Wednesday, March 23, 2011

മലയാളമനസ്സിന്റെ നേര്‍സാക്ഷ്യമായി മലമ്പുഴ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടുമൊരു ചരിത്രം രചിക്കാന്‍ മലമ്പുഴ ഒരുങ്ങുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മൂന്നാം അങ്കത്തിനിറങ്ങിയ മലമ്പുഴയില്‍ ആവേശം അലയടിക്കുകയാണ്. രൂപംകൊണ്ട കാലംമുതല്‍ ഇന്നുവരെ ചെങ്കൊടി മാത്രം പാറിയ മലമ്പുഴയുടെ ജനവിധിയില്‍ ആര്‍ക്കും സന്ദേഹമില്ല. വി എസിന്റെ ഭൂരിപക്ഷം എത്ര വര്‍ധിക്കുമെന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് രംഗത്ത് ആവര്‍ത്തിക്കപ്പെടുന്ന ചോദ്യം. കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ നേര്‍സക്ഷ്യമായി മലമ്പുഴ മാറുകയാണ്. കഴിഞ്ഞ ദിവസം ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വി എസിന് ലഭിച്ച സ്വീകരണവും മലമ്പുഴ മണ്ഡലം കണ്വന്‍ഷനിലെ ജനപങ്കാളിത്തവും ഈ വിലയിരുത്തല്‍ അടിവരയിട്ട് ശരിവയ്ക്കുന്നു. വലതുപക്ഷമാധ്യമങ്ങള്‍ക്കു പോലും മറച്ചുവയ്ക്കാന്‍ കഴിയാത്തവിധമായിരുന്നു തിങ്കളാഴ്ച രാവിലെ ഒലവക്കോട് റെയില്‍വേസ്റേഷനില്‍ വി എസിന് ലഭിച്ച വരവേല്‍പ്പ്. ഇടതുപക്ഷ പ്രസ്ഥാനത്തെയും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും ജനങ്ങള്‍ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന് തെളിവായി സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളുടെ സാന്നിധ്യം.

മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാവാന്‍ യുഡിഎഫില്‍ ചരടുവലിയും കൈയാങ്കളിയുംവരെ നടക്കുമ്പോള്‍ മലമ്പുഴയ്ക്കു വേണ്ടി മാത്രം മത്സരമില്ല. മലമ്പുഴയെ ആര്‍ക്കും വേണ്ട. കഴിഞ്ഞ രണ്ടുവട്ടം സതീശന്‍ പാച്ചേനിയെയാണ് മലമ്പുഴയില്‍ ചാവേറാക്കിയതെങ്കില്‍ ഇത്തവണ കെഎസ്യു-യൂത്ത്കോണ്‍ഗ്രസ് നേതാക്കളൊന്നും പരീക്ഷണത്തിനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. വിഎസിനെതിരെ മത്സരിച്ച് ശ്രദ്ധനേടാമെന്ന മോഹത്തോടെ കയര്‍ബോര്‍ഡ് ചെയര്‍മാന്‍ വി എസ് വിജയരാഘവന്‍ രംഗത്തിറങ്ങിയേക്കും. (ലതികാ സുഭാഷിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പിന്നീട് പ്രഖ്യാപിച്ചിട്ടുണ്ട്)

നാല്‍പ്പത്താറ് വര്‍ഷത്തെ ചരിത്രത്തില്‍ കമ്യൂണിസ്റുകാരനല്ലാത്ത ഒരാളെയും മലമ്പുഴ നെഞ്ചേറ്റിയിട്ടില്ല. ജില്ലയില്‍ കമ്യൂണിസ്റ് പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ മുന്നണിപ്പോരാളിയായിരുന്ന എം പി കുഞ്ഞിരാമന്‍മാസ്റര്‍ ആദ്യമായി 1965ല്‍ മലമ്പുഴയില്‍ചെങ്കൊടി പാറിച്ചു. '67ല്‍ വീണ്ടും കുഞ്ഞിരാമന്‍മാസ്റര്‍ നിയമസഭയിലെത്തി. '69ലും '70ലും വി കൃഷ്ണദാസിനെ വിജയിപ്പിച്ച മലമ്പുഴ പിന്നീട് മറ്റൊരു ജനനായകനെ നെഞ്ചേറ്റി. 1980ല്‍ ഇ കെ നായനാര്‍ ജയിച്ചുകയറി. മുഖ്യമന്ത്രിയാവുകയുംചെയ്തു. '82ല്‍ നായനാര്‍ വിജയം ആവര്‍ത്തിച്ചു. 1987, 1991, 1996 വര്‍ഷങ്ങളില്‍ ടി ശിവദാസമേനോനായിരുന്നു മലമ്പുഴയുടെ പ്രതിനിധി. 2001ല്‍ വി എസ് അച്യുതാനന്ദനെ നിയമസഭയിലെത്തിച്ച മലമ്പുഴ, 2006ല്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് (20,017) വിജയകിരീടമണിയിച്ചത്. ഈ റെക്കോഡ് ഭൂരിപക്ഷംഇത്തവണ വി എസ് തന്നെ തിരുത്തുമെന്ന് ഉറപ്പാണ്. പുനര്‍നിര്‍ണയത്തിന് ശേഷം മലമ്പുഴ, മുണ്ടൂര്‍, പുതുപ്പരിയാരം, അകത്തേത്തറ, മരുതറോഡ്, കൊടുമ്പ്, എലപ്പുള്ളി, പുതുശേരി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ മലമ്പുഴ മണ്ഡലം. ഇതില്‍ പുതുശേരി ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണമാണ്.

അടിസ്ഥാന സൌകര്യവികസനം ഉള്‍പ്പെടെ 280 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി അഞ്ചുവര്‍ഷംകൊണ്ട് മണ്ഡലത്തിന്റെ മുഖച്ഛായതന്നെ മാറി. ദക്ഷിണേന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രമായി മലമ്പുഴയെ മാറ്റി. അഴിമതിക്കാര്‍ക്കും പെണ്‍‌വാഭക്കാര്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്ത് കേരളത്തെ വികസന മുന്നേറ്റത്തിലേക്ക് നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഹാട്രിക് വിജയം നല്‍കാനുളള ഒരുക്കത്തിലാണ് ഈ ഉദ്യാനനഗരി.
(ഇ എസ് സുഭാഷ്)

ദേശാഭിമാനി 230311

1 comment:

  1. പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടുമൊരു ചരിത്രം രചിക്കാന്‍ മലമ്പുഴ ഒരുങ്ങുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മൂന്നാം അങ്കത്തിനിറങ്ങിയ മലമ്പുഴയില്‍ ആവേശം അലയടിക്കുകയാണ്. രൂപംകൊണ്ട കാലംമുതല്‍ ഇന്നുവരെ ചെങ്കൊടി മാത്രം പാറിയ മലമ്പുഴയുടെ ജനവിധിയില്‍ ആര്‍ക്കും സന്ദേഹമില്ല. വി എസിന്റെ ഭൂരിപക്ഷം എത്ര വര്‍ധിക്കുമെന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് രംഗത്ത് ആവര്‍ത്തിക്കപ്പെടുന്ന ചോദ്യം. കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ നേര്‍സക്ഷ്യമായി മലമ്പുഴ മാറുകയാണ്. കഴിഞ്ഞ ദിവസം ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വി എസിന് ലഭിച്ച സ്വീകരണവും മലമ്പുഴ മണ്ഡലം കണ്വന്‍ഷനിലെ ജനപങ്കാളിത്തവും ഈ വിലയിരുത്തല്‍ അടിവരയിട്ട് ശരിവയ്ക്കുന്നു. വലതുപക്ഷമാധ്യമങ്ങള്‍ക്കു പോലും മറച്ചുവയ്ക്കാന്‍ കഴിയാത്തവിധമായിരുന്നു തിങ്കളാഴ്ച രാവിലെ ഒലവക്കോട് റെയില്‍വേസ്റേഷനില്‍ വി എസിന് ലഭിച്ച വരവേല്‍പ്പ്. ഇടതുപക്ഷ പ്രസ്ഥാനത്തെയും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും ജനങ്ങള്‍ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന് തെളിവായി സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളുടെ സാന്നിധ്യം.

    ReplyDelete