീവനും മാവോയിസ്റ്റുകള്‍ക്ക് അമ്മാനമാടാന്‍ വിട്ടുകൊടുത്തതിന്റെ ദുരന്തമാണ് സര്‍ദിഹയില്‍ കണ്ടത്. മാവോയിസ്റ്റുകളെ താലോലിക്കുന്ന തൃണമൂലിന്റെ നിലപാടിനെ എതിര്‍ക്കാനും ശക്തമായ നടപടികള്‍ എടുത്ത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും കോണ്‍ഗ്രസ് മടിച്ചുനില്‍ക്കുന്നു. മാവോയിസ്റ്റുകളെ നേരിടാന്‍ തനിക്ക് കഴിയുന്നില്ലെന്നും തന്റെ കൈകള്‍ കെട്ടിയിട്ടിരിക്കയാണെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പ്രഖ്യാപനം ഇതിന് തെളിവാണ്. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും മാവോയിസ്റ്റുകളെ പാലൂട്ടുന്ന മമതയുടെ നിലപാടിനെ എതിര്‍ക്കുന്നില്ല. പശ്ചിമബംഗാളില്‍ ഇടതുമുന്നണിയെ എതിര്‍ക്കുന്ന തൃണമൂലിനെ സഹായിക്കുന്നവരാണ് മാവോയിസ്റ്റുകള്‍ എന്നതും കോണ്‍ഗ്രസിന് മാവോയിസ്റ്റുകളോടുള്ള മൃദുസമീപനത്തിനു കാരണമാണ്.

പശ്ചിമബംഗാളിലെ സര്‍ദിഹ തീവണ്ടിയപകടത്തോടെ പ്രതിക്കൂട്ടിലായ മമത ഇതില്‍നിന്ന് തലയൂരാനാണ് ശ്രമിക്കുന്നത്. അനുകൂലമായി എഴുതുന്ന മാധ്യമങ്ങള്‍പോലും എതിരായത് മമതയെ വിഷമവൃത്തത്തിലാക്കി. മാവോയിസ്റ്റുകളുടെ ഭീഷണിക്ക് വഴങ്ങി റെയില്‍വേയുടെ സുരക്ഷാനടപടികള്‍ മന്ദീഭവിപ്പിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിമര്‍ശം. മാവോയിസ്റ്റുകള്‍ റെയില്‍വേയുടെ നേര്‍ക്ക് തുടര്‍ച്ചയായി ആക്രമണം നടത്തുമ്പോള്‍ പാതകളുടെ നിരീക്ഷണം ശക്തമാക്കാന്‍ അവര്‍ തയ്യാറായില്ല. പകരം നിരീക്ഷണം നിര്‍ത്തുകയായിരുന്നു. ഖരഗ്പുര്‍മുതല്‍ ടാറ്റാനഗര്‍വരെയുള്ള 134 പാതയില്‍ റെയില്‍വേ ഗാങ്മാന്മാര്‍ നിരീക്ഷണം നടത്തിയിട്ട് മാസങ്ങളായെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.
ഇപ്പോള്‍ വിവാദമുണ്ടാക്കി മാവോയിസ്റ്റുകളെ വെള്ളപൂശാന്‍ കഴിയുമോ എന്നാണ് മമത ശ്രമിക്കുന്നത്. സ്ഫോടനം നടത്തിയാണോ പാളം നീക്കിയത് അതോ പാളവും ഫിഷ് പ്ളേറ്റുകളും ബന്ധിപ്പിക്കുന്ന പാന്‍ട്രോള്‍ ക്ളിപ്പുകള്‍ തകര്‍ത്തതാണോ എന്നതാണ് വിവാദവിഷയം. പാളം നീക്കിയ 50 മീറ്റര്‍ സ്ഥലത്ത് മണ്ണില്‍ ഒരു കുഴി ഉണ്ടായിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കിട്ടിയെന്ന് റെയില്‍വേ ഉദ്യോഗസ്ഥരില്‍ ചിലര്‍ പറഞ്ഞു. ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ വായ മൂടിക്കെട്ടിയിരിക്കുകയാണ്. പ്രദേശത്ത് പാളം അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ക്കുമാത്രമേ കഴിയൂ എന്ന് ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. മാവോയിസ്റ്റുകളല്ലാതെ ഈ മേഖലയില്‍ ഇത്തരമൊരു അട്ടിമറി നടത്താന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള പറഞ്ഞു.
(വി ജയിന്‍)

ആക്രമണത്തെ അപലപിക്കാതെ മമത

റെയില്‍പ്പാളം തകര്‍ത്ത് ട്രെയിന്‍ അട്ടിമറിച്ച മാവോയിസ്റ്റ് ക്രൂരതയെ അപലപിക്കാന്‍ വകുപ്പുമന്ത്രി മമത ബാനര്‍ജി തയ്യാറായില്ല. സംഭവസ്ഥലത്തെത്തി റെയില്‍വേ ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച മമത, സംഭവത്തിനുപിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് പറഞ്ഞത്. ഇതുവരെ മാവോയിസ്റ്റുകളുടെ ആക്രമണങ്ങളെ മമത അപലപിച്ചിട്ടില്ല. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ മാവോയിസ്റ്റ് ആക്രമണത്തെ സഹായിക്കുകയാണ് മമത. ഒക്ടോബറില്‍ ജാര്‍ഗ്രാമിനടുത്ത് ബനസ്തലയില്‍ മാവോയിസ്റ്റുകള്‍ രാജധാനി എക്സ്പ്രസ് ആക്രമിച്ച് തട്ടിയെടുത്തിരുന്നു. ഈ ആക്രമണത്തെക്കുറിച്ച് തൃണമൂല്‍ നേതാക്കള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. അക്കാര്യം സുരക്ഷ ഏജന്‍സികളെ അറിയിക്കാന്‍ മമത തയ്യാറായില്ല. റെയില്‍വേ യാത്രക്കാര്‍ക്കുനേരെ ആക്രമണമുണ്ടായാല്‍ ആ വകുപ്പിന്റെ മന്ത്രി എന്നനിലയിലെങ്കിലും അതിനെ മമത അപലപിക്കേണ്ടതാണ്. ഇടതുമുന്നണിയോടുള്ള അന്ധമായ വിരോധവും ഞായറാഴ്ച നടക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റുകളുടെ പിന്തുണ വേണ്ടതിനാലുമാണ് മമത ഇതിന് തയ്യാറാകാതിരുന്നത്.

തുടരുന്ന നരവേട്ട പ്രതിരോധിക്കാനാകാതെ കേന്ദ്രം

നിരപരാധികളെയും പൊലീസുകാരെയും കൂട്ടക്കൊലചെയ്ത് മാവോയിസ്റ്റുകള്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ വ്യക്തമായ നയപരിപാടിയോ ആസൂത്രണമോ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ പതറുന്നു. മാവോയിസ്റ്റ് ഭീഷണി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി പി ചിദംബരവും ഇപ്പോള്‍ മൌനത്തിലാണ്. ചില ഘടകകക്ഷി നേതാക്കളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും മാവോയിസ്റ്റ് അനുകൂല നിലപാട് സ്വീകരിക്കുന്നതും സര്‍ക്കാരിന് തിരിച്ചടിയാണ്. കഴിഞ്ഞ നാലു മാസത്തിനിടെ മാവോയിസ്റ്റുകള്‍ നടത്തിയ ആറാമത്തെ കൂട്ടക്കൊലയാണ് ബംഗാളിലേത്. ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ മിഡ്നാപ്പുരിലെ ഈസ്റ്റേണ്‍ റൈഫിള്‍സ് ക്യാമ്പ് ആക്രമിച്ച് 22 സൈനികരെ കൊലപ്പെടുത്തിയാണ് മാവോയിസ്റ്റുകള്‍ ഈ വര്‍ഷത്തെ നരവേട്ട തുടങ്ങിയത്. ആറ് ആക്രമണത്തിലായി കൊല്ലപ്പെട്ടത് 230ലേറെ പേര്‍. ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ കൂടാതെയാണിത്.

സാധാരണക്കാരാണ് മാവോയിസ്റ്റ് ക്രൂരതയ്ക്ക് ഇരയാകുന്നത്. അര്‍ധസേനംഗങ്ങളായി ചേര്‍ന്ന യുവാക്കളും ആദിവാസികളുമാണ് മരിച്ചവരില്‍ ഏറെയും. ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടില്‍ പ്രതിഷേധിച്ച് മാവോയിസ്റുകള്‍ പ്രഖ്യാപിച്ച കറുത്തവാരത്തിന്റെ ആദ്യ ദിനമാണ് ട്രെയിന്‍ അട്ടിമറി. വരുംദിവസങ്ങളിലും സമാന ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ട്. മാവോയിസ്റ്റ് സ്വാധീനമേഖലകളില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയാണ് ജാര്‍ഗ്രാം ട്രെയിന്‍ ദുരന്തത്തിന് വഴിവച്ചത്. ഈ മേഖലകളിലൂടെ രാത്രിയില്‍ തീവണ്ടിപോകുമ്പോള്‍ ഒരു പൈലറ്റ് എന്‍ജിന്‍ മുന്നിലോടണമെന്നുണ്ട്. എന്നാല്‍, അപകടത്തില്‍പ്പെട്ട വണ്ടിക്കു മുന്നില്‍ പൈലറ്റ് എന്‍ജിന്‍ പോയിട്ടില്ല.

സ്ഫോടനമാണ് ട്രെയിന്‍ അപകടകാരണമെന്ന് കേന്ദ്ര റയില്‍വേമന്ത്രി മമത ബാനര്‍ജി സമ്മതിക്കുന്നുണ്ടെങ്കിലും മാവോയിസ്റുകളെ അപലപിക്കാന്‍ തയ്യാറായിട്ടില്ല. ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ ഇടതുപക്ഷ തീവ്രവാദികളെയും വലതുതീവ്രവാദികളെയും കൂടെ കൂട്ടാനുള്ള വിശാലതന്ത്രത്തിന്റെ ഭാഗമായാണ് മമത മൌനം പാലിക്കുന്നത്. മമതയുടെ സഹായത്തോടെയാണ് മാവോയിസ്റ്റുകള്‍ നേരത്തേ മിഡ്നാപ്പുരില്‍ തങ്ങളുടെ താവളമുറപ്പിച്ചത്. ബംഗാളില്‍ മാവോയിസ്റ്റുകളെ സഹായിക്കുന്ന മമതയുടെ നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ടെങ്കിലും കേന്ദ്രഭരണം നിലനിര്‍ത്താന്‍ മൌനം പാലിക്കുകയാണ്. മാവോയിസ്റ്റുകളോട് സ്വീകരിക്കേണ്ട സമീപനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലും ഭിന്നത രൂക്ഷമാണ്. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. തനിക്ക് കാര്യമായ അധികാരമില്ലെന്ന ചിദംബരത്തിന്റെ പ്രസ്താവനയും എന്ത് അധികാരമാണ് ഇല്ലാത്തതെന്ന് വ്യക്തമാക്കണമെന്ന പ്രണബ് മുഖര്‍ജിയുടെ മറുപടിയും ഇതാണ് കാണിക്കുന്നത്. ആറോളം സംസ്ഥാനങ്ങളില്‍ നരവേട്ടയിലൂടെ ഭീതി വളര്‍ത്താന്‍ മാവോയിസ്റ്റുകള്‍ക്ക് അവസരമാകുന്നതും ഈ ഭിന്നതയാണ്.
(എം പ്രശാന്ത്)

പ്രധാനമന്ത്രി ഇടപെടണം: സിപിഐ എം

ബംഗാളിലെ പശ്ചിമ മിഡ്നാപുരില്‍ മാവോയിസ്റ്റുകള്‍ പാളം തകര്‍ത്തതിനെതുടര്‍ന്നുണ്ടായ ട്രെയിന്‍ദുരന്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മാവോയിസ്റ്റ് സ്വാധീനപ്രദേശങ്ങളില്‍ യാത്രക്കാരുടെയും റെയില്‍വേസ്വത്തുക്കളുടെയും സുരക്ഷയ്ക്ക് സേനകളുമായി റെയില്‍വേ യോജിച്ചുപ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ട്രെയിന്‍ദുരന്തത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടത് ഞെട്ടലുളവാക്കുന്നതും ദുഃഖകരവുമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനം അറിയിക്കുന്നു. മനുഷ്യജീവനുകള്‍ക്ക് വിലകല്‍പ്പിക്കാത്ത മാവോയിസ്റ്റ് നടപടി അപലപനീയമാണ്. റെയില്‍വേ അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് വഴിവച്ചത്. മാവോയിസ്റ്റ് മേഖലകളില്‍ പ്രത്യേക സുരക്ഷാസജ്ജീകരണം ഒരുക്കുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ലംഘിക്കപ്പെട്ടു. യാത്രവണ്ടി കടന്നുപോകുന്നതിനുമുമ്പായി ട്രാക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പൈലറ്റ് ട്രെയിന്‍ പോകേണ്ടതാണ്. ഇക്കാര്യത്തിലും വീഴ്ചയുണ്ടായി. പൈലറ്റ് വണ്ടി പോയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. പാളംതെറ്റിയ ബോഗികള്‍ക്കുമേല്‍ അടുത്ത പാളത്തിലൂടെ കടന്നുപോയ ചരക്കുവണ്ടി പാഞ്ഞുകയറിയതാണ് അപകടം തീവ്രമാക്കിയത്. ബംഗാളില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന നിലപാടാണ് റെയില്‍മന്ത്രി മമത സ്വീകരിക്കുന്നത്. മന്ത്രിയുടെ സമീപനം സുരക്ഷയില്‍ വീഴ്ചയുണ്ടാക്കിയോ എന്നു പരിശോധിക്കണമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

മമതയുടെ ആരോപണങ്ങള്‍ വീഴ്ച മറയ്ക്കാന്‍: യെച്ചൂരി

പശ്ചിമ മിഡ്നാപ്പുരിലെ ട്രെയിന്‍ ദുരന്തത്തിനുപിന്നില്‍ മാവോയിസ്റ്റുകളായിരിക്കില്ലെന്ന റെയില്‍മന്ത്രിയുടെ വാദം കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സ്ഫോടനമുണ്ടായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന വാദമാണ് റെയില്‍മന്ത്രി ആവര്‍ത്തിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി ഈ വാദം തള്ളിക്കളഞ്ഞാതാണ്. തന്റെ വീഴ്ചയും റെയില്‍മന്ത്രാലയത്തിന്റെ പരാജയവും മറച്ചുവയ്ക്കാനാണ് മന്ത്രി ഇത്തരം ആരോപണം ഉന്നയിക്കുന്നത്. ദുരന്തത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസമെത്തിക്കാതെ തൃണമൂല്‍ ബുദ്ധിജീവികള്‍ സിപിഐ എമ്മിനും ഇടതുമുന്നണി സര്‍ക്കാരിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. സിപിഐ എമ്മും ഇടതുമുന്നണി സര്‍ക്കാരും അപകടം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുവരെ ഇക്കൂട്ടര്‍ മുറവിളിക്കുന്നു. കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ ഹിറ്റ്ലറും നാസികളും പയറ്റിയ കുടിലതന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണിത്. റെയില്‍വേമന്ത്രി ഇത്തരം അസംബന്ധ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അതിശയകരം. മിഡ്നാപ്പുരിലെ അപകടം സംബന്ധിച്ച് റെയില്‍വേ മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം രാജ്യത്തെ അറിയിക്കുക എന്നത് മന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഇതെല്ലാം പറയുമ്പോഴും സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാണ് റെയില്‍വേമന്ത്രി ആവശ്യപ്പെടുന്നത്. സംസ്ഥാനസര്‍ക്കാര്‍ ഇതിനകംതന്നെ സിഐഡി അന്വേഷണത്തിനുള്ള നടപടി തുടങ്ങി. ദേശീയ ദുരന്തത്തിന്റെ അവസരത്തില്‍ രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തിനൊപ്പം നില്‍ക്കുന്നതിനു പകരം തുച്ഛമായ വിഭാഗീയ താല്‍പ്പര്യങ്ങള്‍ക്ക് അതിനെ ഉപയോഗപ്പെടുത്തുന്നത് ലജ്ജാകരമാണ്. ബംഗാളിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് തലേന്ന് പൊതുജനത്തെ സ്വാധീനിക്കാനാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങിയത്. രാഷ്ട്രീയ പ്രബുദ്ധരായ വംഗജനത ഈ ഗൂഢാലോചന തിരിച്ചറിഞ്ഞ് അര്‍ഹിക്കുന്ന മറുപടി നല്‍കുമെന്ന് യെച്ചൂരി പറഞ്ഞു.

ദേശാഭിമാനി 29052010

പ്രസക്തമായ മറ്റൊരു പോസ്റ്റ്

മാവോയിസ്റ്റുകളുടെ കൂട്ടുകാര്‍............!

2 comments:

  1. നിരപരാധികളെയും പൊലീസുകാരെയും കൂട്ടക്കൊലചെയ്ത് മാവോയിസ്റ്റുകള്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ വ്യക്തമായ നയപരിപാടിയോ ആസൂത്രണമോ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ പതറുന്നു. മാവോയിസ്റ്റ് ഭീഷണി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി പി ചിദംബരവും ഇപ്പോള്‍ മൌനത്തിലാണ്. ചില ഘടകകക്ഷി നേതാക്കളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും മാവോയിസ്റ്റ് അനുകൂല നിലപാട് സ്വീകരിക്കുന്നതും സര്‍ക്കാരിന് തിരിച്ചടിയാണ്. കഴിഞ്ഞ നാലു മാസത്തിനിടെ മാവോയിസ്റ്റുകള്‍ നടത്തിയ ആറാമത്തെ കൂട്ടക്കൊലയാണ് ബംഗാളിലേത്. ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ മിഡ്നാപ്പുരിലെ ഈസ്റ്റേണ്‍ റൈഫിള്‍സ് ക്യാമ്പ് ആക്രമിച്ച് 22 സൈനികരെ കൊലപ്പെടുത്തിയാണ് മാവോയിസ്റ്റുകള്‍ ഈ വര്‍ഷത്തെ നരവേട്ട തുടങ്ങിയത്. ആറ് ആക്രമണത്തിലായി കൊല്ലപ്പെട്ടത് 230ലേറെ പേര്‍. ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ കൂടാതെയാണിത്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete