Wednesday, June 22, 2011

യു ഡി എഫിന്റേത് മുതലക്കണ്ണീര്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായധനമായി എല്‍ ഡി എഫ് സര്‍ക്കാര്‍  അഞ്ചു കോടി രൂപ നീക്കിവയ്ക്കുന്നതിനെതിരെ സമരം പ്രഖ്യാപിച്ച  ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ ഒഴുക്കുന്നത് മുതലക്കണ്ണീര്‍. ടി ജെ ആഞ്ചലോസ് ചെയര്‍മാനായുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുകോടി രൂപ നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭക്കാലത്ത് തീരുമാനിച്ചിരുന്നു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കാസര്‍കോട് രാജപുരം എസ്‌റ്റേറ്റ് പതിച്ച് നല്‍കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍  ഉമ്മന്‍ചാണ്ടി പ്രസിഡന്റും ഇപ്പോഴത്തെ എക്‌സൈസ് മന്ത്രി കെ ബാബു വര്‍ക്കിംഗ് പ്രസിഡന്റുമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയനാ( ഐ എന്‍ ടി യു സി-ഐ) ണ്  ഇതിനെ ശക്തമായി എതിര്‍ത്തത്. 

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായം നല്‍കുന്നതിലേക്കായി അഞ്ചു കോടി രൂപ കോര്‍പ്പറേഷന്‍ നല്‍കും എന്നുള്ള ചെയര്‍മാന്റെ പ്രഖ്യാപനത്തെ യൂണിയന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്കും ചെയര്‍മാനും കൃഷി മന്ത്രിക്കും അയച്ച കത്തിലെ കാതലായ ഭാഗം. എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉപയോഗിച്ചിരുന്ന രാജപുരം എസ്റ്റേറ്റ് രോഗബാധിതര്‍ക്ക് പതിച്ച് നല്‍കാന്‍ ശ്രമിക്കുന്നത് അവിടത്തെ കോടിക്കണക്കിന് രൂപ വിലവരുന്ന ഈട്ടി മരങ്ങള്‍ വെട്ടിവില്‍ക്കാനുള്ള വനം മാഫിയകളുടെ പ്രേരണ മൂലമാണെന്നാണ് ഉമ്മന്‍ചാണ്ടിയും മറ്റും ആക്ഷേപിച്ചത്.  എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങളെ ഇത്രയും ദാക്ഷണ്യമില്ലാതെ സമീപിച്ച ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ഈ മേഖലയിലുള്ളവരെക്കുറിച്ച് വിലപിക്കുന്നത് ജനം തിരിച്ചറിയുകയാണ്.

കഴിഞ്ഞദിവസം  മുഖ്യമന്ത്രിയും നാലു മന്ത്രിമാരുമാണ് എന്‍ഡോസള്‍ഫാന്‍ ആശ്വാസ നടപടിയുടെ പേരില്‍ ജില്ലയിലെത്തിയത്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച പദ്ധതികളും പാക്കേജുകളുമെല്ലാം എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കികൊണ്ടിരിക്കുന്നതിന്റെ തനിആവര്‍ത്തനം മാത്രമാണ്. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെ ക്രോഡീകരിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് ചുമതല നല്‍കിയതുമാത്രമാണ്  പുതുമയായി പറയാനുള്ളത്. വി എസ് അച്യൂതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാരാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ യഥാര്‍ഥപ്രശ്‌നം തിരിച്ചറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിന് 50000രൂപ വീതം വിതരണം ചെയ്തത്. തുടര്‍ന്നു ദുരിതബാധിതര്‍ക്ക് രണ്ടായിരം രൂപ പെന്‍ഷനും ഇവരെ സഹായിക്കുന്നവര്‍ക്ക് ആയിരം രൂപ സഹായ ധനവും നല്‍കി. രോഗികള്‍ക്ക് വിദഗ്ധ ചികില്‍സയും എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതബാധിതരായ വിദ്യാര്‍ഥികള്‍ക്ക് ധനസഹായവും ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പ്രത്യേക സഹായവും നല്‍കിവന്നു. രോഗികള്‍ക്കാവശ്യമായ സഹായ ഉപകരണങ്ങളും നല്‍കി. രോഗികളെക്കുറിച്ചുള്ള സമഗ്ര സര്‍വെ നടത്തി.  അതാതു പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പും മൊബൈല്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആദ്യംതന്നെ എന്‍ഡോസള്‍ഫാന്‍ മേഖല  സന്ദര്‍ശിച്ച്  പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. വി എസിന്റെ ഈ സന്ദര്‍ശനവും പദ്ധതികളും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. അത്തരത്തിലൊരു പ്രതീതിയുണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും കാര്യമായ പദ്ധതികളൊന്നുമില്ലാതെ ജില്ലയില്‍ വന്നുപോയതെന്നും പരാതിയുയര്‍ന്നു.  2006 വരെ ഭരിച്ചിരുന്ന യു ഡി എഫ്  എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ഒന്നുംചെയ്തില്ലെന്നു മാത്രമല്ല എല്‍ ഡി എഫ് സര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചപ്പോഴെല്ലാം ശക്തമായി അതിനെ എതിര്‍ക്കുകയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നും അതു ഗുണം മാത്രമേ ചെയ്തിട്ടുള്ളുവെന്നും കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യപ്രസ്താവന നടത്തി.

അതിനിടെയാണ് ഉമ്മന്‍ചാണ്ടി  പ്രസിഡന്റായുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ യൂണിയന്റെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടുള്ള കടുത്ത എതിര്‍പ്പുകൂടി പുറത്തുവന്നത്.

janayugom 220611

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായധനമായി എല്‍ ഡി എഫ് സര്‍ക്കാര്‍ അഞ്ചു കോടി രൂപ നീക്കിവയ്ക്കുന്നതിനെതിരെ സമരം പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ ഒഴുക്കുന്നത് മുതലക്കണ്ണീര്‍. ടി ജെ ആഞ്ചലോസ് ചെയര്‍മാനായുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുകോടി രൂപ നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭക്കാലത്ത് തീരുമാനിച്ചിരുന്നു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കാസര്‍കോട് രാജപുരം എസ്‌റ്റേറ്റ് പതിച്ച് നല്‍കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി പ്രസിഡന്റും ഇപ്പോഴത്തെ എക്‌സൈസ് മന്ത്രി കെ ബാബു വര്‍ക്കിംഗ് പ്രസിഡന്റുമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയനാ( ഐ എന്‍ ടി യു സി-ഐ) ണ് ഇതിനെ ശക്തമായി എതിര്‍ത്തത്.

    ReplyDelete